Wednesday, July 10, 2013

ഇസ്രായേൽ (നോവൽ)


ഇസ്രായേൽ എന്ന നോവലിനെക്കുറിച്ച്
കഥാ വര്‍ഷം :1998 – 2000
തെക്കൻ­ കടലോര പ്രദേശം.
മനുഷ്യ മനസ്സുകളുടെ വിവിധ തലങ്ങളി‍ൽ അഭേദ്യമായി   സഞ്ചരിക്കുന്ന   നന്മയുടേയും തിന്മയുടേയും അനവാരാണമാണ് ഈ നോവലിലുടനീളം. കഥപറയാൻ ഒരു പ്രത്യേക ഭൂമികയും കാലവും കണ്ടെത്തി നന്മയുടെ അവതാരമായ ഒരു മനുഷ്യന്റേയും, അയാളുടെ നാശം കാത്തിരിക്കുന്ന ഏകാധിപതിയും , തിന്മയുടെ വാഹകനുമായ പ്രതിയോഗിയുടേയും ഏറ്റുമുട്ടലുകളുടെ മുഹൂര്‍ത്തങ്ങളാണ് ഈ പ്രമേയത്തിന്റെ ജീവ നാഢി.
കലിയുഗമാണെങ്കിലും തിന്മ നന്മയെ ജയിക്കുന്നില്ല. സത്യങ്ങള്‍ ഒരിക്കലും മറഞ്ഞിരിക്കുന്നില്ല..പ്രപഞ്ചകല്പനയാണത്……..!!!

സ്നേഹത്തോടെ,
ജോമോൻ ആന്റണി.

1 
           പകലിന്റെ പാപ ഭാരങ്ങള്‍ അഴിച്ചുവെച്ച്  സ്നാനത്തിനായ് മുങ്ങിത്താഴുന്ന കുങ്കുമ സൂര്യൻ.
ഇരുട്ടു വീണു തുടങ്ങിയാൽ കച്ചവടക്കാരുടേയും വള്ളക്കാരുടേയും ശബ്ദകോലാഹലങ്ങള്‍ക്കൊണ്ട്   മുഖരിതമായ  കടപ്പുറം വിജനമാകും. രാത്രി യാമങ്ങളിൽ കടലിൽ പോയവരെ കാത്തിരിക്കുന്ന പെണ്‍കിടാങ്ങള്‍ക്ക് തീരത്തോട് കിന്നാരം പറയുന്ന തിരകളുടെ ശീല്‍ക്കാരം ഒരനുഗ്രഹമാണ്. തങ്ങളുടെ പ്രിയരെ കടലമ്മ കാക്കും എ സമാധാനത്തില്‍ അവര്‍ പനമ്പായയിൽ ചുരുളും. നേരം പുലരവേ വള്ളം നിറയെ മീന്‍കോരിയെത്തുന്ന തങ്ങളുടെ പ്രിയരെ കാണുമ്പോൾ ഉത്കണ്ടയും ആകുലതയുമൊക്കെ മറന്നവർ‌ കടപ്പുറത്തേക്കോടും.
വള്ളം നിറയെ മീൻ കോരിയാൽ അവര്‍ക്കും കരക്കും ഉത്സവമാണ് : തിരിച്ചാണെങ്കില്‍ നിരാശയും.
അലറുന്ന കടല്‍‍ത്തിരകളോട് പടവെട്ടി കിട്ടുന്നത് നഷ്ടമാണെങ്കിലും ലാഭമാണെങ്കിലും തങ്ങളുടെ ദുഖവും സന്തോഷവും പങ്കിടാൻ അവർ‌ മാത്തന്റെ ഷാപ്പില്‍ ഒത്തുകൂടും.
കടപ്പുറത്തെ വിജനതയിൽ‌ ഒറ്റപ്പെട്ടു നില്‍ക്കുന്ന ഷാപ്പ്.
വഴക്കിടുന്നതിനും ചീത്തവിളിക്കുന്നതിനും ഷാപ്പുകാരൻ മാത്തന് എതിരഭിപ്രായമില്ല: കച്ചവടം പൊടിപൊടിക്കണം.
കടപ്പുറത്ത് ചാകരവന്നാൽ  ടൊണിൽ നിന്ന് വിദേശമദ്യം ഇറക്കുമതിചെയ്ത് ലാഭം കൊയ്യുന്നതിൽ വിരുതനാണ് മാത്തൻ‌.ബ് ഏതിനും സഹായിയായി നില്‍ക്കുന്ന മകൾ ലൈജയാണ് അയാളുടെ താങ്ങ്.
ലൈജയെ കണ്ടാൽ‌ ആരും കൊതിച്ചു പോകും.അവളുടെ മേനിയഴക് മാത്രം കാണാൻ ഷാപ്പിലെത്തുന്ന ചെറുപ്പക്കാരുടേയും മധ്യവയസ്കരുടേയും എണ്ണം മദ്യപാനികളേക്കാൾ കൂടുതലാണ്.
വള്ളക്കാർ  ഷാപ്പിലൊത്തു കൂടിയാൽ പറയാനുള്ളത് എസ്തപ്പാനെക്കുറിച്ച് മാത്രമാണ്. കടലിലും കരയിലും എസ്തപ്പാൻ കാട്ടുന്ന വീരശൂരപരാക്രമങ്ങൾ : അതൊക്കെ കേൾക്കുബോൾ ലൈജയുടെ മനസ്സും ശരീരവും അറിയാതെ തുടിക്കും.
വയസ്സ് നാല്പത്തിയഞ്ച് കഴിഞ്ഞെങ്കിലും ക്ഷീണമേല്‍ക്കാത്ത എസ്താപ്പാന്റെ മനസ്സും ശരീരവും എത്രയോ പ്രാവശ്യം തനിക്ക് കുളിർ‌മ് പകർ‌ന്നു.
കരയും കടലും മാത്രം അറിയുന്ന സത്യം:അതങ്ങനെതന്നെ ആവണം.
തികഞ്ഞൊരാദര്‍ശവാദിയായി കടപ്പുറമൊന്നടങ്കം വാഴ്ത്തുന്ന  എസ്തപ്പാനച്ചായന്റെ പ്രതിഛായ താനായിട്ട് തകരരുത്. നഷ്ടം തനിക്കാവും.
“തെരയൊപ്പം ചാടിവന്ന കൊമ്പനെ വെറുമൊരു മുപ്പല്ലി കൊണ്ടാ ആശാൻ വീഴ് ത്തീത്
എസ്തപ്പാന്റെ ശിഷ്യൻ ചൊക്കൻ കള്ളുമോന്തി വിടുവാ പറഞ്ഞു.
“നെന്റെ എസ്തപ്പാനാശാനെ കണ്ട്  ദാ.. കുത്തിക്കോന്ന് പറഞ്ഞ് നെന്ന് കൊടുത്തുകാണും കൊമ്പൻ ഹ..ഹഹ..കള്ളുമോന്തി വളയത്തരം പറയാണ്ടെണീറ്റ്  പോടാ ചൊക്കാ.”
മേശക്കഭിമുഖമിരുന്ന ദീര്‍ഘകായനായ ചാപ്പ മേസ്തരി പരിഹസിച്ചു.
ചൊക്കൻ ചൊടിപ്പോടെ ചാടിയെണീറ്റു:
“ഞങ്ങളുടെ എസ്തപ്പാനാശാനെയങ്ങിനെയങ്ങ് ഊപ്പയാക്കണ്ടെന്റെ ചാപ്പ മേസ്തരി.ദേ..അര്‍ത്തുങ്കപുണ്യാളച്ചനാണേ സത്യം .തെരയൊപ്പം ചാടി വന്ന കൊമ്പനെ എസ്തപ്പനാശാന്‍ മുപ്പല്ലികൊണ്ട് കുത്തിയിടുന്നത്   ഞാനീ രണ്ടു  കണ്ണുകള്‍    കൊണ്ടും കണ്ടതാ
 “നെന്റോക്കെ ആദീം അന്ത്യോം അറിയാത്ത ആളാ പുണ്യാളച്ചൻ .അങ്ങേരെ അങ്ങേരുടെ  പാട്ടിന്  വിട്ടേക്ക്.”
ചൊക്കൻ തനിക്കൊരു വിധത്തിലും എതിരാളിയല്ലെന്നു മനസ്സിലാക്കി ചാപ്പമേസ്തരി ഉളി സഞ്ചിയുമായി എഴുന്നേറ്റു.
“മാത്തപ്പാ എത്രയായടോ കാശ്..”
“ഒരു കുപ്പിയല്ലേ കുടിച്ചുള്ളൂ
വാക്പയറ്റ് മൂര്‍ധന്യത്തിലെത്തിക്കാൻ കള്ളുമായി വന്ന മാത്തപ്പൻ നിരാശയോടെ പറഞ്ഞു.
“ഞാൻ ഒത്തിരി കുടിച്ചാല്‍ താനും തന്റെ മോളും ഒത്തിരിയങ്ങ് നന്നായി പോകുംഅങ്ങനെ പുളുത്തണ്ടദാ..”
അയാൾ ഇരുപത് രൂപാ മാത്തന്റെ കയ്യിൽ വെച്ചു കൊടുത്തു.
“ഞാൻ നന്നാകണതില്‍ നിനക്ക് ദഹനക്കുറവുണ്ടൊ ചാപ്പേ..”
മാത്തൻ  മുഖം ചുളിച്ചു.
“ഒരു ദഹനക്കേടുമില്ല.പക്ഷേങ്കി കൂടുതല്‍ കുടിച്ചാല്‍ കേടെന്റെ ശരീരത്തിനാ. ഒരു ദെവസം ഒരു കുപ്പി കള്ളെന്നാ ഡാക്കിട്ടറുമാര് പറേണേഅറിയാമാ..?”
“പടിപ്പും വെവരോമുള്ള ഡാക്കിട്ടറുമാര് ഇങ്ങനെ പറയാൻ  തൊടങ്ങിയാ ഞങ്ങള് ഷാപ്പ് കാരുടെ ഗതി അധോഗതിയാവും.”
മാത്തപ്പനതുപറഞ്ഞ് ചൊക്കന്റെ മുന്നില്‍ കള്ളുവെച്ചു.
ചാപ്പ ചൊക്കനരികിലെത്തി അവനെ ഒന്നു ഇരുത്തി നോക്കി.
അവൻ പൂച്ചയെപ്പോലെ ചുരുണ്ടു.
ഉളിയും ചിന്തേരും പിടിക്കുന്ന ചാപ്പ മേസ്തരിയുടെ കൈകളിലെ തഴംബിന്റെ കാടിന്യം പല തവണ അനുഭവിച്ചറിഞ്ഞിട്ടുള്ളതാണ് ചൊക്കൻ.
“എടാ ചൊക്കാ..വെരപോലിരിക്കുന്ന നീയിങ്ങിനെ ഷാപ്പ് വിഴുങ്ങിയാ പെട്ടന്നങ്ങ് ചത്തു പോകും..ചത്ത് പോണതിന് മുന്‍പ് കടലും കരയും അറിയണ കൊറേ സത്യങ്ങള് കടപ്പുറത്ത് പാട്ടാകണത്  നീ കാണണം.”
മെടലയുടെ പിന്നില്‍ മറഞ്ഞു നിന്ന ലൈജയെ പരുഷതയിൽ അര്‍ഥവത്തായി നോക്കി ചാപ്പ ഷാപ്പ് വിട്ടകന്നു.
“ആര്‍ക്കോ ഒരു കൊള്ളിവെച്ചാണ് അവൻ പോയിരിക്കണത്.”
മാത്തൻ ആലോചനയോടെ പറഞ്ഞു.
“എസ്താപ്പാനു തന്നെയാവും.”
നരകേറിയ വൃദ്ധൻ പറഞ്ഞു.
ലൈജയുടെ മനസ്സ് ആളിക്കത്തുകയായിരുന്നു.
കരയും കടലും അറിയുന്ന സത്യം.ഏതു സത്യം..?
ഇതൊക്കെ കാണാനും കേള്‍ക്കാനും എസ്തപ്പാനച്ചായൻ ഇല്ലാതിരുന്നത് ചാപ്പ മേസ്തരിയുടെ ഭാഗ്യം.
എസ്തപ്പാനാച്ചായാൻ എവിടെപ്പോയി. ഇവിടെ ഇന്നീ സമയം വരെ എത്തിയിട്ടില്ല.കൊമ്പനെ പിടിച്ച തിമിര്‍പ്പില്‍ പാഞ്ഞു നടക്കുകയാണോ.ഒരേ നിമിഷം അനേകം ചിന്തകളും ചോദ്യങ്ങളും ലൈജയുടെ മനസ്സില്‍ തെളിഞ്ഞ് വന്നു.
 സന്ധ്യ.
കരയിലടുപ്പിച്ച വള്ളത്തില്‍ പതിയിരുന്ന് കഞ്ചാവ് കച്ചവടം നടത്തുകയായിരുന്ന കൊച്ചീക്കാ നിലാ വെളിച്ചം വീണു കിടന്ന  മണല്‍പ്പുറത്ത് ആരുടേയോ നിഴൽ മാറ്റം ശ്രദ്ധിച്ചു.
അയാൾ തന്റെ മടിയിൽ ഒളിപ്പിച്ചിരുന്ന സഞ്ചി വള്ളത്തിലിട്ടു.
“ആരാത്..”
കൊച്ചീക്കാ വിറയലോടെ ചോദിച്ചു.
നിഴലടുത്തു വന്നു . ഒരതികായ പുരുഷരൂപം.കരക്കറ്റിൽ പാറൂന്ന മുടിയിഴകൾ .മുഖത്ത് കുട്ടി രോമങ്ങൾ കീറിപ്പറിഞ്ഞ വേഷം.
“തീപ്പട്ടിയുണ്ടോ കയ്യില്..”
കഞ്ചാവ് കൊച്ചീക്കാ മടിയഴിച്ച് വിറയലോടെ തീപ്പെട്ടി കൊടുത്തു.
“ആരാ ..വരത്തനാ..?”
“ങും..ഈ കരയേതാ..?”
വരത്തൻ ബീഡികത്തിച്ചു.
“ചെത്തീന്നു പറയും. കേട്ടിട്ടുണ്ടൊ..?”
കൊച്ചീക്ക ഭവ്യത നടിച്ചു.
“ഇല്ല”
ആഗതൻ ബീഡിപ്പുക പുറത്തേക്കു തള്ളി.
അയാളോട് എന്തൊക്കെയോ ചോദിക്കണമെന്ന് കൊച്ചീക്കാക്ക് തോന്നി. പക്ഷേ കഴിഞ്ഞില്ല.
“ഒരിസ്രായേലിനെ അറിയുമോ താൻ……കടാപ്പുറത്തേ അവൻ ജീവിക്കൂ..കന്യാകുമാരി മുതൽ അവനെ തിരഞ്ഞു നടക്കുകയാ ഞാൻവരട്ടെ..വീണ്ടും കാണാം.”
വരത്തൻ പ്രാഞ്ചി പ്രാഞ്ചി വടക്കോട്ട് നടന്നു.
കൊച്ചീക്ക സ്വയം ചോദിച്ചുപോയി: “ആരപ്പാ ഈ ഇസ്രായേല്‍?”
അപ്പോൾ ശക്തിയോടെ ഒരു തിര തീരത്തേക്കടുത്ത് വന്നു.

2
അര്‍ത്തുങ്കലിൽ നിന്നും വന്ന കല്യാണപ്പാര്‍ട്ടിക്കാർ ഒരു കന്നാസ് കള്ള് മോന്തി പോയതു കാരണം അർദ്ധരാത്രിക്കു മുന്‍പു തന്നെ ഷാപ്പിൽ കള്ള് തീര്‍ന്നു.
കടപ്പുറത്തെ മദ്യ രാജാവ് – ഷാപ്പു മാത്തൻ കച്ചവടം പൊടിപൊടിച്ചതിലുള്ള സന്തോഷത്തില്‍ ഒരു കുപ്പി പാലക്കാടൻ വീശി ഡസ്കിൽ മലര്‍ന്നു കിടന്നു.
മാത്തന്റേയും മകൾ ലൈജയുടേയും താമസം ഷാപ്പില്‍ത്തന്നെയാണ് .രാത്രിയായാൽ ലൈജ അടുപ്പുകൂട്ടിയ ചായ്പിൽ പനമ്പായ വിരിച്ച്  ഷാപ്പിലേക്കുള്ള മെടല കെട്ടും.
 പാതിരാവിൽ എസ്തപ്പാൻ ലൈജയെ തേടിയെത്തുന്നത് ഈ ചായ്പിലാണ്.
റേഷൻ കിട്ടാതെ സ്ഥിരം പറ്റുപൊടിക്കാര്‍ പുലഭ്യം പറഞ്ഞ്
തെക്കോട്ടും വടക്കോട്ടും പോകുന്നത് കൂര്‍ക്കം വലിച്ചുറങ്ങുന്ന മാത്തന്‍ അറിഞ്ഞതേയില്ല.
അപ്പൻ നല്ല ഉറക്കമാണ്. ഉണരണമെങ്കിൽ നേരം പുലരണം. അതാണ് തങ്ങളുടെ ആശ്വാസം.
മുടിയിഴകള്‍ കോതിയൊതുക്കി ലൈജ അരികിൽ കിടക്കുന്ന എസ്താപ്പാന്റെ മുഖത്ത് നോക്കി.
എന്തൊരു സൊന്ദര്യമാണ് – കരുത്താണ്.
എസ്തപ്പാനച്ചായനെ തനിക്കു മാത്രം അനുഭവിക്കാൻ കഴിയുന്നത് ഒരു ഭാഗ്യമാണ്.
കൊമ്പനെ വീഴ്ത്തിയ തിമിര്‍പ്പില്‍ എസ്തപ്പാനച്ചായൻ വരില്ലെന്നു താൻ കരുതി.എന്നാല്‍ വൈകിയാണെങ്കിലും അച്ചായൻ എത്തി. കള്ളന് ലൈജയുടെ ചൂടില്ലാതെ ഉറങ്ങാൻ കഴിയില്ല.
അവൾ വശ്യതയോടെ അയാളോട് ഒട്ടിച്ചേര്‍ന്നു.
തിരി താഴ്ത്തി വെച്ച റാന്തൽ വെട്ടത്തില്‍  ചെബിച്ചു നിന്ന അയാളുടെ നെഞ്ചിലെ നീളൻ രോമങ്ങളിൽ അവൾവിരലുകൾ ഇഴച്ചു.
എസ്താപ്പാൻ മയക്കം വിട്ടു.
ചുണ്ടുകൾ കടിച്ച് കണ്ണുകൾ പൂട്ടി തന്നോടൊട്ടുന്ന മാദകത്തിടംബിന്റെ വികാര വിവശത അയാളറിഞ്ഞു.
കാമദാഹത്തോടെ എസ്തപ്പാൻ ലൈജയെ തന്റെ നെഞ്ചോട് ചേര്‍ത്ത് വരിഞ്ഞു.
കരയും കടലും അറിയുന്ന സത്യം ആവര്‍ത്തിക്കപ്പെട്ടു.
കിതപ്പോടും തളര്‍ച്ചയോടും അവർ പനമ്പായയില്‍ ചേര്‍ന്നു കിടന്നു.
പുറത്തകലെ പുലര്‍കാലം വിളിച്ചറിയിച്ച് പൂവങ്കോഴി  കൂവി.
“ലൈജാ ,  മണി നാലായി..”
റാന്തല്‍ വെട്ടത്തില്‍ എസ്തപ്പാന്‍ വാച്ചിൽ നോക്കിപ്പറഞ്ഞു.
“ഇപ്പ പോകണ്ട.അപ്പനുണരില്ല. കൂര്‍ക്കം വലിക്കണ കേട്ടില്ലേ?”
അയാളെ വീണ്ടും അനുഭവിക്കാനുള്ള ആര്‍ത്തിയോടെ അവൾ ചിണുങ്ങി.
“കരക്കാരുണരും പെണ്ണേ..”
ഷര്‍ട്ടിട്ട് മുണ്ടുടുത്ത് അയാൾ എണീറ്റു.
“രാത്രിയില്‍ വൈകാണ്ട് വരണം.”
അവൾ അടക്കത്തില്‍ കൊഞ്ചലോടെ പറഞ്ഞു.
“ഉം!”
അയാൾ ശബ്ദമുണ്ടാക്കാതെ ചാര്‍ത്തിന്റെ മെടല മാറ്റി.

പുറത്ത് പുലര്‍വെട്ടം വീണു തുടങ്ങിയിരുന്നു.
കള്ളന്റെ കൊശലത്തോടെ എസ്തപ്പാൻ പമ്മിപമ്മി നടന്നകന്നു.
ചാര്‍ത്തടച്ച് റാന്തലിന്റെ തിരിതാഴ്ത്തി ലൈജ പായയിൽ കിടന്നു.
എസ്തപ്പാനച്ചായൻ ഈ ജന്മ മുഴുവന്‍ തന്റേതായിരുന്നെങ്കില്‍? അവളുടെ മനസ്സ് അറിയാതെ കൊതിച്ചുപോയി.
കൊഴിഞ്ഞുപോയ യാമങ്ങളുടെ ഇക്കിളിപ്പെടുത്തലിൽ അവൾ ഉറക്കം കിട്ടാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു.
 നേരം പുലര്‍ന്നത് പുതിയ വാര്‍ത്തയുമായിട്ടാണ്. കരയാകെ വാര്‍ത്ത പരത്തിയത് ചൊക്കനാണ്.
തെക്കേകരയില്‍ ആരെയോ കൊന്നിട്ടിരിക്കുന്നു.
കഴുത്തില്‍ ചക്കരകയര്‍. ആ വാര്‍ത്ത ചൊക്കൻ തന്റെ ആശാനേയും അറിയിച്ചു.
എസ്തപ്പാന് അതൊരു വാര്‍ത്തയായി തോന്നിയില്ല.
ശവങ്ങൾ തീരത്തടിയുന്നത് കരക്കാര്‍ക്ക് പുത്തരിയല്ല.
“ആശാനെന്താ ഒന്നും മിണ്ടാതെ കുന്തം വിഴുങ്ങിയപോലെ നിയ്ക്കണേ? ഏതു വരത്തന്റെ ശവമാണെങ്കിലും ഒന്നു കാണണ്ടെ..ആശാനെ..കൊലപാതകമാ?”
‘നെന്നോട് ആരു പറഞ്ഞു.?”
“ശവത്തിന്റെ കിടപ്പു കണ്ടാലറിയാംഞാനെത്ര ശവം കണ്ടിരിക്കുന്നു
“കരക്കാര്‍ക്ക് കുരിശാകുമല്ലോ പുണ്യാളച്ചാനീ വാ..”
 വള്ളക്കാരും കരക്കാരും ശവത്തിനു ചുറ്റും കൂടിയിരുന്നു.
ശവത്തിന്റെ കിടപ്പ് കണ്ട് പലരും പല അഭിപ്രായങ്ങളും പറഞ്ഞു. അവസാനം അവർ ഒരഭിപ്രായത്തിൽ ഉറച്ചു നിന്നു.
“കൊല്ലപ്പെട്ടത് ഏതോ ഒരു വരത്തനാണ്.”
കഞ്ചാവു കൊച്ചീക്ക തിക്കിനും തിരക്കിനും ഇടയിലൂടെ ശവം നോക്കി ഞെട്ടി.
കഴിഞ്ഞ   സന്ധ്യക്ക് തന്റെ കയ്യിൽ നിന്നും തീപ്പെട്ടി വാങ്ങിയ വരത്തൻ.
കന്യാകുമാരി മുതൽ ഒരിസ്രായേലിനെ അന്വേഷിച്ചു നടക്കുന്ന മനുഷ്യൻ.
“അള്ളാ”
കഞ്ചാവ് കൊച്ചീക്കാ അറിയാതെ നെഞ്ചത്ത് കൈവെച്ചുപോയി.
കൊലപാതകമാണ്.
കാണുന്ന വള്ളി പുള്ളിയാക്കുന്ന വര്‍ഗ്ഗമാണ് പോലീസ്. പോരാഞ്ഞിട്ട് ചില്ലറ കഞ്ചാവ് വില്പന നടത്തുന്ന താൻ പോലീസിന്റെ നോട്ടപ്പുള്ളിയുമാണ്.
കൊല്ലപ്പെട്ട വരത്തെനെ കഴിഞ്ഞ രാത്രിയിൽ  കണ്ട കാര്യം ആരോടും പറയാതെ കൊച്ചീക്കാ സ്ഥലം കാലിയാക്കി.
തിരക്കു ഭേദിച്ചു വന്ന എസ്തപ്പാൻ കൊല്ലപ്പെട്ടുകിടക്കുന്ന മനുഷ്യനെ  ആകമാനം നോക്കി.
“ആരോ കൊന്നിട്ടിരിക്കുകയാണല്ലോ പുണ്യാളച്ചാ.!”
“ആശാനെ ചത്തുകിടക്കുന്നവനേതായാലും വരത്തനാ..”
ആള്‍ക്കൂട്ടത്തിനിടയിൽ നിന്നും ആരോ വിളിച്ചു പറഞ്ഞു.
“വരത്തനാണെങ്കിലും മനുഷ്യനല്ലേ.വെച്ചു തമസിപ്പിക്കാണ്ട് പോലിസിലറിയിക്ക്മാറ്.”
എസ്തപ്പാൻ ഐസുകാരാൻ അവറാച്ചന്റെ മണിമാളികയിലേക്കു നടന്നു.
ആ ചുറ്റുവട്ടത്ത്‍ ആകെ ഫോണ്‍ കണക്ഷനുള്ളത്  ഐസുകാരൻ അവറാച്ചന്റെ മാളികയിലാണ്.
മണിക്കൂർ ഒന്നു കഴിഞ്ഞു.
കടപ്പുറത്ത് ആംബുലന്‍സും പോലീസ് ജീപ്പും പാഞ്ഞെത്തി.
മാരാരിക്കുളം സര്‍ക്കിൾ ഇന്‍സ്പെക്ടറും പോലീസുകാരും ജഡത്തിനരികിലെത്തി.
പോലിസുകാർ കൊണ്ടുവന്ന ഫോട്ടോ ഗ്രാഫർ ശവത്തിന്റെ നിശ്ചലചിത്രം ക്യാമറായിൽ പകര്‍ത്തി.
“ഈ ചത്തു കിടക്കുന്നവനെ ആരെങ്കിലും അറിയുമോ.ഇതിനു മുന്‍പ് കണ്ടിട്ടുണ്ടോ?”
സര്‍ക്കിള്‍ മീശ ചുരുട്ടി ചുറ്റിനും കൂടി നിന്നവരെ നോക്കി.
“വരത്തനാ സാറേ
എസ്തപ്പാന്‍ ചാടിപ്പറഞ്ഞു.
“അത് തനിക്കെങ്ങനെ അറിയാമെടോ..?..ഈ കൂടി നില്‍ക്കുന്നവര്‍ക്കാര്‍ക്കും ഈ കൊല്ലപ്പെട്ടവനെ അറിയില്ലാന്ന് തനിക്കുറപ്പുണ്ടോ.?”
“ഇല്ല ഏമാനെഞമ്മക്കടേ  ശുദ്ധമനസ്സിന് പറഞ്ഞു പോയതാ.പൊറുക്കണം ഏമാനേ.”
“ഉം അപ്പോള്‍ ആര്‍ക്കും അറിയില്ലല്ലേ.രാഘവാ , ജഡം എഫ്.ഐ.ആർ. എഴുതി പോസ്റ്റുമോര്‍ട്ടത്തിനയക്കു!“
“സാർ.”
ഹെഡ് കോണ്‍സ്റ്റബിളും പോലീസുകാരും കരക്കാരുടെ സഹായത്തോടെ ജഡം ആംബുലന്സിൽ കയറ്റി.
തുറക്കാരുടെ പ്രധിനിധിയായി എസ്തപ്പാനും ചൊക്കനും രണ്ടു പോലീസുകാരുടെ കൂടെ ആംബുലന്സിൽ കയറി.
ആംബുലന്സ് മെഡിക്കൽ കോളേജിലേക്കു നീങ്ങി.
സർക്കിൾ  കരയിലുണ്ടായിരുന്നവരേയും കച്ചവടക്കാരേയും ചോദ്യം ചെയ്തു.
കൊലപാതകത്തെക്കുറിച്ച് ഒരു സൂചനയും ലഭിക്കാതെ സർക്കിളും സംഘവും ഏവര്‍ക്കും താക്കീത് നല്‍കി മടങ്ങി.
വരത്തന്റെ കൊലപാതകം കണ്ടും കേട്ടും ആര്‍ക്കും വെട്ടപ്പെടാതെ നിന്ന ചാപ്പമേസ്തരി ഒരു വീതുളി കാച്ചിയെടുത്തു.
അയാളുടെ മനസ്സിൽ ആരോടോ ഉള്ള പക ഇരംബി.

3
അജ്ഞാതൻ കൊല്ലപ്പെട്ട നിലയിൽ
ആ വാർത്ത പത്രങ്ങളുടെ ചെറു കോളങ്ങളിൽ പ്രത്യക്ഷപ്പെട്ടു.
പത്രങ്ങളിലെ പരസ്യപ്പെടുത്തലുകൾക്ക് യാതൊരു ഫലവും ഉണ്ടായില്ല.
അവകാശികൾ ഇല്ലാത്ത ജഡം ഏറ്റെടുക്കാൻ പോലീസ് തയ്യാറായില്ല.
ജഡം എസ്തപ്പാൻ ഏറ്റെടുത്തു.
സ്വന്തം ചിലവിൽ സർവ്വമതാചാരത്തോടേയും അജ്ഞാതന്റെ ജഡം ചുടുകാട്ടിൽ സംസ്കരിച്ചു.
സർക്കിൾ ഇൻസ്പെക്ടർ അന്വേഷണം തുടർന്നു.
കടപ്പുറത്ത് പോലീസ് ജീപ്പ് വീണ്ടും പാഞ്ഞെത്തി.
കർശനമായ ചോദ്യം ചെയ്യൽ തുടർന്നു.
പഞ്ചാരമണൽപ്പറത്തി  പോലീസ് ജീപ്പ് വന്ന വേഗത്തിൽ തിരിച്ചു പോയി.
വരത്തനെ കൊലപ്പെടുത്തിയത് ആരാണ്..?
ആരാണ് ഇസ്രായേൽ..?
കഞ്ചാവു പുകയുടെ വലയം ഭേദിച്ച് കഞ്ചാവ് കൊച്ചീക്കായുടെ ചിന്ത ജനിച്ചതും മരിച്ചതും ഒരേ വേഗത്തിലാണ്.
ചത്തവൻ ചത്തു.ഇതൊക്കെയോർത്ത് താനെന്തിന് ബേജാറാവണം?
മൂട്ടിലെ പൊടിയും തട്ടി കൊച്ചീക്കാ തെക്കോട്ട് നടന്നു.
“കൊച്ചീക്കാ..”
സേതു പരവശതയിൽ ഓടിയെത്തി.
“സാധനമുണ്ടോ കയ്യില്..?
കടം പറഞ്ഞ് സാധനം വാങ്ങനാണ് സേതു ഓടി വന്നതെന്നു മനസ്സിലാക്കി കൊച്ചീക്ക ചോദിച്ചു.
“സാധനമുണ്ട്..കാശൊണ്ട നെന്റെ കയ്യില്..?”
“ദാ ഇതേയുള്ളൂ..”
മുണ്ട് കൊണ്ട് മറച്ചു പിടിച്ചിരുന്ന ഓട്ട് കിണ്ടി സേതു കൊച്ചീക്കായെ കാട്ടി.
“ആരും കാണാണ്ട്  സഞ്ചിയിലേക്കിട്ടോ
സേതു കിണ്ടി അയാളുടെ സഞ്ചിയിൽ ഇട്ടു.
തങ്ങളുടെ കച്ചവടം മറ്റാരും കണ്ടില്ലീന്നുറപ്പുവരുത്തി കൊച്ചീക്കാ മടിയിൽ തിരുകിയിരുന്ന ഒരു പൊതി സേതുവിന് കൊടുത്തു.
“ഒരു പൊതി കൂടി താ കൊച്ചീക്കാ..”
“ഒരു കിണ്ടിക്ക് ഒരു പൊതിപതിനഞ്ചു രൂപയുടെ സാധനമാ.ഒരു പുകയെടുത്താൽ പെരുവിരലേ നടക്കാം.വേഗം വിട്ടോ.”
കൊച്ചീക്ക ധൃതിയിൽ നടന്നു.
മണൽ ഭിത്തിയിൽ കയറിയിരുന്ന് സേതു പൊതിയഴിച്ചു.
കഞ്ചാവ് കശക്കി പുകയിലയിൽ നിറച്ച് കത്തിച്ച് അവൻ ആദ്യ പുകയെടുത്തു.
കഞ്ചാവിന്റെ ലഹരി അവന്റെ തലച്ചോറിൽ പടർന്നു.
കടൽക്കാറ്റിന്റെ തണുപ്പിൽ അവൻ ആകാശത്തേക്കുയർന്നു.
സ്വർഗ്ഗകുമാരികൾ അവനു ചുറ്റും നൃ്ത്തം വെച്ചു.അവരിലൊരാളെ സേതു തിരിച്ചറിഞ്ഞു.
സീത- തന്റെ എല്ലാമെല്ലാമായിരുന്ന , തന്നെ ജീവനോളം സ്നേഹിച്ച, തന്നെ വിട്ടുപിരിഞ്ഞുപോയ സീത.തന്റെ പ്രിയതമ.
ഓർമ്മയുടെ ചുഴലിയിൽപ്പെട്ട് സേതു കിതച്ചു.
“- അതേ പടിപ്പും പത്രാസുമുള്ള ആള്  ഇങ്ങനെയൊക്കെ ചെയ്യണത് ശരിയല്ല കേട്ടോ.
സേതുവിന്റെ വിരിമാറിൽ കിടന്ന് സീത ചിണുങ്ങി.
“കുഞ്ഞു നാളുമുതലേ നീയന്റേതല്ലേ പെണ്ണേ
സേതു വികാരവായ്പോടെ അവളുടെ കവിളിൽ ചുണ്ടുകൾ ചേർത്തു.
“വേണ്ട കൊതിയൻ ..എല്ലാം കഴിഞ്ഞിട്ട് കളട്ടറും ഡോക്ടറുമൊക്കെയാകുംബോ എന്നെ ഇട്ടേച്ചു പോകും.”
ഇല്ലപെണ്ണേ..ഞനെന്നും നിന്റേതല്ലേ ..”
“സത്യം..?”
“സത്യം!!“
സേതുവിന്റെ മുഖത്തെ കുറ്റിരോമങ്ങൾ അവളുടെ കവിളിൽ ഇക്കിളിയുണ്ടാക്കി..
സീത നിഷ്കളങ്കയായിരുന്നു.
കളങ്കത്തിന്റെ നേർത്ത കറപോലും സേതുവിന്റെ മനസ്സിലും ഉണ്ടായിരുന്നില്ല. ഇണക്കവും പിണക്കവുമായി കുട്ടിക്കാലം മുതലൊരുമിച്ച് കളിച്ച് വളർന്നവർ.കൊമാരത്തിലെപ്പോഴോ അവർ മനസ്സ് പങ്കു വെച്ചു.ഒരായുഷ്കാലം മുഴുവൻ ഒന്നിച്ചു ജീവിക്കുവാൻ അവർ തീരുമാനിച്ചു.എല്ലാമറിഞ്ഞിരുന്ന ചാപ്പ മേസ്തരി മകന്റെ പ്രണയ ബന്ധത്തിന് എതിരു നിന്നില്ല.
“ന്റെ മഹന് നെങ്ങടെ മഹളെ ഇഷ്ടാഒരു ജ്വാലി കിട്ടിക്കഴിഞ്ഞാലുടനെ അവന് ങ്ങടെ മഹാളെ കൊരേന്ന് വിളിച്ചിറക്കികൊണ്ടു പോരും കേട്ടാ.ങ്ങക്ക് എതിർപ്പുണ്ടോ ശാന്തമ്മേ?”
ഒരിക്കൽ സീതയുടെ അമ്മയെ കടപ്പുറത്തു വെച്ചു കണ്ടപ്പോൾ ചാപ്പമേസ്തരി ചോദിച്ചു.
താൻ ഗർഭിണിയായിരുന്നപ്പോൾ തന്നെ ഉപേക്ഷിച്ച് ഏതോ ഒരുത്തിയുടെ കൂടെ ഒളിച്ചോടിയതാണ് തന്റെ കെട്ടിയവൻ. ഇതുവരെ തന്നെ ഒന്നു തിരിഞ്ഞു നോക്കിയിട്ടുപോലുമില്ല.
തനിക്കു താങ്ങായി ഈ കരയല്ലാതെ മറ്റൊന്നുമില്ലായിരുന്നു.
ദുരിതങ്ങൾക്കിടയിൽ മകളെ പ്രസവിച്ചു.വളർത്തി വലുതാക്കി.തന്റെ മകളുടെ സുഖത്തിനും സന്തോഷത്തിനും വേണ്ടിയാണ് താനിന്ന് ജീവിക്കുന്നത് -
“ന്തേ ങ്ങടെ മിണ്ടാട്ടം മുട്ടിപ്പോയാ.ങ്ങടെ മഹളിന്  ങ്ങടെ പെരേല് കൊറവൊന്നും ഉണ്ടാകത്തില്ല കേട്ടാ.അവളേന്റേം കൂടി മഹളാ
“എല്ലാം കടലമ്മ കരുതണ പോലെ
നിറഞ്ഞ മനസ്സോടെ ശന്തമ്മ പറഞ്ഞു.
കടലമ്മ ഇതിൽ കൂടുതൽ മറ്റെന്തു ഭാഗ്യമാണ് തന്റെ മകൾക്ക് കൊടുക്കേണ്ടത്.അവരുടെ മനസ്സ് അതിയായി സന്തോഷിച്ചു.
വിവാഹം പറഞ്ഞുറപ്പിച്ചതോടെ സേതുവും സീതയും സ്വതന്ത്രരായി.
അതിരാവിലെ കടപ്പുറത്തു നിന്നും മത്സ്യവുമായി കുമരകത്തുപോകുന്ന ശാന്തമ്മ രാത്രി എട്ടുമണിയ്ക്കുള്ള അവസാനത്തെ ബസ്സിലാണ് തിരിച്ചു വരുന്നത്.
ആ നിണ്ട ഇടവേളകളിൽ സേതുവും സീതയും തങ്ങളുടെ മോഹങ്ങൾ പങ്കു വെച്ചു പോന്നു.
സന്ധ്യയായാൽ മുപ്പിരി തോടു കടന്ന് മറപ്പുരയുടെ മറവിലൂടെ സീതയുടെ കുടിലിലേക്കു കയറുന്ന സേതുവിനെ ആരും കാണാറില്ല.
“ഇങ്ങനെ കട്ടു തിന്നാൽ ഒരു വട്ടം പിടികൂടും
‘പിടി കൂടിയാൽ ഭാഗ്യം.പിറ്റേന്നു മുതൽ നീയെന്റെ പുരയിലല്ലേ..?”
“അപ്പോ ജോലി..?”
“അതൊന്നും സാരമില്ലഎന്റെ അച്ഛൻ ഒരു പാവമല്ലേ മുത്തേ?”
സേതു  സീതയെ പുണർന്ന് നെഞ്ചോട് ചേർത്തു.
“ശ്ശോ വേണ്ട..”
അവൾ പരിഭവം നടിച്ചു.
അന്തി വെയിൽ ശോഭ വീണ അവളുടെ നറുമേനിയിൽ അവൻ ഒരു പരൽ മീൻ പോലെ തത്തിക്കളിച്ചു.
പ്രണയ മർമ്മരത്തിന്റെ ഹൃദ്യതയിൽ വികാരങ്ങളുടെ കാണാപ്പുറങ്ങളിലേക്ക് അവരിരുവരും യാത്ര ചെയ്തു.
സ്വർണ്ണമാൻപേടയെപ്പോലെ അവൾ ചുരുണ്ടു.
നാണത്തോടെ അവന്റെ കവിളിൽ കടിച്ചു.
“കള്ളൻ“
പുറത്തെവിടെയോ പൊടുന്നനെ അവർ ഒരു മുരടനക്കം കേട്ട് പരിഭ്രമത്തോടെ സീത എഴുന്നേറ്റു:സേതുവും.
മെടലയുടെ ദ്വാരങ്ങളിലൂടെ തീക്ഷ്ണമായ രണ്ടു കണ്ണുകൾ അവർ കണ്ടു.
“ആരാത്..?
സേതു ഉൾഭീതിയോടെ ശബ്ദിച്ചു.ആ നിമിഷം ആ ചുവന്നകണ്ണുകൾ അപ്രത്യക്ഷമായി.
സീത ഭയത്തോടെ പുറത്തിറങ്ങി നോക്കി.
മെടലയോട് ചേർന്ന് രണ്ട് കാൽപ്പാടുകൾ മാത്രം.
 
4
അടുത്ത ദിവസം കോളേജിൽ സമരമായിരുന്നു.
തത്വശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദ വിദ്യാർഥിയായ സേതു കോളേജിൽ ഹാജരക്കുന്നത് ആഴ്ചയിൽ രണ്ടോ മൂന്നോ വട്ടമാണ്. അതുകോണ്ട് തന്നെ അവന്റെ സുഹൃദ് വലയം വളരെ ചെറുതായിരുന്നു.
പടിപ്പു മുടക്കിയ സമരക്കാർ അടുത്തുള്ള ഷാപ്പിലേക്ക് മാർച്ച് ചെയ്തു.
“ദേവീല് നല്ലൊരു കച്ചറയോടുന്നുണ്ട്നീ വരുന്നോ..?”
ധൃതിയിൽ സൈക്കിളെടുത്ത സേതുവിനെ തടഞ്ഞ് ഒരഭ്യുദയ കാംക്ഷി ചോദിച്ചു.
“ഞാൻ വരുന്നില്ല.കുറച്ചു റെഫറു ചെയ്യാനുണ്ട്.”
“ഉവ്വേ ഉവ്വ്നിന്റെ റഫറൻസൊക്കെ ഞങ്ങളറിയുന്നുണ്ട്ഹ..“
ഉച്ചപ്പടത്തിന് പോകാൻ ഉത്സുഹിതരായി നിന്ന കൂട്ടുകാർ അവനെ കളിയാക്കി.
സേതു ഒന്നു ചൂളി.
“ചെല്ല് ..പോയി റെഫറ് ചെയ്യ്..“
കച്ചറ  കാണാനുള്ള ഉത്സാഹത്തോടെ അവർ ബസ്റ്റോപ്പിലേക്ക് നീങ്ങി.
തന്റെ പ്രണയ കഥ ഇവരെങ്ങിനെ അറിഞ്ഞു.
കുണ്ടു കുഴിയും നിറഞ്ഞ ടാർ റോഡിലൂടെ സൈക്കിൾ ആഞ്ഞു ചവിട്ടുംബോഴും സേതുവിന്റെ മനസ്സിൽ ഒരു ചിന്തയായിരുന്നു.
തന്നേയും സീതയേയും ആരോ പിന്തുടരുന്നു.
കഴിഞ്ഞ സന്ധ്യയിൽ കണ്ട ചുവന്ന കണ്ണുകൾ അതിന് തെളിവാണ്.
കർഷകന്റെ കണ്ടത്തിനരികിലുള്ള തൈച്ചോട്ടിൽ സൈക്കിൾ വെച്ചു പൂട്ടി സേതു വരംബിലൂടെ പമ്മി നടന്നു.
സീതയുടെ കുടിലിലെത്താനുള്ള കുറുക്കു വഴിയാണത്.
“അല്ല സേതുവോ..?”
ഞാറു പറി കഴിഞ്ഞ് വരംബിലേക്കു കയറിയ കർഷകൻ തോർത്ത് കൊണ്ടു ദേഹത്തെ വിയർപ്പൊപ്പി സേതുവിനോട് കുശലമന്വേഷിക്കാൻ നിന്നു.
സേതു പരുങ്ങി.
“ന്താ നീയിന്നു കാളേശ്ശിൽ പോയില്ലേ?”
“സമരമായിരുന്നു.”
കർഷകൻ ഒരു കൊച്ചു ബീഡി കത്തിച്ചു.
“ഇപ്പഴത്തെ പിള്ളേർക്ക് സമരത്തിന് വല്ല കാരണവും വേണോ..മന്ത്രി തുമ്മിയാൽ സമരം , തുമ്മിയില്ലെങ്കിൽ സമരംങാ .. നെന്റെ പരീശയൊക്കെ കഴിയാറായോ..?”
“രണ്ടു മാസം കഴിയണം.”
‘ഇന്നത്തെ കാലത്ത് പടിപ്പ് കഴിഞ്ഞാത്തന്നെ ഒരു ജോലി കിട്ടാൻ പത്തും അൻബതും കൈമടക്കു കൊടുക്കണം. ഇതൊക്കെ മുൻകൂട്ടിക്കണ്ടതുകൊണ്ടാ ന്റെ അപ്പൻ ..ന്റെ പടിത്തം നാലാം ക്ലാസ്സിൽ വെച്ചു തന്നെ നിർത്തിച്ചത്.എല്ലു മുറിയെ കഷടപ്പെട്ടാണങ്കിലും എനിക്കും എന്റെ മക്കൾക്കും കഴിഞ്ഞു കൂടാനുള്ള വഹ ഞാനുണ്ടാക്കി. .. അല്ല നിന്റെ അപ്പൻ ചാപ്പയെ കണ്ടിട്ട് ഒത്തിരിയായല്ലോ? ”
“അച്ഛനൽപ്പം പണിത്തിരക്കിലാ.”
“എനിക്കു തോന്നി. കാലൊടിഞ്ഞ ഒരു കട്ടില് ഒന്നു നന്നാക്കിത്തരണോന്ന് കൊറേ നാളായി ഞാനവനോട് പറയണ്. ഈട്ടി തടിയാ.. അങ്ങനെയങ്ങ് കളയാൻ പറ്റുമോ..നീയ് അച്ഛനെയൊന്നോർപ്പിക്കണം ”
“ശരി .. ന്നാൽ ഞാൻ..”
സേതു രക്ഷപെട്ട വിധം വേഗം നടന്നു.
കഞ്ഞി വാറ്റുന്നതിനിടയിൽ സീത പുറത്തു നിന്നും ഒരു ചൂളം വിളി കേട്ടു.
സീത പുറത്തിറങ്ങി.
മുപ്പിരിത്തോടിന്റെ കരയിൽ നിന്നും സേതു കൈകാട്ടി വിളിക്കുന്നു.
മറ്റാരും ശ്രദ്ധിക്കുന്നില്ലെന്നുറപ്പുവരുത്തി ഒഴുക്കു കുറഞ്ഞ മുപ്പിരിതോടു കടന്ന് സീത സേതുവിനരികിലെത്തി.
“ഇന്ന് കോളേജിൽ പോയില്ലേ..?”
“സമരമായിരുന്നു.”
“നിങ്ങടെ കോളേജിലെ പിള്ളേർക്ക് ഇതിനേ നേരോള്ളൂ..?”
“അതു കൊണ്ട്  നന്നായില്ലേ.?”
സേതു അവളെ വലിച്ചടിപ്പിച്ചു.
“വേണ്ട ആരെങ്കിലും കാണും.ഇന്നലെത്തന്നെ കണ്ടില്ലേ..”
സീത ഒഴിഞ്ഞു മാറി.
“നിനക്കാരേയെങ്കിലും സംശയമുണ്ടോ..?”
“ആരെ സംശയിക്കും..?”
അർദ്ധശങ്കയോടെ അവൾ ചൂണ്ട് വിരൽ താടിയിൽ വെച്ച് ആലോചനയോടെ നിന്നു.
“എന്താ ഇവിടെ ഒരു കുശു കുശുപ്പ്..?”
നിഷ്കളങ്കമായചിരിയോടെ എസ്തപ്പാൻ നിൽക്കുന്നു.അവർ പരുങ്ങലോടെ തെല്ലകന്നു മാറി.
“എസ്തപ്പാനച്ചായാൻ ഇന്നു വള്ളമിറക്കിയില്ലേ..?”
സേതു കുശലം അന്വേഷിക്കുവാൻ ശ്രമിച്ചു.
“ഒരു നീരു വീഴ്ച.ങാ നെന്നോട് ഒരു കാര്യം പറയാനുണ്ടായിരുന്നു.”
“എന്താ.. അച്ചായാ..”
“ഞാനീ കടാപ്പുറത്ത്  കുടിയേറിയിട്ട് കൊറേ വർഷമായി.ഇക്കലമത്രേയും നെന്റെ അപ്പൻ എന്നോട് സ്നേഹത്തോടെ പെരുമാറീട്ടില്ല. അങ്ങേരോട് എനിക്കൊരു കെറുവുമില്ലെന്ന് നീ പറഞ്ഞേര്.”
“അച്ചായനറിയാല്ലോ ..അച്ചൻ ആരോടും അധികം മിണ്ടാറില്ല.”
“അതറിയാം. എന്നു വെച്ച് നെങ്ങടെ കല്യാണത്തിന് എന്നെ വിളിക്കാതിരിക്കരുത് കേട്ടോടി.”
എസ്തപ്പാൻ സീതയുടെ വലതു ചെവിയിൽ വാത്സല്യത്തോടെ നുള്ളി.
“ഹോ വിടച്ചായ .വേദനിക്കുന്നു.”
അവൾ കൊഞ്ചലോടെ കലിട്ടടിച്ചു.
“-ആശാനെ..ആശാനെ..”
ചൊക്കൻ പരിഭ്രമത്തോടെ ഓടി വന്നു.
“എന്താടാ ..എന്താ
“പള്ളിമുക്കീന്ന് മണ്ണടിക്കാൻ ലാറിക്കാർ വന്നിരിക്കുന്നു
“ലാറിക്കാരോ..?”
“ങാ ലാറിക്കാര്പരുന്ത് വർക്കി കൂട്ടിക്കൊണ്ടു വന്നതാ അവന്മാരെആശാൻ വാ..“
എസ്തപ്പാനും ചൊക്കനും പള്ളിമുക്കിലേക്ക് ഓടി.
പള്ളി മുക്കിൽ ഒരു മണൽക്കൂനയുണ്ട്.തന്റെ ആക്രമണത്തിൽ നിന്നും കരക്കാരെ രക്ഷിക്കാൻ കടലമ്മ സ്വയം നല്കിയ മണൽക്കൂനയാണതെന്ന് പഴമക്കാർ പറയാറുണ്ട്..
മണൽ വ്യാപാരികളുടെ വ്യാമോഹമാണ് ആ മണൽക്കൂന.
ചൊക്കനും എസ്തപ്പാനും പള്ളിമുക്കിലെത്തി.
കരക്കാരും ലോറിക്കാരും തമ്മിൽ പൊരിഞ്ഞ വാക് മേളം നടക്കുന്നു.
“എന്താ എന്തായിവിടെ പ്രശ്നം..?”
ലുങ്കി കയറ്റി മടക്കി കുത്തി എസ്തപ്പാൻ ലോറിക്കാരോട് ആരാഞ്ഞു.
“അതു ചോദിക്കാൻ നീയാരാടാ..”
പരുന്ത് വർക്കി മമ്മട്ടിയുമായി മുന്നോട്ടു വന്നു.
കണിച്ചു കുളങ്ങര കവലയിലെ റൊഡിയാണ് പരുന്ത് വർക്കി.
“എടാ പരുന്തേ..മര്യാദയുടെ ഭാഷയിൽ ഈ കരക്കാർക്കു വേണ്ടി ഞാൻ പറയുവാവെറുതെ പ്രശ്നമുണ്ടാക്കാതെ പോ..”
“അതു പറയാൻ നീയാരാടാ
ക്ഷണവേഗം പരുന്തും എസ്തപ്പാനും ശത്രുക്കളായി മാറി.
ലോറിക്കാർ എസ്തപ്പാനുമേൽ ചാടി വീണു.
കരക്കാർ എസ്തപ്പാനു തുണയായി.
എസ്തപ്പാൻ വർദ്ധിച്ച കോപത്താൽ എതിരാളികളെ നിലം പരിശാക്കി.
ലോറിക്കരും പരുന്തു വർക്കിയും അവശരായി ലോറിയിലേക്കു കയറി.
കരക്കാർ ആഹ്ലാദത്തോടെ എസ്തപ്പാനെ പൊക്കിയെടുത്തു.
ദൂരെ ഒരു എസ്റ്റീം കാറിനരികെ നിന്ന് ഒരാൾ ചുരുട്ട് പുകച്ച് കൈകൊട്ടി എസ്തപ്പാനെ

5
അന്ന് രാത്രി ഐസുകാരൻ അവറാച്ചൻ തന്റെ മണിമാളികയിൽ എസ്തപ്പാനു വേണ്ടി ഒരു സത്ക്കാരമൊരുക്കി.
തനി നാടൻ ശൈലിയിൽ പുൽത്തകിടിയിൽ  പായ വിരിച്ച് അവറാച്ചനും എസ്തപ്പാനും ചൊക്കനും ഇരുന്നു.
അവറാച്ചന്റെ ഭൃത്യൻ മദ്യവും ഭക്ഷണവും അവർക്കു വിളംബി.
നിർത്തിപൊരിച്ച നാടൻ കോഴി ,പന്നി റോസ്റ്റ് , പാലപ്പം ,റം വിസ്കി , ബ്രാണ്ടി-
കണ്ണ് തള്ളിപ്പോയ ചൊക്കൻ മത്തടിച്ച് തലകുടഞ്ഞു.
വേലക്കാരൻ “ക്രിസ്ത്യൻ സഹോദരന്മാരുടെ“ തലപൊട്ടിച്ച് ഒരേ അളവിൽ മൂന്നു ഗ്ലാസ്സിൽ പകർത്തി കോളയൊഴിച്ച് നേർപ്പിച്ചു.
ചിയേഴ്സ് പറഞ്ഞ് ഗ്ലാസ്സുകൾ മുട്ടിച്ച് അവർ വീശലാരംഭിച്ചു .
അവറാച്ചന്റെ മനസ്സിൽ തന്റെ ലക്ഷ്യം നുരഞ്ഞു വന്നു.
ചെത്തീപഞ്ചായത്തിൽ ഒരു മാർക്കറ്റ് വേണമെന്നുള്ളത് നാടുകാരുടെ നീണ്ട നാളായുള്ള ആവശ്യമാണ്.ഗവണ്മെന്റിന്റെ സാംബത്തിക സഹായത്തിന് കാത്തിരിക്കുകയാണ് പഞ്ചായത്ത്.പാർട്ടിക്കാരുടെ ചേരിപോരു കാരണം പദ്ധതി ഇപ്പോഴും ശൈശവ ദശയിൽത്തന്നെയാണ്.ഏതായാലും ഉടന് തന്നെ ഗവണ്മെന്റ് നാടുകാരുടെ ആവശ്യത്തിന്മേൽ ഒരു തീർപ്പുണ്ടാക്കും.അല്ലെങ്കിലെന്ത് ജനാധിപത്യം.മാർക്കറ്റിന്റെ പണി പി.ഡബ്ലിയൂ കോണ്ട്രാകടറായ തന്റെ മകൻ ഫീലിപ്പോച്ചനെ കിട്ടൂ.അതിനുള്ള നീക്കങ്ങൾ ഇപ്പോഴെ തുടങ്ങിയിട്ടുണ്ട്.പ്രബലനും കരക്കാരുടെ പ്രിയങ്കരനുമായ എസ്തപ്പാൻ കൂടെ ഉണ്ടെങ്കിൽ നാട്ടുകാരെ  വശീകരിച്ച് പള്ളിമുക്കിലെ മണൽക്കൂന പത്ത് പൈസാ ചിലവില്ലാതെ മാർക്കറ്റ് പണിക്കെടുക്കാം.ഇരട്ടി ലാഭം തങ്ങൾക്കുണ്ടാകും.
ലാർജ്ജ് വീശി അവറാച്ചൻ മനസ്സിലൊന്നൂറി ചിരിച്ചു.
ചൊക്കൻ ഗ്ഗ്ലാസ്സ് കാലിയാക്കി നീണ്ട ഒരേംബക്കം വിട്ടു.
“ഒഴിച്ചു കൊടുക്കടോ
അവറാച്ചൻ പരിചാരകന് നിർദ്ദേശം കൊടുത്തു.
ഒരു വിശദീകരണത്തിനെന്നോണം അവറാച്ചൻ എസ്തപ്പാനെ നോക്കി.
“കേട്ടോ എസ്തപ്പാനെ.സത്ക്കാരോന്ന് പറയുന്നത് എന്റെ ഒരു ബലഹീനതയാ.മനസ്സിനിഷ്ടപ്പെടുന്നവരെ ഞാൻ സത്ക്കരിക്കും.പ്രത്യേകിച്ച് നെന്നെ പോലെയുള്ള ചൊണയന്മാരെ.”
അവറാച്ചന്റെ പ്രശംസയിൽ ചൊക്കൻ എളിഞ്ഞിരുന്നു.
“നീയെന്താ ഒന്നും മിണ്ടാത്തെ..സത്കാരം തീരെ പോരന്നാണോ..?”
അവറാച്ചൻ സംശയിച്ചു.
“ഹേയ് അതൊന്നുമല്ല.പരുന്തിന് കൊടുത്ത തല്ലിത്തിരി കൂടിപ്പോയോന്നൊരു സംശയം.ദേഹമാസകലം വേദന.”
എസ്തപ്പാൻ വ്യായാമം പോലെ ശരീരമൊന്നിളക്കി.
“അതവന് കിട്ടേണ്ടതാകണിച്ചുകുളങ്ങരേ വിലസണപോലെ ഇവിടെ വിലസാൻ വന്നാൽ നെന്നെപോലുള്ള ചൊണയന്മാർ കയ്യുംകെട്ടി നോക്കി നിൽക്ക്വോ..ദാ..ഇതു പിടി..”
എസ്തപ്പാനെ തന്റെ വരുതിയിലാക്കാനുള്ള ആവേശത്തിൽ അവറാച്ചൻ ഒരു ലാർജ്ജ് കൂടി ഒഴിച്ച് എസ്തപ്പാന് നീട്ടി.
ആ ലാർജ്ജ് അകത്താക്കി എസ്തപ്പാൻ ഗ്ലാസ് കമഴ്ത്തി.
“ഇനി വേണ്ട മതി.”
“ഹാ ഒന്നു കൂടി..”
അവറാച്ചൻ നിർബന്ധിച്ചു.
“വേണ്ട മൊതലാളികുടിച്ചോണ്ടിരുന്നാ നിർത്തില്ല.ചൊക്കാ വാടാ.”
ചൊക്കൻ മനസ്സില്ലായ്മയോടെ എണീറ്റു.
“പോവാണോ..ഹാ..ഇരിക്കന്നേ.”
“പോണം മൊതലാളി.മൊതലാളി ഞങ്ങളെ സത്ക്കരിച്ചതിൽ സന്തോഷമുണ്ട്..നന്ദിയുണ്ട്..സ്നേഹോണ്ട്
എസ്തപ്പൻ നിലത്ത് കാലുറക്കതെ കൈകൾ കൂപ്പി.
“എസ്തപ്പാനെ നീയിന്നു മുതൽ എന്റെ വലം കൈയ്യാണ്.നെനെക്കെന്താവശ്യമുണ്ടെങ്കിലും എന്റെയടുത്തു വരാം.ചോദിക്കാം.ചെല്ല്.പോയി സുഖായിട്ടു കിടന്നുറങ്ങ്ഗുഷ്ണേ.”
എസ്തപ്പാൻ തന്റെ ചൊല്പടിയിലായെന്ന് അവറാച്ചന് തോന്നി.എസ്തപ്പാനും ചൊക്കനും ആടിയാടി കടപ്പുറത്തെത്തി ഒരു തൈച്ചോട്ടിൽ മലർന്നടിച്ചു കിടന്നു.
വെയിലിന്റെ ചൂടേറ്റാണ് എസ്തപ്പാൻ ഉറക്കം വിട്ടത്. അരികിൽ ചൊക്കനില്ല.
കടപ്പുറത്ത് വള്ളക്കാരുടെ ബഹളങ്ങൾ.
ധൃതിപ്പെട്ട് എഴുന്നേറ്റ് അയാൾ കൈപ്പടകൊണ്ട്  കണ്ണിനു മീതെ മറച്ച്  സൂര്യന്റെ നില നോക്കി.മണി പത്തായിക്കാണും.
രാത്രിയിൽ റമ്മും വിസ്കിയും ബ്രാണ്ടിയും മാറി മാറി പരീക്ഷിച്ചതു കൊണ്ടാവാം ശക്തമായ തല വേദന.
കടൽ വെള്ളത്തിൽ മുഖം കഴുകി അയാൾ മാത്തന്റെ ഷാപ്പിലേക്കു നടന്നു.
ലൈജക്ക് പരിഭവമാകും.രണ്ട് ദിവസമായി തമ്മിൽ കണ്ടിട്ട്.
പിന്നാംബുറത്ത് കന്നാസിൽ നിന്നും കുപ്പികളിലേക്ക് കള്ള് നിറച്ചു കൊണ്ടിരുന്ന മാത്തൻ എസ്തപ്പാന്റെ വിളി കേട്ടു.
“മാത്തൻ ചേട്ടാഒരു കുപ്പി അന്തി പുലരി .”
കപ്പ കൊത്തി നുറുക്കി കൊണ്ടിരുന്ന ലൈജ കത്തി താഴെയിട്ട് ചായ്പ്പിൽ നിന്നും എസ്തപ്പനെ എത്തി നോക്കി.
പരിഭവത്തിന്റെ മുനവെച്ച നോട്ടം.
അവളെ കണ്ണിറുക്കി കാട്ടി എസ്തപ്പാൻ ബഞ്ചിലിരുന്നു.
“എന്താടാ എസ്തപ്പാനെ ..ഇങ്ങോട്ടുള്ള വഴിയൊക്കെ മറന്നോ..?”
“എന്തൊരു വർത്താനാവഴി മറക്കാനോ..?”
മാത്തന്റെ ചോദ്യം പ്രതീക്ഷിച്ചിരുന്നതുപോലെ അയാൾ ഉത്തരം കൊടുത്തു.
“പുതിയ വഴി കാണുംബോപഴയ വഴിയൊക്കെ മറക്കുമല്ലോ
എസ്തപ്പാന്റെ അടുത്തെത്തി കള്ളും ഗ്ലാസ്സും ഡസ്കിൽ വെച്ച് ലൈജ അടക്കി പറഞ്ഞു.
“അങ്ങനയങ്ങ് പിണങ്ങാതെന്റെ പെണ്ണേ..”
എസ്തപ്പാൻ അവളുടെ കൈത്തണ്ടയിൽ നുള്ളി.
“മതി ഒന്നും വേണ്ട
ലൈജ കൈ പിൻവലിച്ചു.
ലൈജയുടെ മേനികൊഴുപ്പ് കണ്ണികളിലൊപ്പി അയാൾ കള്ളകത്താക്കിയെണീറ്റ് കാശ് അവളുടെ ഉള്ളം കയ്യിൽ വെച്ച് കൊടുത്തു.
“മുതലും പലിശയും രാത്രീൽ തന്നോളാം.ഇപ്പം ഇതു പിടി.”
അവൾ നാണത്തോടെ മുഖം കുനിച്ചു.
“മാത്തൻ ചേട്ടാഞാൻ അന്തിക്കു വരാം.”
“ഓ.ശരി..”
ജോലി തുടരുന്ന മാത്തന്റെ മറുപടി.
“പോട്ടെ..”
ലൈജയുടെ മൂക്കിൻ തുംബിൽ പിടിച്ച് കുലുക്കി എസ്തപ്പാൻ പുറത്തേക്കിറങ്ങി.
സത്യത്തിൽ മനസ്സിന്റെ ഭാരം കുറഞ്ഞതിപ്പോഴാണ്.
പള്ളി മുക്കിൽ ലോറിക്കാരും പരുന്തു വർക്കിയുമായി തല്ലുണ്ടായ ശേഷം എസ്തപ്പാനച്ചായനെ കാണാതെ വിഷമിച്ചിരിക്കുകയായിരുന്നു താനിതു വരെ.
താനെന്തിനാണ് എസ്തപ്പാനച്ചയനെ ഇത്രമാത്രം സ്നേഹിക്കുന്നത്.?
അച്ചായൻ തന്നെ ഒരികലും വിവാഹം കഴിക്കില്ലെന്നറിയം .എന്നിട്ടും പിന്നെന്തിനാണിങ്ങനെ..?
ഒരു ദീർഘ നിശ്വാസത്തോടെ അവൾ ചായ്പിലേക്കു കടന്നു.
ഉച്ചയായി-
പന്ത്രണ്ട് മണിയറിയിച്ച് സ്റ്റീൽ പ്ലാന്റിലെ സൈറൻ മുഴങ്ങി.
മത്തിക്ക് ഉപ്പും മുളകും പുരട്ടി വെച്ചതിന് ശേഷമാണ് സീത എണ്ണകുപ്പി നോക്കിയത്.
ഒരു തുള്ളി എണ്ണയില്ല.
മത്തിച്ചട്ടിയടച്ചു വെച്ച് എണ്ണകുപ്പിയുമായി സീത വാസുകുട്ടന്റെ പീടികയിലേക്കു നടന്നു.ഉച്ചയായതു കാരണം കടയിൽ തിരക്കുണ്ടാകില്ല.തിരക്കുള്ള സമയമാണെങ്കിലും കൊഞ്ചിയും കുഴഞ്ഞും തൊട്ടും തടവിയും വളരെ സാവധാനമേ വാസുകുട്ടൻ പെൺകുട്ടികൾക്ക് സാധനങ്ങൾ കൊടുക്കുകയുള്ളൂ.വാസു കുട്ടന്റെ ഞരംബു രോഗം തന്റെയടുത്ത് മാത്രം ചില വായിട്ടില്ലിതുവരെ.അതിന്റെ അമർഷം അയാൾ പരോക്ഷമായി തന്നോട് പ്രകടിപ്പിക്കാറുണ്ട്.
“എങ്ങോട്ടാ സുന്ദരിക്കുട്ടീ..”
അവൾ  എസ്തപ്പാന്റെ സ്വരം തിരിച്ചറിഞ്ഞു.
കുടിലിന്റെ മുറ്റത്തിരുന്ന് വല തയ്ച്ചുകൊണ്ടിരുന്ന എസ്തപ്പാൻ വല താഴെയിട്ട് ശൃംഗാരഭാവത്തോടെ സീതക്കരികിലെത്തി.
“അച്ചായൻ പരുന്ത് വർക്കിയുമായിട്ട് അടിയുണ്ടാക്കിയല്ലേ? അടീം പിടീം ഉണ്ടാക്കണത് മോശമാ
സീത അയാളോട് പറഞ്ഞു.
“എന്തു ചെയ്യാനാ ന്റെ സുന്ദരിക്കുട്ടി.ഒറ്റയാനായി കഴിയുംബോ ഇങ്ങനൊക്കെ പറ്റിപോകും.”
“എസ്തപ്പാനച്ചയന് ഒരു കല്യാണം കഴിച്ചു കൂടെ..”
“വേണോന്നുണ്ട്പക്ഷേങ്കി പെണ്ണ് വേണ്ടേ..”
“ഈ കരേല് മാത്രമല്ല പെണ്ണുങ്ങ..”
“സത്യം പറയാല്ലോന്റെ സുന്ദരിക്കുട്ടി. നെന്നെപോലെ സൊന്ദര്യവും ശരീരവും ഒള്ള ഒരു പെണ്ണിനെയാ എനിക്കു വേണ്ടത്. എന്തു ചെയ്യാം നേയവന്റേതായിപ്പോയില്ലേ.”
എസ്തപ്പാൻ അവളുടെ കവിളിൽ നുള്ളി.
“സീതേ
ചാപ്പയുടെ കനത്ത ശബ്ദം.
സീത പരിഭ്രമത്തോടെ തിരിഞ്ഞു നോക്കി.
വിറതുള്ളി നിൽക്കുന്ന സേതുവേട്ടന്റെ അച്ഛൻ.
ദഹിപ്പിക്കുന്ന നോട്ടം.
അങ്കലാപ്പോടെ അവൾ വാസുക്കുട്ടന്റെ പീടികയിലേക്ക് നടന്നു.
ചാപ്പ ജ്വലിക്കുന്ന കണ്ണുകളുമായി എസ്തപ്പാനു നേർക്കടുത്തു.
ഉള്ളിൽ തിളക്കുന്ന പകയോടെ രണ്ടു ശത്രുക്കൾ മുഖാമുഖം നിന്നു:
ചാപ്പയും , എസ്തപ്പാനും.

6
എസ്തപ്പാന്റെ മുഖം ചാപ്പമേസ്തരിയുടെ മനസ്സിൽ കനലുപോലെ കത്തി നിന്നു.
ഉള്ളാകെ ഒരു എരിച്ചിൽ.
‍എന്തായിരിക്കും അവന്റെ ഉദ്ദേശ്യം?
ശരീരം വളർന്നുവെങ്കിലും സീതയുടെ മനസ്സ് വേണ്ടത്ര പക്വതയായിട്ടില്ലിതുവരെ.
എരണം കെട്ടവന്മാരോടൊക്കെ കൊഞ്ചിയും കുഴഞ്ഞും നിന്നാൽ അതിന്റെ നാണക്കേട് തനിക്കും തന്റെ മകനുമാണ്.
സേതു അവളുടെ കഴുത്തിൽ താലി ചാർത്തേണ്ടവനാണ്.
ചിന്തകൾ പൊന്മുടിയായ് ഉയർന്നപ്പോൾ അയാളുടെ മനസ്സിൽ ആശങ്ക മൂർച്ചിച്ചു.
അവസാനം ചാപ്പ മനസ്സിൽ ഉറപ്പിച്ചു.
സീതയെ കാണണം.ഉപദേശിക്കണം.
“ന്താ മേസ്തരി ങ്ങളൊന്നും മിണ്ടാണ്ട് ങ്ങനെ കണ്ണുന്തിച്ചിരിക്കണേ..”
ചാപ്പയുടെ ഇരുപ്പിൽ ചായക്കടക്കാരൻ സംശയം കൂറി.
ചാപ്പ ചായക്കടയിൽ വന്നാൽ “നിപ്പനടിച്ച് “ ധൃതിയിൽ പോവുകയാണ് പതിവ്.
“ദാ..”
ചായക്കടക്കാരൻ  ചെല്ലപ്പന് മറുപടി കൊടുക്കാതെ കാശു കൊടുത്ത്  ഉളിസഞ്ചി തോളിൽ തൂക്കി ചാപ്പ സീതയുടെ കുടിൽ ലക്ഷ്യമാക്കി നടന്നു.
“സീതേ”
അടുക്കള ഭാഗത്ത് ഓല റാകിക്കൊണ്ട് നിന്ന സീത സേതുവിന്റെ അച്ഛന്റെ പരുക്കൻ ശബ്ദം മനസ്സിലാക്കി മുറ്റത്തേക്കു വന്നു.
എസ്തപ്പാനച്ചായനോട് താൻ സംസാരിച്ചതിലുള്ള ഈർഷ്യ  അച്ഛന്റെ മുഖത്തുണ്ടെന്ന്  സീത മനസ്സിലാക്കി പരുങ്ങി.
“അച്ഛനെന്താ പതിവില്ലതെ..?”
“അമ്മ വന്നില്ലേടി..?”
“ഇല്ല..”
“ഉം..ആ എസ്തപ്പാനുമായുള്ള ചങ്ങാത്തം അത്ര നന്നല്ല..”
“അത് ഞാൻപീടികയിൽ പോയപ്പോ
‘ഉം..ഞാൻ പോണു..”
ഒരു താക്കീതോടെ മൂളി അയാൾ തിരിച്ചു നടന്നു.
സേതുവേട്ടന്റെ അച്ഛൻ ശത്രുഭാവത്തോടെയാണ് എസ്തപ്പാനച്ചായനെ കാണുന്നത്.
മറ്റുള്ളവരും ആ ദൃഷ്ടിയ്ക് അച്ചായനെ കാണണമെന്നുപറയുന്നത് ദുശാട്യമാണ്. വാക്കാലോ പ്രവൃത്തിയാലോ തെറ്റുകാണിക്കാത്ത ഒരാളോട് വിദ്വേഷത്തോടെ പെരുമാറാൻ തനിക്കു കഴിയില്ല. പ്രത്യേകിച്ച് എസ്തപ്പാനച്ചായനോട്. അച്ചായൻ തന്നെ സ്വന്തം മകളെപ്പോലെയാണ് കരുതുന്നത്. സേതുവേട്ടനും അതറിയാം.
സന്ധ്യക്ക് വാസുക്കുട്ടന്റെ പീടികയുടെ പിന്നിലുള്ള ഇടവഴിയിൽ വെച്ച് സേതുവിനെ കണ്ടപ്പോൾ സീത് പകൽ നടന്ന സംഭവങ്ങൾ ചുരുക്കി വിവരിച്ചു.
എല്ലാം കേട്ടി നിന്ന സേതു പൊട്ടിച്ചിരിച്ചു.
“എടീ പെണ്ണേ..എന്റെയച്ഛനങ്ങനെയാ.ഇത്തിരി മതി ഒത്തിരി ചിന്തിക്കാൻ.”
സീത വിടാൻ കൂട്ടാക്കിയില്ല.
“എസ്തപ്പാനച്ചയനെക്കുറിച്ച് സേതുവേട്ടന്റെ അഭിപ്രായം എന്താ..“
“എന്നെപ്പോലെ ഒരു നല്ല മനുഷ്യൻ..”
എന്നാൽ ഞാൻ ഇനീം അച്ചായനോട് മിണ്ടും.”
“മിണ്ടിക്കോഎനിക്കൊരു പരാതിയുമില്ല
“അല്ലാ...മാഷിപ്പോ എങ്ങോട്ട് പോവാരുന്നു.”
“നിന്നെക്കാണാൻ..”
“എന്തേ..”
“നാളെ ഒരിന്റർവ്യൂ  ഉണ്ട് തിരുവനന്തപുരത്ത് വെച്ച് ഫസ്റ്റ് വണ്ടിക്ക് പോണം.”
“അപ്പോ ജോലി ഉറപ്പായി.വരുന്ന വഴി ഒരു താലീം കൂടി മേടിച്ചോ..”
“താലി മാത്രം മതിയോ
തരള ഹൃദയനായി അവൻ അവളെ പുണരാൻ ശ്രമിച്ചു.
പരിസര ബോധത്തോടെ അവൾ ഒഴിഞ്ഞു മാറി.
“തൽക്കാലം അതു മാത്രം മതി കേട്ടാ
കുസൃതിയോടെയവന്റെ കവിളിൽ നുള്ളി അവൾ ഇടവഴിയിലൂടെ  കുടിലിലേക്കോടി.
 തുമ്പപ്പൂവിന്റെ നിർമ്മലതയാണ് അവളുടെ മനസ്സിന്. തന്നെ അവൾ വളരെയധികം സ്നേഹിക്കുന്നു. സാഗര സീമപോലെ ആ സ്നേഹം തനിക്കായി പരന്നു കിടക്കുന്നു.
ഈ ജന്മം മുഴുവൻ അവൾ തന്റെ വിരിമാറിൽ ചാഞ്ഞുറങ്ങണം. അതിന് ഇതുവരെ ഒരു വിലങ്ങായി നിന്നത് ഒരു ജോലിയായിരുന്നു.
കടലമ്മയുടെ അനുഗ്രഹം കൊണ്ട് അതും സാധ്യമാവുകയാണ്.
പത്രത്തിൽ വന്ന പരസ്യം കണ്ടാണ് താൻ പി.ആർ.എസ്.കെമിക്കത്സിലേക്ക് ആപ്ലിക്കേഷൻ അയച്ചത്.ഇന്റർവ്യൂവിനുള്ള ഷോർട്ട് ലിസ്റ്റിൽ തനൊന്നാമതാണ്.
ഇന്റർവ്യൂ എന്ന അഗ്നിപരീക്ഷ കഴിഞ്ഞാൽ താൻ ഒരു ഉദ്യോഗസ്ഥനാകും. ആത്മവിശ്വാസമുണ്ട്.
പിന്നെ താനും സീതയും അടങ്ങുന്ന കുടുംബം തിരുവനന്തപുരത്ത് സെറ്റിലാകും.
കൊച്ചു തമാശകളും ,ഇണക്കവും പിണക്കവും..
ഞായറാഴ്ചകളിൽ ശംഖുമുഖത്തും വേളിയിലും മ്യൂസിയത്തിലും ചുറ്റിയടിക്കണം.
പുറം ലോകം കാണാത്ത സീതക്ക് എല്ലാം ഒരത്ഭുദമാകും.
സ്വപ്നങ്ങളുടെ തേന്മഴ അവനിൽ പെയ്തിറങ്ങി.
അതിന്റെ മാധുര്യം നുണഞ്ഞ് ഉറങ്ങാൻ കഴിയാതെ സേതു തിരിഞ്ഞും മറിഞ്ഞും കിടന്നു.
“എന്താ ഉറങ്ങണില്ലേ..നേരത്തെ ഒറങ്ങ്യാ പസ്റ്റ് വണ്ടിക്ക് പോക്കു നടക്കും
അരികിൽ കിടന്ന ചപ്പ മേസ്തരി മകനെ ഓർമ്മിപ്പിച്ചു.
“അച്ഛനുറങ്ങണില്ലേ..”
“എനിക്കൊറക്കം വരണണ്ട്..”
മകൻ തന്നെക്കാൾ കേമനായി വളരുന്നതിൽ അയാളുടെ മനസ്സ് ആഹ്ലാദം കൊള്ളുകയായിരുന്നു. പാവം ചീതമ്മ-
നൊന്തു പ്രസവിച്ച മകനെ ഒരു നോക്കു കാണാനുള്ള ഭാഗ്യം കടലമ്മ അവൾക്ക് കൊടുത്തില്ല.
ഒരു ജന്മം മുഴുവൻ നൽകാനുള്ള സ്നേഹം ബാക്കിവെച്ച് അവൾ ദൈവദൂതരുടെ അരികിലേക്ക് പോയി.
ചീതമ്മ ചൊരിഞ്ഞ സ്നേഹത്തിന്റെ ശക്തിയിൽ ഒരു കുറവുമില്ലാതെ താൻ അവനെ വളർത്തി.
മകൻ തന്റെ പിൻഗാമിയാകണമെന്ന്  ഒരിക്കലും താൻ ആഗ്രഹിച്ചില്ല.
ഉളിക്കും ചിന്തേരിനും പകരം സ്ലേറ്റും പെൻസിലും താനവന് വാങ്ങിക്കൊടുത്തു.
അതിന്റെ ഫലം ഈ കരയൊന്നടങ്കം കാണുകയാണിപ്പോൾ .
ഇന്നീ തൊറേല്  എം.ഏ.പടിക്കുന്ന ഒരൊറ്റൊരാള് തന്റെ മകനാ.സേതു.
ഓർമ്മയുടെ ഒഴുക്കിലെപ്പോഴോ അവരെ നിദ്ര തലോടി.
മാനത്ത് മേഘക്കീറുകൾ ഒരുമിച്ച് ചേർന്ന് നിലാവിനെ പൊതിഞ്ഞു.
പടിഞ്ഞാറുനിന്നും അടിച്ച കാറ്റിന്റെ ശക്തി കൂടി വന്നു.
സീതയുടെ കുടിലിന്റെ മുറ്റത്ത് കത്തിച്ചുവെച്ചിരുന്ന മണ്ണെണ്ണ വിളക്ക് കാറ്റിൽ ഉലഞ്ഞു കെട്ടു. മഴക്കോളാണ്.
സീത ഭയത്തോടെ നെഞ്ചിൽ കൈവെച്ചു.
“അമ്മയെന്താണിത്ര താമസിക്കണേ..”
അവസാന വണ്ടി വന്നു പോയിട്ട് മണിക്കൂറൊന്നാകും.അമ്മയ്ക്കെന്തുപറ്റി.
പടിഞ്ഞറുനിന്നും കടൽ തിരകളോടൊപ്പം മഴ ഇരംബി വരുനത് അവൾ കേട്ടു.
മണ്ണെണ്ണ വിളക്ക് കത്തിച്ച് അകത്തേക്കു വെച്ചു സീത കുടിലിന്റെ മെടല ചാരി.
പുറത്ത് മഴ കനത്തു.
അരികെയുള്ള കുടിലുകാർ ഉറക്കം പിടിച്ചിരിക്കും.
അമ്മയിതുവരെയായിട്ടും തിരിച്ചെത്തിയില്ലെന്ന് ആരോടു പറയും..ചോദിക്കും..?
ചങ്കിടിപ്പോടെ സീത പായയിൽ കുത്തിയിരുന്നു.
- പൊടുന്നനെ രണ്ടു കൈകൾ ചായ്പിനുള്ളിൽ നിന്നും അവളെ വരിഞ്ഞു.
അവൾ ഭയത്തോടെ അലറി.
ആ കൈകൾ പഴം തുണി അവളുടെ വായിൽ തിരുകി.
പ്രാണ ഭീതിയിൽ അവൾ കാലിട്ടടിച്ചു.
നിമിഷങ്ങൾക്കകം ഒരതികായ രൂപം അവളെ തൂക്കിയെടുത്തു……..

7
പിറ്റേന്നു രാവിലെ ആറരക്ക് ചേർത്തലയിൽ നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെട്ട സൂപ്പർ ഫാസ്റ്റിൽ സേതു സീറ്റു പിടിച്ചിരുന്നു.
ഹൈവയുടെ ഇരുവശവും അങ്ങിങ്ങായി വെള്ളം കെട്ടി നിൽക്കുന്നു.
വീണ്ടും മഴക്കുള്ള പ്രതീതി ഒരുക്കി ആകാശം മൂടിക്കെട്ടിയിരുന്നു.
രാത്രിയിൽ ശക്തിയായ് അടിച്ച കാറ്റും കനത്തുപെയ്തമഴയും താനും അച്ഛനും അറിഞ്ഞതേയില്ല.എങ്കിലും ഒരു ഉൾവിളിപോലെ  രാവിലെ നാലു മണിക്കു തന്നെ ഞെട്ടിയുണർന്നു.
കാറ്റും മഴയും തീരത്ത് വൻ നാശനഷ്ടങ്ങൾ വരുത്തിയിട്ടുണ്ടവും.തീർച്ച.
തണുത്തകാറ്റടിച്ചപ്പോൾ ശരീരത്ത് തുളച്ച് കയ്യറുന്ന തണുപ്പ് സഹിക്കാനാകാതെ യാത്രക്കാർ വിൻഡോ ഷട്ടറുകൾ താഴ്ത്തി:സേതുവും.
ഒരുപാട് പ്രതീക്ഷകളുമായ് ഇന്റർവ്യൂവിന് ഇറങ്ങിയ താൻ അച്ഛന്റെ അനുഗ്രഹം വാങ്ങിയെങ്കിലും സീതയെ ഒന്നു കാണേണ്ടതായിരുന്നു.
അവളുടെ ഐശ്വര്യമാർന്നമുഖം തന്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കുമായിരുന്നു.
ഉറക്കം തൂങ്ങിയെങ്കിലും ഉറങ്ങാതെ സേതു ഇന്റർവ്യൂവിനെ ഏതുവിധത്തിൽ അഭിമുഖീകരിക്കണം എന്ന ചിന്തയിലിരുന്നു.

കടലിന്റെ ക്ഷോഭം അടങ്ങിയിട്ടില്ലായിരുന്നു.
ഏതോ ഒരു ദുരന്തം സംഭവിച്ചത് കടലമ്മ അറിഞ്ഞിരിക്കുന്നു.
അതിന്റെ പ്രതികരണമാകാം.
എസ്തപ്പാനും കരക്കാരും സ്റ്റീഫന്റേയും ഭാര്യയുടേയും അലർച്ചകേട്ട് പുലർച്ചേ ഓടിക്കൂടിയതാണ്.അപ്പോഴേക്കും തീരത്തോട് അടുത്ത് നിൽക്കുന്ന സ്റ്റീഫന്റെ കുടിൽ കടലെടുത്ത് തുടങ്ങിയിരുന്നു.
എസ്തപ്പാന്റെ നേതൃത്വത്തിൽ തുറക്കാർ കട്ടിലും മേശയും മറ്റു വീട്ടു സാമാനങ്ങളുംനിമിഷങ്ങൾക്കുള്ളിൽ സുരക്ഷിതമായ സ്ഥലത്തേക്കുമാറ്റി.
വീഴാറായ കൂരയും മെടലയും കടലെടുക്കാതെ ചിലർ നോക്കി.
മറ്റു ചിലർ മണൽ ചാക്കുകൾ കൊണ്ട് മണൽ ഭിത്തികൾ കെട്ടി.
രാവിലെ ഏഴരയോടടുത്ത് എസ്തപ്പാനും കരക്കരും സ്റ്റീഫന് കുടിലു കെട്ടിക്കൊടുക്കുന്ന കാര്യത്തിൽ ഒരു തീരുമാനത്തിലെത്തി.
അതിനുള്ള തയ്യാറെടുപ്പിനിടയിൽ സീതയുടെ അമ്മ ശാന്തമ്മ അവരുടെ മധ്യത്തിലേക്ക് അലറികരഞ്ഞുകൊണ്ട് ഓടി വന്നു.
“-അയ്യോ ..ന്റെ പൊന്നുമോളെകാണാനില്ല..”
കരക്കാർ ഒരിട സ്തംഭിച്ചുനിന്നുപോയി.
ശാന്തമ്മ കിതപ്പോടെ വെപ്രാളപ്പെട്ടു.
“കുമരകത്തുള്ള എന്റെ കൊച്ചാങ്ങളെയെ ആശുപത്രിയിലാക്കിയതുകാരണം രാത്രീല് കുടിലിൽ വരാൻ പറ്റീല്ല..രാവിലെ വന്നപ്പോ കുടിലിലെന്റെ മോളില്ല.അന്വേഷിക്കാവുന്നിടത്തെല്ലാം അന്വേഷിച്ചു.എന്റെ പുണ്യാളച്ചാ എന്റെ മോൾക്കെന്തുപറ്റി
അവർ നെഞ്ചത്തലച്ച് കരഞ്ഞു.
“ങ്ങൾ പേടിക്കാണ്ടിരിഓള് വല്ലോംന്റേം കൂടെ പോയതാവും.”
കൂടി നിന്നവരിലൊരാൾ പറഞ്ഞു.
“പ് ഫ.ചെറ്റെ.ന്റെ മോളത്തരക്കാരിയല്ലടാ
ശാന്തമ്മയയാളെ ആട്ടിപ്പറഞ്ഞു.
കാര്യത്തിന്റെ ഗൊരവം മനസ്സിലാക്കി എസ്തപ്പാൻ ശാന്തമ്മയെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.
“ശാന്തമ്മ കരയാണ്ടിരിക്ക്.അവക്കള് രാത്രില് നെങ്ങളെ കാണാണ്ട് ചാപ്പയുടെ കുടിലില് പോയതാവും.”
“എന്റെ മോളവിടെയെങ്ങുമില്ല.ന്റെ പുണ്യാളച്ചാ..ന്റെ മോളെ ഞാനാരോട്   ചോദിക്കും.”
ശാന്തമ്മ വാവിട്ട് നിലവിളിച്ചു.
ചാപ്പ മേസ്തരി സീതയെ തിരഞ്ഞു നടന്ന് ഒരു അറിവുമില്ലാതെ ഓടി വന്നു.
ശാന്തമ്മ പ്രതീക്ഷയോടെ ചാപ്പയെ നോക്കി.
“ന്റെ മോളെ കണ്ടൊ എവിടേങ്കിലും..?”
“ശാന്തമ്മേ നെന്റെ മഹാള് ഈ തോറേലെങ്ങും ഇല്ല കേട്ടാഅവക്കെന്തോ പറ്റീട്ടുണ്ട്.“
കരക്കാർ സംശയത്തോടെ പരസ്പരം നോക്കി.
സംശയ ദൃഷ്ടിയോടെ ചാപ്പ കരാക്കാരെയോരോരുത്തരേയും ഉഴിഞ്ഞ് ,അവസാനം ദൃഷ്ടികൾ എസ്തപ്പാനു നേർക്കു നീട്ടി.
“അമ്മേം പെങ്ങന്മാരേം തിരിച്ചറിയാത്ത ഏതെങ്കിലും ചെറ്റ ശാന്തമ്മേടെ മഹാളെ തീർത്തിട്ടുണ്ടെങ്കിൽ വെച്ചേക്കില്ല ഞാൻ.”
ചാപ്പ വീതുളി വലിച്ചൂരി താക്കീതു നൽകി.
“ചാപ്പേ , പരസ്പരം കലഹിക്കാനുള്ള സമയമല്ലിത്.നഷ്ടപ്പെട്ടത് നെന്റെ മാത്രം പെങ്കൊച്ചല്ല.അവളീ തോറക്കാർക്കും വേണ്ടപ്പെട്ടതു തന്നെയാ
എസ്തപ്പാൻ ചാപ്പയെ അനുനയിപ്പിക്കാൻ ശ്രമിച്ചു.
ചാപ്പയുടെ മനസ്സിൽ സംശയം കൂടിയതേയുള്ളൂ.
അയാൾ എസ്തപ്പാന്റെ കുത്തിനു പിടിച്ചു.
“എടാ”
“ചാപ്പേ എന്തായിത്.ഏതെങ്കിലും വിധത്തിൽ നെന്നെ ഞാൻ എപ്പഴങ്കിലും ഉപദ്രവിച്ചിട്ടുണ്ടെങ്കിൽ ..മാപ്പാക്ക് നീ.തമ്മിൽ വഴക്കു കൂടാനുള്ള സമയമല്ലിത്.”
മേസ്തരിയുടെ കരുത്ത് എസ്തപ്പാന്റെ വാക്കുകളിൽ വാർന്നുപോയി.
മണൽപ്പുറത്ത് തളർന്നിരുന്ന് ചാപ്പ വിങ്ങിപ്പൊട്ടി.
“എന്റെ മഹനോട് ഞാനെന്തു സമാധാനം പറയുമെന്റീശ്വരാ.”
തേങ്ങി നിന്ന ശാന്തമ്മയെ ചില സ്ത്രീകൾ ഒരു കുടിലിലേക്കു കൂട്ടിക്കൊണ്ടുപോയി.
“എടാ തൊമ്മിച്ചാ അൻവറേ സലീമേ..രാഘവാ നീ ആ വഴി പോഈ വഴിപോ
എസ്തപ്പാൻ സീതയെ തിരഞ്ഞു കണ്ടു പിടിക്കാൻ തന്റെ സഹായികളെ ഓരോ ഭാഗത്തേക്കും അയച്ചു.
“എടാ ചൊക്കാ”
എസ്തപ്പാനും ചൊക്കനും അവറാച്ചന്റെ മാളിക ലക്ഷ്യമാക്കി നടന്നു.
സംശയബുദ്ധിയോടെ എസ്തപ്പാനെ വീക്ഷിച്ചിരുന്ന ചാപ്പയുടെ മനസ്സിൽ സത്യത്തിന്റെ നിഴലും വെളിച്ചവും മിന്നി മാറി.എന്നിട്ടും ദുരൂഹത മാത്രം ബാക്കി.
പത്ത് മണിയോടടുത്ത് കടപ്പുറത്ത് പോലീസ്  സംഘം എത്തി.
പോലീസ് നായ ശാന്തമ്മയുടെ കുടിലിൽ നിന്നും മണ പിടിച്ച് കുറച്ചു ദൂരമോടി.അവസാനം കടലിനെ നോക്കി കുരച്ചു നിന്നു.
കരക്കാരും പോലീസുകാരും ഉറപ്പിച്ചു:മൂന്നാം പക്കം ശവം തീരത്തടിയും.
പ്രതീക്ഷ നഷ്ടപ്പെട്ട് ഒരു പക്ഷേ ആത്മഹത്യ ചെയ്തതാവണം.അല്ലെങ്കിൽ കൊലപാതകമാകാം.
വസ്തുനിഷ്ടമായ ഹേതു ആർക്കും കണ്ടെത്താനായില്ല.
സർക്കിൾ ഇൻസ്പെക്ടർ കരക്കാരെ ചോദ്യം  ചെയ്തു.
കരക്കാർ അമർഷത്തോടെ ഉത്തരം കൊടുത്തു.
“ആരായീ സേതു..?”
സർക്കിൽ പുരികം ചുളിച്ച് ഏവരേയും നോക്കി.
“ന്റെ മഹനാണ് ഏമാനേ..”
ബദ്ധപ്പെട്ടെഴുന്നേറ്റ് ചാപ്പ സർക്കിളിനരികിലെത്തി.
“എന്നിട്ടവനെവിടെ..?”
“ന്ന് രാവിലെ ഒരു ജ്വാലിക്കു വേണ്ടി തിരൂന്തോരത്ത് പരൂക്ഷക്ക് പോയിരിക്ക്വ..”
“അതു ശരി കാര്യം സാധിച്ച് അവളെ കൊന്ന് അവൻ രക്ഷപെട്ടുവല്ലേ.”
“അയ്യോ ഏമാനേ എന്റെ മഹനവളെ പൊന്നുപോലെയാ സ്നേഹീക്കണേ.ന്റെ മഹനങ്ങനൊന്നും ചെയ്യില്ല കേട്ടാ ഏമാനെ.അവനിന്നലെ ന്റൊപ്പാ ഉറങ്ങിയത്.”
ചാപ്പയുടെ ശബ്ദം ഇടറി.
“ആരു ഉറങ്ങി ആരുറങ്ങീല്ലാന്നൊക്കെ സ്റ്റേഷനിൽ ഞങ്ങൾ ഏമാന്മാർ തീരുമാനിച്ചോളാം.മകൻ തിരിച്ചെത്തിയാലുടൻ സ്റ്റേഷനിൽ സറണ്ടർ ചെയ്തിരിക്കണം.ആരെങ്കിലും അവനെ ഒളിപ്പാക്കാൻ ശ്രമിച്ചാൽ എല്ലാവന്റേയും നട്ടെല്ല് ഞാൻ ഊരും..”
സർക്കിൾ തന്റെ കൊംബൻ മീശ മേലോട്ടുയർത്തി കണ്ണുകളുരുട്ടി വിറപ്പിച്ചു.
“സത്യം ബോധ്യപ്പെടുത്താൻ ഞാൻ തെന്നെ ന്റെ മഹനെ റ്റേഷനി കൊണ്ടുവരാം ഏമാനെ.”
“ഉം കൊണ്ടു വന്നിരിക്കണം.”
അതി വേഗതയിൽ പോലീസ് ജീപ്പ് കടപ്പൂറം വിട്ടു.
 അന്ന് ദിനാന്ത്യം വരെ കടപ്പൂറത്ത് ശ്മശാന മൂകതയായിരുന്നു.
സീതയുടെ തീരോധാനത്തെക്കുറിച്ച് നല്ലതും ചീത്തയുമായ  അഭിപ്രായങ്ങൾ കരക്കാർ തമ്മിൽ പറഞ്ഞു.
ഗഹനമായ ആലോചനയോടെ  എസ്തപ്പാൻ ഒറ്റപ്പെട്ടു നിന്നു.
ചാപ്പയും ശാന്തമ്മയും തേങ്ങുന്ന മനസ്സുമായി കുടിലിന്റെ മുറ്റത്ത് സീതയെ കാത്തിരുന്നു.
ഇന്റർവ്യൂ കഴിഞ്ഞ്  വിജയശ്രീലാളിതനായ് ബസിൽ വന്നിറങ്ങിയ സേതു ആ വാർത്ത കേട്ട് ഞെട്ടി.
തന്റെ സീതയെ കാണ്മാനില്ല.
ഭ്രാന്തൻ വേഗതയിൽ സേതു സീതയുടെ കുടിലിലേക്ക് പാഞ്ഞു.സംഭവഗതിയറിയുവാൻ  അവന്റെ പിന്നാലെ കരക്കാരും.
“എന്റെ സീതയെവിടെയച്ഛാ.എന്റെ സീതയ്ക്കെന്തുപറ്റി.”
സേതു മുറ്റത്തെത്തി ഭ്രാന്തനെപ്പോലെ അലറി.
“എടാ മഹനെ.നേയൊന്നടങ്ങ്.അവൾക്കൊന്നും സംഭവിച്ചിട്ടില്ല.അവക്കക്കൊന്നും പറ്റീട്ടില്ല.”
ഇല്ല ഞാൻ വിശ്വസിക്കില്ല .എവിടെയെന്റെ സീത..”
ദു:ഖം കടിച്ചമർത്തി ക്ഷണ വേഗത്തിൽ ചാപ്പ മേസ്തരി മകന്റെ കരണത്തൊരടി കൊടുത്തു.
സേതുവിനെ നിയന്ത്രിക്കാൻ അയാൾക്കതല്ലാതെ മറ്റു വഴിയില്ലായിരുന്നു.
അവൻ തേങ്ങലോടെ അച്ഛന്റെ നെഞ്ചിൽ വീണു.
“എന്റെ സീതയ്കെന്തു പറ്റിയച്ഛാ
“നേ കേട്ടതൊക്കെ സത്യാണ് മഹനെ.അവക്കളെ കാണാനില്ല.വാ.നമ്മക്ക് പോലീടേഷനി വരെ പോയിട്ട് വരാം.
“പോലീസ് സ്റ്റേഷനിലോ.എന്തിന്?
“നേ..നേ യവളെ കൊന്നൂന്നാ പോലീസുകാര് പറേണേ..”
ചാപ്പ അടക്കിയ സങ്കടത്തിലിടറിപ്പറഞ്ഞു.
“ഞാൻ ഞാനെന്റെ സീതയെ കൊന്നൂന്നോഹ.ഹ..”
അവൻ ഞെട്ടി ചിരിച്ചു .ഒരു ഭ്രാന്തനെപ്പോലെ. ആ ചിരി ഒരട്ടഹാസമായി നാലു ദിക്കിലും പ്രതിധ്വനിച്ചു.
മറ്റൊരു സേതുവിന്റെ ജന്മം അവിടെ തുടങ്ങുകയാണെന്ന തഥ്യ കടലും കരയും തിരിച്ചറിഞ്ഞു.

8
വർഷം രണ്ടായി.
നിനച്ചിരിക്കാത്ത നേരത്ത് എത്രയെത്ര സംഭവങ്ങളാണ്   തന്റേയും മകന്റേയും ജീവിതത്തിലൂടെ കടന്നുപോയത്.
അവയുടെ പരിണാമച്ചുഴിയിൽ  തങ്ങൾ അകപ്പെട്ടു പോയി.
സ്വബോധം നഷ്ടപ്പെടുത്താതെ താൻ മനചിത്തത പാലിച്ചു പിടിച്ചു നിന്നു.പക്ഷേ സേതു – സീതയുടെ തിരോധാനത്തിൽ കോടതി കുറ്റവിമുക്തനാക്കിയിട്ടും,
സേതുവിന്  നഷ്ടബോധത്തിന്റെ നീരാളിപ്പിടുത്തത്തിൽ നിന്നും മോചിതനകാനായിട്ടില്ലിതുവരെ.
സീതയെന്ന സമൃദ്ധമായ സ്നേഹത്തിന്‍റെ നിറവിൽ എന്നേ അവൻ അലിഞ്ഞു ചേര്‍ന്നതാണ്‍.
 മസ്തിഷ്കപാളിക്കുള്ളില്‍  പുകച്ചു കയറ്റുന്ന  കഞ്ചാവിന്‍റെ  വന്യമായ ലഹരിയില്‍ തളർന്ന കണ്ണുകളോടെ അവൻ  തന്നെ നോക്കി ചിരിക്കുംബോൾ - സ്വന്തം മകന്‍റെ ദുരഗതി കണ്മുന്നില്‍ കാണേണ്ടി വരുന്ന ഒര്‍ച്ഛന്റെ ദു:ഖം: തന്റെ ദുരവസ്ഥ ലോകത്ത് മറ്റൊരച്ഛനും ഉണ്ടാകരുതേയെന്ന് താനെത്രവട്ടം പുണ്യാളച്ചനോട് പ്രാത്ഥിച്ചിരിക്കുന്നു.
സത്യത്തിൽ ദുരന്തങ്ങളുടെ ഒരു ഘോഷയാത്രയാണ്  തന്റെ മകന്റെ  ജീവിതത്തിലൂടെ കടന്നുപോകുന്നത്.
ജനിച്ചു വീണയുടനെ അമ്മയെ നഷ്ടപ്പെട്ടു.
സ്നേഹിച്ചപെണ്ണിനെ നഷ്ടപ്പെട്ടു ; മോഹിച്ച ജോലിയും.
ഇപ്പോൾ  സ്വജീവിതം തന്നെ നഷ്ടപ്പെടുകയാണ്‍..
ദിനം തോറും അവനെയോര്‍ത്തുള്ള ദു:ഖം വളരുകയാണ്‍.
അതുകൊണ്ടുതന്നെ ജോലിയിൽ ശ്രദ്ധകേന്ദ്രീകരിക്കാനാകുന്നില്ല.
ആഴ്ചയിൽ  രണ്ടോ മൂന്നോ ദിവസം പണി ചെയ്തെങ്കിലായി.
ഉളിയും കൊട്ടുവടിയും ചിന്തേരും തന്‍റെ കൈകളിലുറക്കാതായിരിക്കുന്നു.
പെരുന്തച്ചനെന്ന ചാപ്പമേസ്തരിയുടെ അഡ്രസ്സ് നഷ്ടപ്പെടുകയാണ്‍.
അല്ലെങ്കിൽ  തന്നെ പേരും പെരുമയും ആർക്കു വേണ്ടി.
അടുപ്പിൽ നിന്നും തീക്കനലെടുത്ത് ഒരു ബീഡി കത്തിച്ച് വർദ്ധിച്ച നിരാശയോടെ ചാപ്പ പുരയുടെ പുറത്തിറങ്ങി ദൂരേക്കു നോക്കി.
സീമന്തരേഖയോട് അടുക്കുന്ന കുങ്കുമ സൂര്യൻ.
സന്ധ്യയാകുന്നു.
സേതു ഇതെവിടെപ്പോയി.
പുലർവെട്ടം വീണപ്പോൾ ആടിയാടി ഇറങ്ങിപ്പോയതാണ്‍. ഒരു നേരത്തെ ആഹാരം പോലും കഴിച്ചിട്ടുണ്ടാവില്ല.
ചാപ്പ പുരപൂട്ടി ഉത്കണ്ടയോടെ വഴിയിലേക്കിറങ്ങി.
സേതുവിനെ കണ്ടെത്തണം.

താളം തെറ്റിയ ഒരു തിര മണൽ ഭിത്തിയിൽ ആഞ്ഞടിച്ചു.
നീർമുത്തുകൾ  സേതുവിന്‍റെ മുഖത്ത് ചിതറി വീണു.
സ്വപനങ്ങളുടെ പ്രളയത്തിലകപ്പെട്ടിരുന്ന അവൻ ഞട്ടിയുണര്‍ന്നു.തന്റെ സീതയുടെ നനുത്ത കരസ്പര്‍ശമാണോ?
അവൻ അംബരപ്പോടെ ചുറ്റിനും നോക്കി.തനിക്കു ചുറ്റും നൃ്ത്തം വെച്ച സ്വര്‍ഗ്ഗകുമാരികളെവിടെ?
ഓർമ്മയുടെ നൂൽപ്പാലത്തിലൂടെ താനിതുവരെ നടക്കുകയായിരുന്നു.
അബോധത്തിന്‍റെ മരവിച്ച ഞരംബുകളിൽ കൂടി ബോധരക്തം ഇഴഞ്ഞു കയറി.
കാലവും ഭൂമികയും അവൻ തിരിച്ചറിഞ്ഞു.
ഇനി സീത ഒരിക്കലും തിരിച്ചു വരില്ല!
ഭ്രാന്തൻ ജല്പനത്തോടെ സേതു ചെവിയിൽ തിരുകിയിരുന്ന കഞ്ചാവു കുറ്റി കത്തിച്ച് ആഞ്ഞാഞ്ഞു വലിച്ചു.ഒടുവിൽ കെട്ടു തീർന്ന കുറ്റി ദേഷ്യത്തോടെ അവൻ കടലിലേക്കു വലിച്ചെറിഞ്ഞു.
ഇനി പുകക്കാൻ കഞ്ചാവു കയ്യിലില്ല..?
തെക്കു നിന്നും നടന്നു വരുന്ന കൊച്ചീക്കായെ  സേതു കണ്ടു.
മണൽ ചാക്കുകൾ കൊണ്ടു കെട്ടിപ്പൊക്കിയിരുന്ന തിട്ടയില്‍ നിന്നും ചാടിയിറങ്ങി അവൻ കൊച്ചീക്കായുടെ അരികിലോടിയെത്തി.
കൊച്ചിക്കാ ഭയന്നുപോയി.
“പേടിച്ചുപോയല്ലോ ഞമ്മള്‍ .ഹിമാറേ...നെനക്കു വീടും കുടീമൊന്നുമില്ലേ..എപ്പ നോക്കിയാലും കടാപ്പുറത്ത് തന്നെ.”
“എനിക്കൊരു പൊതി വേണം”
അവൻ കിതച്ചു.
“അതായിപ്പ നന്നായേ.പതിവിലും നേരത്തെ കച്ചവടം തീർന്നു.അല്ലെങ്കി നേയെന്നെയീസമയത്ത് കണ്വോ..?”
“എനിക്കൊരു പൊതിവേണം കൊച്ചീക്കാ..”
“ങാ ഒരു  പൊതിയുണ്ട്.ഖാദറിനു വെച്ചിരിക്കുന്നതാ.കാശുണ്ടോ നെന്‍റെ കയ്യില്‍....?”
“കാശ് പിന്നെ തരാം.എനിക്കൊരു പൊതി വേണം.”
അത് നല്ല വിശേഷം കാശില്ലാണ്ട് നെനക്ക് പൊതി തരാന്‍ ഞാന്‍ നെന്‍റെ ആരാ....വഴി മുടക്കാതെ മാറ് ഹിമാറേ....”
“പൊതി തരാതെ ഞാന്‍ വിടില്ല...”
സേതു കൊച്ചീക്കായെ വട്ടം പിടിച്ചു.
“ന്താ നേയീ കാണിക്കുന്നത്.മാറ്.”
കൊച്ചീക്ക തന്റെ സർവ്വ ശക്തിയുമെടുത്ത് സേതുവിൽ നിന്നും കുതറിമാറാൻ ശ്രമിച്ചു.സേതുവിന്റെ  കൈകൾക്ക് കരുത്ത് കൂടി.
സേതു തന്നെ കൊല്ലുമെന്ന് കൊച്ചീക്കായ്ക്ക് തോന്നി.
ഊക്കോടെ ഇരുവരും കടപ്പുറത്തു വീണുരുണ്ടു.
“സേതു വിട്..വിടാൻ..”
“ഇല്ല വിടില്ല.എനിക്കു പൊതി വേണം.”
 അവരുടെ ജീവൻ മരണപ്പോരാട്ടം കണ്ട് എസ്തപ്പാൻ ഓടി വന്നു.
“സേതു വിടടാ.വിടാൻ..”
എസ്തപ്പാൻ സേതുവിനെ തന്‍റെ ബലിഷ്ടമായ കരങ്ങളിൽ ഒതുക്കി.
പ്രാണൻ തിരിച്ചുകിട്ടിയതിന്റെ ആശ്വാസത്തോടെ കൊച്ചീക്ക പിടഞ്ഞെണീറ്റു.
“നെന്നോക്കെ കഞ്ചാവു തന്നു പോറ്റുന്ന എന്നെ കൊല്ലാൻ  നോക്കുന്നോടാ നായീന്‍റെ മോനെ.”
“ആശാനെ എനിക്കൊരു ബീഡി വേണം.”
സേതു എസ്തപ്പാനോട് കെഞ്ചി.
“അത്രേയുള്ളോ കാര്യം.കൊച്ചീക്കാ അവന്‍ ഒരു  പൊതി കൊടുക്ക്.“
“ഇവന് കൊടുക്കാന്‍ എന്‍റെ കയ്യില്‍ പൊതിയില്ല.
കൊച്ചീക്ക കർക്കശതയോടെ പറഞ്ഞു.
“അവനു കൊടുക്കണ്ട നിങ്ങളെനിക്കു താ...”
എസ്തപ്പാന്‍റെ സ്വഭാവം കൊച്ചീക്കായ്ക് നന്നായിട്ടറിയാം.
മടിയിൽ  മിച്ചമുണ്ടായിരുന്ന പൊതി പുറത്തെടുത്ത് കൊച്ചീക്ക എസ്തപ്പാനു നീട്ടി.
“ദാ.അഞ്ചു രൂപ കൂടുതലുണ്ട്.”
എസ്തപ്പാൻ തന്റെ നീല വരയുള്ള അണ്ടർ വെയറിന്റെ പോക്കറ്റിൽ നിന്നും ഇരുപതു രൂപയെടുത്ത് കൊച്ചീക്കാക്ക് കൊടുത്തു.
സേതുവിനെ ഒന്നിരുത്തി നോക്കി കൊച്ചീക്ക കാശ് കീശയിലിട്ടു.
“അവനോട് വഴക്കു വേണ്ട.ഇന്നിത്തിരി കുറഞ്ഞു പോയതു കൊണ്ടാ.കൊച്ചിക്ക പൊയ്ക്കോ.ഇവന്റെ കാര്യം ഞാനേറ്റു.”
എസ്തപ്പൻ കൊച്ചീക്കായെ മയപ്പെടുത്തി.
കൊച്ചീക്ക വടക്കോട്ട് നടന്നു.
സേതുവിന്റെ കണ്ണൂകൾ  എസ്തപ്പാന്‍റെ കയ്യിലിരുന്ന കഞ്ചാവു പൊതിയില്‍ കുരുങ്ങികിടന്നു.
“വാടാ”
എസ്തപ്പാനും സേതുവും ഒറ്റപ്പെട്ട ഒരു തൈച്ചോട്ടില്‍ വന്നിരുന്നു.
എസ്തപ്പാൻ കഞ്ചാവു പൊതിയഴിച്ച്  കഞ്ചാവ് കതിർ ഉള്ളം കയ്യിൽ കശക്കി രണ്ടു സിഗററ്റുകളിൽ നിറച്ച് ഒന്നു സേതുവിന് കൈമാറി.
കഞ്ചാവു പുക അവരെ വലയം ചെയ്തു.
ഒരേ ഭാവത്തിൽ ഒരേതാളത്തില്‍ ഇരുവരും ലഹരിയുടെ കാന്തിക പ്രഭാവത്തിൽ കറങ്ങി.
 ലഹരിയിൽ അബോധത്തിലേക്ക് അരിച്ചു കയറുന്നതിനിടയിലെപ്പോഴോ എസ്തപ്പാന്‍റെ മനസ്സിൽ ഹീനമായ ചിന്തകൾ ഇഴഞ്ഞു കയറി.
“എടാ സേതു.നെന്നോട് എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു.
മയക്കം വീണു താഴ്ന്നിറങ്ങിയ ചുവന്ന കണ്ണുകൾ അയാളില്‍ തറപ്പിച്ചു - സേതു
“നെന്റെ സീതയെ ആരാ കൊന്നത്..?”
മിന്നൽ പിണറിന്റെ വേഗത്തില്‍ അവനിൽ ഒരു ഭ്രാന്തൻ ഭാവം കാളി.
“ആര്‍???”
പുക വലിച്ചു ആലോചനയോടിരുന്ന എസ്തപ്പൻ ഉറപ്പിച്ച് പറഞ്ഞു:
“നെന്റെ തന്ത..അല്ലാണ്ടാരു..??”
ആ നിമിഷം സേതുവിന്റെ ശ്വാസം നിലച്ചു. ജിജ്ഞാസയുടെ ഇരുംബഴികള്‍ക്കുള്ളിലേക്ക് അവൻ  എടുത്തെറിയപ്പെട്ടു.
“എന്തിന്‍..എങ്ങിനെ..?”
അവൻ അലറി.
“ആരുമില്ലാത്ത തക്കം നോക്കി നെന്റെ തന്ത അവളെ കാണാൻ പോകാറുണ്ടായിരുന്നു. ഒരുമിച്ചിരുന്ന് ശൃംഗരിക്കുന്നതും , എന്തിന്
നൂൽ ബന്ധമില്ലാതെ കിടക്കുന്നത്   ഞാനവരെ കണ്ടിട്ടുണ്ട് എന്ന് പറഞ്ഞാൽ ഈ കര വിശ്വസിക്കുമോ.വിശ്വസിക്കണം.കാരണം നെന്റെ തന്തേം പെൺ തുണയില്ലാത്ത ആണാ...ഇനി പറഞ്ഞിട്ടെന്തിനാ കഴിഞ്ഞതെല്ലാം കഴിഞ്ഞു.”
അവന്റെ മനസ്സില്‍ തീപൊരി തൂകി എസ്തപ്പാന്‍ മനസ്സില്‍ ആഹ്ളാദം കൊണ്ടു.
“ഇല്ല.ഒന്നും കഴിഞ്ഞിട്ടില്ല.എന്റെ സീതേനെ കൊന്നവവ്നെ ഞാൻ വിടൂല്ല.”
എന്തോ കല്പിച്ചുറച്ചപോലെ സേതു എഴുന്നേറ്റു.
എസ്തപ്പാൻ മനസ്സിലൊന്നട്ടഹസിച്ചു - തന്‍റെ കണക്കു കൂട്ടലുകൾ ശരിയാകുന്നതു പോലെ.അപ്പോൾ -
ദൂരെ നിന്നും നടന്നു വരുന്ന ചാപ്പയെ ചൂണ്ടി എസ്തപ്പാൻ പറഞ്ഞു:
“ദാ വരുന്നെടാ ..നെന്റെ ശത്രു..”
പ്രതികാരത്തിന്‍റെ പെരുംബറ മുഴക്കി മണൽത്തരികൾ ചവിട്ടി തെറിപ്പിച്ച് സേതു ചാപ്പയുടെ അരികിലെത്തി.അവന്‍റെ കണ്ണുകളിലെ പൈശാചിക ഭാവം ചാപ്പ തിരിച്ചറിഞ്ഞു.
പൊടുന്നനെ അവന്റെ കൈകൾ ചാപ്പയുടെ കഴുത്ത് ഞെരിച്ചു.
തികച്ചും അപ്രതീക്ഷിതമായതിനാൽ അയാൾക്ക് പ്രതികരിക്കാനായില്ല.
”വിടടാ വിടാൻ..”
ചാപ്പ ശ്വാസം മുട്ടി അലറി.
“എന്തിനാ എന്റെ സീതയെ കൊന്നത്”
അവൻ അച്ഛനെ മണപ്പുറത്ത് തള്ളിയിട്ടു.
“നെനക്കെന്തുപറ്റി മോനെ?”
മകന്‍ന്റെ ബീഭത്സ രൂപം ഉള്‍ക്കൊള്ളാൻ അയാള്‍ക്ക് കഴിഞ്ഞില്ല.
“പറയടാ സീതയെ താനെന്തിനാ കൊന്നത്..?”
ഒരു ചെറുവള്ളത്തിലിരുന്ന പങ്കാ കൊണ്ട് അവൻ ഭ്രാന്തൻ ഭാവത്തിൽ അച്ഛനെ തലങ്ങും വിലങ്ങും അടിച്ചു.
“മോനെ അരുത് .വേണ്ട.”
അടികൊണ്ട് തളർന്ന് അയാൾ തേങ്ങി.
സമനില തെറ്റിയവനെപോലെ അവൻ സംഹാര രുദ്രനായി – മകൻ തന്റെ അന്ധകനായി തീരുമെന്ന് തോന്നിയ നിമിഷം  ആർക്കും അതിശയം കൂറുന്ന കരുത്തോടെ ചാടിയെഴുന്നേറ്റ് ചാപ്പ സേതുവിനെ തൂക്കിയെറിഞ്ഞു.
സേതുവിന് പ്രതികരിക്കാൻ കഴിയുന്നതിലപ്പുറമായിരുന്നു ചാപ്പയുടെ കരുത്ത്.
അവസാനം തീരത്തു കൂടി വലിച്ചിഴച്ച് അയാൾ  മകനെ തിരകളിൽ മുക്കി.
തനിക്കും കരക്കാർക്കും ശാപമായി ഇനി ഇവൻ ജീവിച്ചിരുന്നു കൂടാ...!
പകയോടെ ചാപ്പ പല്ലുകൾ ഞെരിച്ച് വിണ്ടും വീണ്ടും അവനെ ശക്തിയോടേ തിരകളിൽ മുക്കി.
ഓടിക്കൂടിയ കരക്കാർ ചാപ്പയെ തടഞ്ഞു.
തന്‍റെ ഉദ്യമത്തിൽ നിന്നും മാറാൻ അയാൾ തയ്യാറായില്ല.
ചാപ്പയുടെ കരുത്തും ക്രൊര്യവും കൂടി വന്നതേയുള്ളു.
“സീതയെ കൊന്നതു പോലെ സേതുവിനേയും കൊല്ലുവാൻ നോക്ക്വാ ചാപ്പ. ആ തെണ്ടീനെ പിടിച്ചു മാറ്റ്.”
ആൾക്കൂട്ടത്തിനിടയിൽ നിന്നും എസ്തപ്പാൻ വിളിച്ചു പറഞ്ഞു.
തന്‍റെ യഥാർത്ഥ പ്രതിയോഗിയെ തിരിച്ചറിഞ്ഞ ചാപ്പ സേതുവിനെ മോചിതനാക്കി ജ്വലിക്കുന്ന കണ്ണുകളോടെ എസ്തപ്പാനെ നോക്കി.!
ഒരു പുതിയ അറിവോടെ കരക്കാർ ചാപ്പയെ നോക്കി തരിച്ചു നിന്നു..!

പ്രാദേശിക വാർത്തകൾക്ക് ആയുസ്സ് വളരെ കുറവാണ്.പുതിയ വാർത്തകൾ രൂപം കൊള്ളുംബോൾ പഴയ വാർത്തകൾ കാല വിലയം കൊള്ളുന്നത് സ്വാഭാവികമാണ്.സീതയുടെ തിരോധാനം കരക്കാർ എന്നേ മറന്നിരുന്നതാണ്.
ശാന്തമ്മ കുമരകത്ത് ആങ്ങളയുടെ വീട്ടിൽ താമസമാക്കിയതിൽ പിന്നെ കരക്കാർ സീതയെ ഓർക്കാതായി.
എന്നാൽ സീതയെ കൊന്നത് ചാപ്പ മേസ്തരിയാണെന്ന് എസ്തപ്പാൻ കരക്കാരുടെ സമക്ഷം വിളിച്ചു പറഞ്ഞതോടെ  സീതയുടെ തിരോധാനം പുതിയ വാർത്തയുടെ ചൂരും ചൂടും വെച്ചു.
കരക്കാരുടെ സംശയ ദൃഷ്ടികൾ ചാപ്പ മേസ്തരിയിലേക്ക് തിരിഞ്ഞു.
സ്വന്തം മകനെ കടലിൽ മുക്കികൊല്ലാൻ ശ്രമിച്ച ചാപ്പ എന്തുകൊണ്ട്  സീതയെ കൊന്നുകൂടെന്ന് ചിന്തിക്കുവാൻ കരക്കാർക്ക് അധിക നിമിഷം വേണ്ടി വന്നില്ല.
പുതിയ സംഭവ വികാസങ്ങൾ അവലോകനം ചെയ്യുവാൻ ചൊക്കന്റെ നേതൃത്വത്തിൽ ചെറുപ്പക്കാർ മാത്തന്റെ ഷാപ്പിൽ ഒത്തു കൂടി.
“എസ്തപ്പാനാശാൻ കള്ളം പറയില്ല. കാര്യം സാധിച്ചു ചാപ്പ സിതയെ കൊന്നതു തന്നെ.”
ചെറുപ്പക്കാർ ചൊക്കന്റെ അഭിപ്രായത്തോട് യോജിച്ചു.
“ചാപ്പയെ എനിക്കു നന്നായിട്ടറിയാം.പെണ്ണവന്റെ ദൊർബല്യമല്ല.”
ഷാപ്പിലിരുന്ന വൃദ്ധൻ അവരെ തിരുത്താൻ ശ്രമിച്ചു.
“പെണ്ണും പെടക്കോഴിയുമില്ലാതെ പിടിച്ചു നിൽക്കാൻ ചാപ്പയാര് മാർപാപ്പയോ.ഹ.ഹ.ഹ..!
ചെറുപ്പക്കാരിലൊരുവൻ തട്ടി വിട്ടു.
ഷാപ്പിൽ കൂട്ട ചിരി.
ഒരു വാക് പയറ്റിനുള്ള ത്രാണി തനിക്കില്ലെന്നു മനസ്സിലാക്കി അനുഭവ സമ്പത്തുള്ള ആ വൃദ്ധൻ കള്ളിന്റെ കാശ് കൊടുത്തിറങ്ങി.
അകത്തെ സംസാരം ശ്രദ്ധിച്ച് പുറത്ത് ചായ്പിനോട് ചേർന്ന് നിന്ന എസ്തപ്പാൻ പുറത്തേക്ക് ഇറങ്ങി വന്ന വൃദ്ധനെ കണ്ട് ഇരുട്ടിലേക്ക് മറഞ്ഞു.
വൃദ്ധന്മാരായ ന്യൂന പക്ഷത്തെ തന്റെ കൈപ്പിടിയിലൊതുക്കാൻ പ്രയാസമാണ്.
ഇരുളും വെളിച്ചവും അവർക്ക് നന്നായിട്ട് അറിയാം.
സത്യവും മിഥ്യയും തമ്മിലുള്ള അന്തന്തരം അനുഭവമെന്ന മുഴക്കോലുകൊണ്ട്  അവർ അളക്കും.
വൃദ്ധരായ നിരുപദ്രവകാരികളെ ഭയക്കേണ്ട കാര്യമില്ല.
കപ്പലിപ്പോൾ തന്റെ അഴിമുഖത്താണ്.
താൻ തൊടുത്ത ശരം മർമ്മ സ്ഥാനത്തു  തന്നെ കൊണ്ടിരിക്കുന്നു.തന്നെ വിശ്വസിക്കുന്ന ചെറുപ്പക്കാർ തന്റെ പിൻബലമാണ്.അവരുടെ അവഹേളനയും അവഗണനയും കൊണ്ട്  ചാപ്പ ശ്വാസം കിട്ടതെ  പിടക്കും.അവസാനം നിൽക്കകള്ളിയില്ലാതെ ചാപ്പ നാടു വിടും.അല്ലെങ്കിൽ ആത്മഹത്യചെയ്യും..അങ്ങനെ  തനിക്കീ കരയിൽ പ്രതിയോഗി ഇല്ലാതാകും  .ഇല്ലാതാവണം.
തന്റെ കൂർമ്മ ബുദ്ധിയിൽ ,അഹങ്കാരം കൊണ്ട് മനസ്സിൽ ഒന്നൂറി ചിരിച്ച് എസ്തപ്പാൻ ഇരുട്ടിൽ നിന്നുമിറങ്ങി ഷാപ്പിന്റെ പിന്നാമ്പുറത്തേക്കു നടന്നു.
സീതയുടെ അവലോകനം നിമിത്തം ഷാപ്പിൽ കച്ചവടം പൊടിപൊടിക്കുന്നതിലുള്ള സന്തോഷത്തിലായിരുന്നു മാത്തൻ.
ദിവസവും കരക്കാരെ ഞെട്ടിപ്പിക്കുകയും കോരിത്തരിപ്പിക്കുകയും ചെയ്യുന്ന പുതിയ പുതിയ വാർത്തകൾ ഉത്ഭവിക്കണമെന്ന്  മാത്തൻ പുണ്യാളച്ചനോട് മനസ്സ് തുറന്നവശ്യപ്പെട്ടു -കണിച്ചു കുളങ്ങരയിൽ തുടങ്ങി വെച്ച വീടിന്റെ പണി പൂർത്തിയാക്കണം.ലൈജയുടെ വിവാഹം  നടത്തണം  .ഇതിനൊക്കെ കാശ് വേണം.
സീത നാടു വിട്ടതോ കൊല്ലപ്പെട്ടതോ..? അതായിരുന്നു ലൈജയുടെ ചിന്ത.
രണ്ടുവർഷമായി പൊന്തികിടക്കുന്ന ഉത്തരം കിട്ടാത്ത ചോദ്യം. എസ്തപ്പാനച്ചായൻ കരക്കാരുടെ മുന്നിൽ പറഞ്ഞത് സത്യമാണോ. ചൊക്കനും കൂട്ടുകാരും അച്ചായന്റെ പ്രസ്താവന വളച്ചൊടിക്കുകയാണോ...?
“മോളെ കഴുകി തീർന്നില്ലേ  വെക്കം വാ”
അകത്തു നിന്നും മാത്തന്റെ ശബ്ദം.
പലചിന്തകളിൽ മുഴുകി പാത്രം കഴുകുകയായിരുന്ന ലൈജ കർത്തവ്യ  നിരതയായി.
പൊടുന്നനെ – വിയർപ്പുകണങ്ങൾ പൊടിഞ്ഞു നിന്ന  അരക്കെട്ടിൽ ആരുടെയോ കരസ്പർശം തിരിച്ചറിഞ്ഞ്  ലൈജ ഞെട്ടലോടെ പിടഞ്ഞെണീറ്റു.
-       എസ്തപ്പാനച്ചായാൻ..
“ഞാൻ പേടിച്ചു പോയി.“
അടക്കിയ പരിഭവത്തിൽ  മുണ്ടിന്റെ കോന്താല കൊണ്ടവൾ മാറു മറച്ചു.
“അങ്ങനയങ്ങ് പേടിക്കാതെന്റെ പെണ്ണേ.”
ശൃംഗാരച്ചുവകൊണ്ട കൈവഴക്കത്തോടെ എസ്തപ്പാൻ അവളെ പുണരാൻ ശ്രമിച്ചു.
“വേണ്ട .ന്റെ മേലു മുഴുവൻ മീനുളുംബാ.നാറും.”
“നാറട്ടെ.ആ നാറ്റത്തിനും ഒരു സുഖോണ്ട്...”
നിർ‌ബന്ധ ബുദ്ധിയോടെ അയാൾ  അവളെ തന്റെ കരവലയത്തിൽ ഒതുക്കി.
എന്തെന്നില്ലാത്ത അസ്വസ്ഥതയോടെ  ലൈജ ഞെളിപിരികൊണ്ടു.
“മതി”
അവൾ അയാളുടെ കരവലയത്തിൽ നിന്നും തന്ത്രപൂർവ്വം മോചിതയായി.
പതിവിലും വിപരിതമായി ലൈജ തന്നിൽ നിന്നും ഒഴിഞ്ഞു മാറുന്നതു കണ്ട് അയാൾക്കദ്ഭുതമായി.
“നീയെന്തായിന്ന് ശീലാവതി ചമയണത്.”
“സമയോം സ്ഥലോം നോക്കണ്ടെ..?’
അതു പറഞ്ഞ് അവൾ തന്റെ പ്രവൃത്തിയിലേക്ക് കടന്നു.
“ഓ..അങ്ങന..!! ”
എസ്തപ്പാനാശ്വാസം തോന്നി.: ലൈജക്കു തന്നോട് പിണക്കമില്ല.
ഇരുട്ടുമൂടി നിന്ന തൈച്ചോട്ടിൽ അയാൾ കുന്തിച്ചിരുന്നു.
“സീതയെ ചാപ്പ മേസ്തരി കൊന്നൂന്ന് പറയണത് സത്യാണോ...? ”
ലൈജ മനസ്സിൽ കരുതിയിരുന്ന ചോദ്യം സംശയബുദ്ധിയോടെ എസ്തപ്പാനെ നോക്കി ചോദിച്ചു.
അയാൾ ഒന്നു പരുങ്ങി.
“സത്യമാണോയെന്നു ചോദിച്ചാൽ സത്യമാണ്.അല്ലേ എന്നു ചോദിച്ചാൽ...സത്യമല്ല.”
ഗൂഡമായ ചിരിയോടെ  എസ്തപ്പാൻ ലൈജക്ക് ഉത്തരം കൊടുത്തു.
“എനിക്കൊന്നും മനസ്സിലാകുന്നില്ല.”
ലൈജ പാത്രം കഴുകി നിർത്തി അർദ്ധശങ്കയോടെ എസ്തപ്പാനെ നോക്കി.
“എല്ലാം മന്നസ്സിലാക്കിത്തരാം .പക്ഷേ..സമയമെടുക്കും.”
അയാൾ തൈച്ചോട്ടിൽ നിന്നും എഴുന്നേറ്റു.
“മോളെ ലൈജേ നീയെന്തെടുക്ക്വാ അവിടെ.വേഗം കൊണ്ടുവാ..”
മാത്തന്റെ സ്വരം കേട്ട്  ധൃതിപ്പെട്ട്  ലൈജ ചായ്പ്പിലേക്ക് കയറി: എസ്തപ്പാൻ ഷാപ്പിലേക്കും.
ചൊക്കന്റെയും ചെറുപ്പക്കാരുടേയും ചർച്ച തെല്ലൊന്നാറിയിരുന്നു.
“ആശാനെ.ആശാനാ ഈ  കടപ്പുറത്തെ ദൈവം.,,.ഞങ്ങളുടെ പടയപ്പ.”
കള്ളിന്റെലഹരി തലക്കു പിടിച്ച ചൊക്കൻ രജനീസ്റ്റൈലിൽ ഒരു സിഗററ്റ് ചുണ്ടിലേക്ക് തെറുപ്പിച്ചു.
“ങാ.മതി.”
എസ്തപ്പാൻ അവർക്കരികിൽ ഡസ്കിൽ കയറി ഇരുന്നു.
അതീവ ബഹുമാനം നടിച്ചു മാത്തൻ കള്ളും കപ്പയും കൊഞ്ചുകറിയും എസ്തപ്പാനു വിളംബി.
“ആശാനെ ചാപ്പയെ വെറുതെ വിടാൻ പാടില്ല.പോലീസിൽ ഏൽ‌പ്പിക്കണം.”
ചൊക്കൻ തിരികൊളുത്തി.”അതൊന്നും വേണ്ട.”
കള്ള് കക്കിയതുപോലെ എക്കിൾ വിട്ട് എസ്തപ്പാൻ ചിറിതുടച്ചു.
“അതെന്താ ആശാനെ അങ്ങനെ..?”
മീശയില്ലാത്ത ചെറുപ്പക്കാരൻ മീശ പരതി.
ഒരു വിശദീകരണത്തിനെന്നോണം ഏവരേയും എസ്തപ്പാൻ നോക്കി.
ചായ്പിൽ നിന്നും ലൈജ ചെവിയോർത്തു.”സീതയെ കൊന്നത് ചാപ്പ തന്നെയാ.പക്ഷേങ്കി തെളിവില്ല.മതിയായ തെളിവില്ലെങ്കിൽ കോടതിയവനെ വെറുതെ വിടും.അതു പാടില്ല.തെളിവുണ്ടാക്കണം.അതുവരെ ചാപ്പയെ പോലീസിന് ചൂണ്ടിക്കാട്ടരുത്.മനസ്സിലായോടാ  ഗുട്ടൻസ്.?”
“ങാ അതു ബുദ്ധി..”
ചെറുപ്പക്കരുടെ പ്രതികരണം.
താൻ വരച്ചിട്ട ചിന്താ രേഖയിലൂടെ  കരക്കാരും ചെറുപ്പക്കാരും നടക്കുമെന്നുറപ്പായി.
“ചാപ്പക്ക് തൂക്കു മരമാണ് ഒരുക്കേണ്ടത്.”
പ്രതികാരബുദ്ധിയോടെ  എസ്തപ്പൻ പല്ലുകൾ ഇറുമ്മി.
പുറത്ത് ഇരുട്ടിന്റെ മറവിൽ എല്ലം കേട്ടു നിന്ന ചാപ്പയുടെ മനസ്സിൽ വൈരാഗ്നി ജ്വലിച്ചു.എന്തിനെയൊക്കെയോ തച്ചുടക്കാനുള്ള കരുത്ത്  ചാപ്പയുടെ അസ്ഥികളിൽ കുടിയേറി.
പാടില്ല.ഇനിയിവൻ രക്ഷ്പെടാൻ പാടില്ല.
ഈ കടലും കരയും അറിയാത്താ ഇസ്രായേലെന്ന എസ്തപ്പാൻ ഇനി രക്ഷപെടാൻ പാടില്ല.
ചാപ്പയുടെ തീരുമാനം പച്ചിരുംബുപോലെ ഉറച്ചതായിരുന്നു.

10
ജീവിതം ഒരു ചതുരംഗ കളിയാണ്.സ്വന്തം നിലനിൽ‌പ്പിനു വേണ്ടി കാലാൾ രാജാവിനെ വെട്ടിവീഴ്ത്തും : തിരിച്ചും.
എസ്തപ്പാന്റെ ചതുരംഗ കളത്തിൽ താൻ വെറുമൊരു കരുവാണ്. സടകുടഞ്ഞുണരുന്ന അവന്റെ കുതന്ത്രങ്ങളെ കടിഞ്ഞാണിടാൻ തന്റെ ആവനാഴിയിൽ നിന്നും മുനവെച്ച അസ്ത്രങ്ങൾ തൊടുക്കണം.
കരയൊന്നടങ്കം പാടിപ്പുകഴ്ത്തുന്ന എസ്തപ്പാനെ  ,കൊര നിർത്തി തളർന്ന വാലാട്ടി പട്ടിയെപ്പോലെ തന്റെ മുന്നിൽ നിർത്തണം .
സീതയുടേ തിരോധാനത്തിന് , വരത്തന്റെ കൊലപാതകത്തിന്  ഉത്തരവാദിയായ എസ്തപ്പാന് പോലീസും കോടതിയും കൊടുത്തേക്കാവുന്ന ശിക്ഷക്കുപരിയായ്  താനവന്റെ കഴുത്തിൽ വിതുളി കയറ്റും.
അനിയന്ത്രിതമായ ശൊര്യത്താൽ ചാപ്പയുടെ തല പുകഞ്ഞു  കയറി.കണ്ണുകൾ പൂട്ടുവാൻ ശ്രമിച്ചു. അവസാനം ഉറക്കം വരാതെ പുറത്തിട്ടിരുന്ന കട്ടിലിൽ അയാൾ അസ്വസ്ഥനായി  എഴുന്നേറ്റിരുന്നു.
കണ്ണുകൾ പൂട്ടിയാൽ മനസ്സിൽ തെളിയുന്നത് മരണ വെപ്രാളത്തിൽ കാലിട്ടടിക്കുന്ന വരത്തന്റെ മുഖമാണ്. എസ്തപ്പാൻ വരത്തനെ കൊലപ്പെടുത്തന്നതു കണ്ട ഏക ദൃക്‌സാക്ഷി താനാണ്.
ആ രാത്രി മാത്തന്റെ ഷാപ്പിൽ നിന്നും അന്തി കള്ള് വിട്ട് വന്ന താൻ ആരുടേയോ അടക്കിയ ബഹളം കേട്ടാണ് കടപ്പുറത്തേക്ക് ഓടിച്ചെന്നത്.
ആ കാഴ്ച കണ്ട് താൻ ഞെട്ടി.
വരത്തന്റെ കഴുത്തിൽ ചക്കര കയറിട്ട് ഇറുക്കി കൊല്ലുവാൻ ശ്രമിക്കുന്ന എസ്തപ്പാൻ.
“ഇസ്രായേലേ  നേയെന്നെ കൊല്ലരുതേ...എനിക്ക് നെന്നോട് പറയാനുള്ളതു കേൾക്ക്. ”
പ്രാണവേദനയിൽ ബദ്ധപ്പെട്ട്  ഞരക്കത്തോടെ അയാൾ അതു പറഞ്ഞു.
“നേയൊന്നും പറയണ്ട. നേ ഇവടെ ജീവിച്ചിരിക്കാൻ പാടില്ല.”
അതീവ കരുത്തോടെ എസ്തപ്പാൻ ചക്കര കയർ വലിച്ചു. ഒരു ഞരക്കത്തോടെ ആ രുപം നിശ്ചലമായി. തന്റെ പ്രതിയോഗി മരിച്ചെന്ന് ഉറപ്പു വരുത്തി കടലിൽ മുങ്ങികുളിച്ച് എസ്തപ്പാൻ ഇരുട്ടിലേക്ക് നടന്നു.
തീരത്തേക്ക് കയറ്റിയിട്ടിരുന്ന ബോട്ടിന്റെ മറവിൽ താൻ നിസ്സഹായതയോടെ നിന്നു പോയി. വരത്തന്റെ കൊലപാതകത്തിന് ദൃക്‌സാക്ഷിയായ തനിക്ക് വേണമെങ്കിൽ എസ്തപ്പ്പാനെ നിയമത്തിനു മുന്നിൽകൊണ്ടുവരാമായിരുന്നു. താനത് ചെയ്യാതിരുന്നത് അവനെ തന്റെ വിതുളിക്കു വേണം. വർഷങ്ങളായി മനസ്സിന്റെ ചൂളയിലിട്ട് ചുട്ടു പഴുപ്പിച്ച് ചിന്തയുടെ കൂടം കൊണ്ട് പതം വരുത്തി ശൊര്യത്തിന്റെ അരം കൊണ്ട് രകിയെടുത്ത പ്രതികാരം തന്റെ മനസ്സിൽ  എന്നും ഉണ്ടാവും. അതിന്റെ സിംഹധ്വനിയിൽ അവന്റെ അംഗഭംഗങ്ങൾ ഛിന്നഭിന്നമാക്കുന്ന ഒരു ദിവസം വരും. തന്റെ മാത്രമായ ദിവസം.
പിറ്റേന്നു രാവിലെ ഏഴുമണിയോടടുത്ത്  കുളിച്ചൊരുങ്ങി ചാപ്പ മുറിപൂട്ടി ഇറങ്ങി.
രാമപണിക്കരെ കാണണം.വീടിന്റെ പാലു കാച്ചൽ ചടങ്ങും കേറിത്താമസവും കഴിഞ്ഞിട്ടും പണിക്കൂലി പകുതിയും കിട്ടിയിട്ടില്ലിതുവരെ.
പുരയുടെ താക്കോൽ കട്ടിളപ്പടിയിൽ വെച്ച്  ഉളിസഞ്ചി തോളിൽ തൂക്കി ചപ്പ ഇടവഴിയിലേക്കിറങ്ങി.
സേതു  വീട്ടിൽ എതുമായിരിക്കും. തന്നെ കാണുന്ന മാത്രയിൽ അബോധത്തിൽ ചെയ്തു പോയതെറ്റിന് മാപ്പു ചോദിക്കും. എത്രയായാലും പൊന്നുപോലെ വളർത്തി വലുതാക്കിയ അച്ഛനെ മകൻ തെറ്റിദ്ധരിക്കുമോ..?
ഇടവഴി വിട്ട് പൂഴി നിരത്തിലേക്ക് കയറിയ ചാപ്പ മേസ്തരി വാസുക്കുട്ടന്റെ പീടികത്തിണ്ണയിൽ കിടന്നുറങ്ങുന്ന സേതുവിനെ കണ്ടു.
തെരുവ് തെണ്ടിയെപ്പോലെ മകൻ പീടികത്തിണ്ണയിൽ കിടക്കുന്നത് കണ്ട് അച്ഛന്റെ മനസ്സ് നീറി.
പേശികൾക്കുള്ളിലേക്ക് കുഴിഞ്ഞു കയറിയ കണ്ണുകൾ . മെല്ലിച്ചു തുടങ്ങിയ ശരീരം.ഒട്ടിയ വയറ്.
എസ്തപ്പാന്റെ കൂടെയുള്ള യാത്രയുടെ അനന്തര ഫലം.
മക്കൾ എന്തു തെറ്റു ചെയ്താലും മാതാ പിതാക്കൾക്ക് മക്കളോടുള്ള സ്നേഹം കുറയുന്നില്ല.
ചാപ്പ ഒരംബത് രൂപാ നോട്ട്  സേതുവിന്റെ പോക്കറ്റിൽ തിരുകിവെച്ചു.  വിശന്ന് പൊരിയുംബോൾ കാശില്ലതെ വീട് വീടാന്തരം കയറി ഇറങ്ങി ഇരന്ന് തിന്നേണ്ട ഗതികേട് തന്റെ മകന് ഉണ്ടാവരുത്...!
അറിയാതെ കിനിഞ്ഞുവന്ന കണ്ണീരൊപ്പി ചാപ്പ ചെല്ലപ്പന്റെ ചായക്കടയിലേക്ക് നടന്നു.
ചായക്കടയിലെ സ്ഥിരം പതിവുകാരനായ പാപ്പു ചെല്ലപ്പ്നെ ചാപ്പയുടെ വരവ് അറിയിച്ചു.
“ദാ..വരുന്നുണ്ട്..”
“ഇവനൊക്കെ ചായകൊടുക്കണ എന്റെ കയ്യ് നാറും”
ആളെകണ്ട് ചെല്ലപ്പൻ തന്റെ അമർഷം  അടക്കത്തിലൊതുക്കിപറഞ്ഞു.
വാക്കിലും നോട്ടത്തിലും ചെല്ലപ്പനും പാപ്പുവും  പ്രകടമാക്കിയ അവജ്ഞ തിരിച്ചറിഞ്ഞ് ചാപ്പ പുറത്തിട്ടിരുന്ന ബഞ്ചിൽ ഇരുന്നു.
“ചെല്ലപ്പാ,ഒരു ചായ.”
പത്രവായന നിർത്തി പൊട്ടക്കണ്ണട മൂക്കിന്റെ തുംബിൽ നിന്നുമൂരി പുറത്തേക്കു വന്ന പാപ്പു അനാവശ്യമായി ചാപ്പയെ  നോക്കി കാർക്കിച്ചു തുപ്പി  തന്റെ അമർഷം വീണ്ടും പ്രകടമാക്കി.
മനസ്സിലേക്ക് ഇരച്ചു കയറിയ ക്ഷോഭം നിയന്ത്രിക്കാൻ ചാപ്പ പാടുപെട്ടു.
“ന്നാലും എന്റെ ചാപ്പേ..നേയെന്തിനാ ആ ശാന്തമ്മയുടെ മോളേ കൊന്നത്. കാര്യം നടത്താനായിരുന്നെങ്കിൽ ഒരു ഡസ്സൻ പെണ്ണുങ്ങേ നെനക്കു കിട്ടാരുന്നില്ലേ.”
പാപ്പു വെറുപ്പോടെ ചാപ്പയെ നോക്കി.
“പ്ഫ ...നിർത്തടോ. ശാന്തമ്മേടെ മോളെ ഞാൻ കൊന്നൂന്ന് ആരു പറഞ്ഞടോ.“
കോപം നിയന്ത്രിക്കാനവാതെ ചാപ്പ ചാടിയെണീറ്റു.
“ആരായിനി പറയാനില്ലാത്തത് . കരക്കാർക്കൊക്കെ മനസ്സിലാക്കിയിരിക്കണ്  ആരുകൊന്നൂന്നെന്തിന് കൊന്നൂന്നൊക്കെ .. ദാ ഇതു കുടിച്ചോ.പരവേശം മാറും.”
ചെല്ലപ്പൻ പരിഹാസത്തോടെ ചായ നീട്ടി.
“ആർക്കു വേണമെടോ തന്റെ ചായ. കണ്ണീച്ചോരയില്ലാത്ത പരിഷകള്...”
ദേഷ്യത്തോടെ അവരെ തറപ്പിച്ച് നോക്കി മൂളി  അയാൾ ബസ് സ്റ്റോപ്പിലേക്ക് നടന്നു.
“തന്തയില്ലാഴിക കാണിക്കുന്നതും പോരാഞ്ഞിട്ട് കരക്കാരെ ഒന്നടങ്കം തെറീം പറയുകാ..”
ചായ ദൂരേക്കൊഴിച്ച് ചെല്ലപ്പൻ ഗ്ലാസ്സ് ചൂടുവെള്ളത്തിലിട്ടു.
പീടിക തുറക്കാൻ വന്ന വാസുക്കുട്ടൻ തിണ്ണയിൽ കൂർക്കം വലിച്ചുറങ്ങുന്ന സേതുവിനെ കണ്ടു. അയാൾക്ക് ദേഷ്യം വന്നു.
“ടാ..എഴുന്നേറ്റേ.”
വസുക്കുട്ടൻ സേതുവിനെ കാലുകൊണ്ട് തട്ടി വിളിച്ചു.
അവൻ ഞെട്ടിയെഴുന്നേറ്റു.
“അല്ല താമസം ഇങ്ങോട്ടാക്കിയോ. കള്ളും കഞ്ചാവുമടിച്ച് നടക്കണ നേയൊക്കെ ഇവിടെ കേറി കിടന്നാൽ ന്റെ കട മുടിഞ്ഞു പോകത്തേയുള്ളൂ..എഴുന്നേറ്റു പോട...”
മറുത്തൊരക്ഷരംപറയാതെ വാസുക്കുട്ടനെ നോക്കി നിശ്ശബ്ദനായ് അവൻ നിരത്തിലേക്കിറങ്ങി.
“നശൂലത്തിന് കിടക്കാൻ കണ്ട സ്ഥലം.”
സേതുവിനെ പ്രാകി വാസുക്കുട്ടൻ തിണ്ണയടിച്ച് വാരി.
വയറ് എരിഞ്ഞു തുടങ്ങിയപ്പോഴാണ് സേതു ആഹാരത്തെക്കുറിച്ച് ആലോചിച്ചത് .ചായക്കടയിൽ നിന്നും ആഹാരം കഴിക്കാൻ തന്റെ കയ്യിൽ കാശില്ല .അവൻ വെറുതെ പോക്കറ്റിൽ പരതി -
ഒരംബതു രൂപാ നോട്ട്. തന്റെ പോക്കറ്റിൽ ഇതെങ്ങനെ വന്നു...?
കൂടുതലൊന്നും ആലോചിക്കാതെ അവൻ ബസ് സ്റ്റോപ്പിനടുത്തുള്ള  ചായക്കടയിൽ കയറി വയറ് നിറച്ച് ദോശ കഴിച്ചു.
മുപ്പതു രൂപാ മിച്ചം  വെച്ചു. രണ്ട് പൊതി വാങ്ങണം.
കൊച്ചിക്കായുടെ വരവും പ്രതീക്ഷിച്ച് അവൻ കടപ്പുറത്തെ മണൽ ഭിത്തിയിൽ  കയറി ഇരുന്നു.
ചന്തയിൽ നിന്നും സാധങ്ങൾ വാങ്ങി വന്ന ലൈജ കഞ്ചാവു പുകച്ചിരിക്കുന്ന സേതുവിനെ കണ്ടു. പാവം. എന്തൊരു സൊന്ദര്യമുള്ള  ചെക്കനായിരുന്നു. കൂടിയാൽ ആറു വയസ്സിനിളപ്പമേ തന്നെക്കാളവനുള്ളൂ. ഒരേ കരയിലാണ് താമസിക്കുന്നതെങ്കിലും വളരെ കുറച്ചേ തങ്ങളിരുവരും തമ്മിൽ സംസാരിച്ചിട്ടുള്ളു. എങ്കിലും  കാണുംബോൾ മനോഹരമായ  ഒരു പുഞ്ചിരി അവൻ തനിക്ക് സമ്മാനികുമായിരുന്നു .ആ മുഖ സൊന്ദര്യവും പുഞ്ചിരിയുമൊക്കെ അവനിൽ നിന്നും വാർന്നുപോയിരിക്കുന്നു. സ്നേഹത്തിന്റെയും സഹതാപത്തിന്റെയും മിന്നലാട്ടം അവളിലൂടെ കടന്നു പോയി.
സന്ധ്യയായി.
നിലത്ത് കാലുറക്കാതെയാണ്  ചാപ്പ വണ്ടിയിറങ്ങിയത്.
രാമപ്പണിക്കരുടെ കയ്യിൽ നിന്നും പണിക്കൂലിയും ,ടൊണിലെ ലിക്വർ ഷോപ്പിൽ നിന്നും കുപ്പിയും  വാങ്ങി ശവക്കോട്ട പാലത്തിനടുത്തുള്ള  മാടകടയിലിരുന്ന് അതകത്താക്കിയുള്ള വരവാണ്.
മുണ്ട് കയറ്റി കുത്തി എന്തോ പുലംബികൊണ്ട് അയാൾ ആടിയാടി നിരത്തിലൂടെ നടന്നു.
“എന്തേ മേസ്തരി കൊച്ചു പെണ്ണുങ്ങ വല്ലോമുണ്ടൊ കയ്യില് ..”
കലിങ്കിൽ പെൺകുട്ടികളെ കമന്റടിക്കാനിരുന്ന  പൂവാലന്മാരിലൊരുവൻ ചോദിച്ചു.
“നെന്റെ തന്തയോട് ചെന്ന് ചോദിക്കടാ...”
സഞ്ചിയിൽ നിന്നും ചാപ്പ വീതുളി പുറത്തെടുത്തു.
അവർ വിരണ്ടു പോയി.
“കഴുവേർട മക്കള്..”
വീതുളി തിരികെ സഞ്ചിയിലിട്ട് അയാൾ  വേച്ച് വേച്ച്  ഇടവഴിയിലേക്കിറങ്ങി.
അത്ര ബോധമില്ലതെ പുര വാതിൽ തുറന്ന് അകത്ത്  കയറിയ ചാപ്പ കട്ടിലിലേക്ക് മലർന്നു.
ബോധം കെട്ടുള്ള ഉറക്കം.
രാത്രിയുടെ ഏതോ യാമത്തിൽ ഉറക്കം വിട്ടുണർന്ന ചാപ്പ ആ കാഴ്ച കണ്ട്  ഞെട്ടി.
തന്റെ കൂടെ അർദ്ധനഗ്നയായ് ഒരു സ്ത്രീ.വിശ്വസിക്കനാകതെ അയാൾ കണ്ണുകൾ തുറന്നടച്ചു രണ്ടു മൂന്നു വട്ടം.
സ്വപ്നമല്ല. യാഥാർത്ഥ്യമാണ്...!
അങ്കലാപ്പോടെ അയാൾ അവളുടെ  മുടിക്കുത്തിൽ കയറിപ്പിടിച്ച്  അവളെ വലിച്ചെഴുന്നേൽ‌പ്പിച്ചു.
“ആരാടി നേയ്..”
“അയ്യോ ഓടി വായോ.രക്ഷിക്കോ...”
അവൾ ഭീതിയോടെ  ഉറക്കെ അലറികരഞ്ഞു.
എന്തുചെയ്യുമെന്നറിയാതെ ചാപ്പ ജനാലയിലൂടെ പുറത്തേക്ക് നോക്കി.
കത്തിച്ച പന്തങ്ങളുമായി കരക്കാർ തന്റെ പുര ലാക്കാക്കി ഓടി  വരുന്നു.
എന്തു ചെയ്യണമെന്നറിയാതെ ചാപ്പ ഒരിട പകച്ചു.

11
തുറന്നു കിടന്ന മുൻവാതിലിലൂടെയാണ്    ഇവൾ അകത്ത് കടന്നു വന്ന്  തന്റെ ഒപ്പം കിടന്നത്.
എന്തായിരിക്കും ഇവളുടെ ലക്ഷ്യം.?
മിന്നായം പോലെ ഒരു ചിന്ത അയാളുടെ മനസ്സിൽ കാ‍ളി.
കരക്കാരുടെ സമക്ഷം താൻ ഒരു സ്ത്രീലംബടനാനെന്ന് വരുത്തി തീർക്കാൻ എസ്തപ്പാൻ ഒരുക്കിയ നാടകമാണിത് -
അലറികരഞ്ഞു കൊണ്ട് നിന്ന അവളുടെ കരണത്ത് ചാപ്പ ആഞ്ഞടിച്ചു.
“മിണ്ടരുത്..! ”
അവൾ കൂടുതൽ ശക്തിയോട വീണ്ടും നിലവിളിക്കാൻ തുടങ്ങി.
തീകൊളുത്തിയ പന്തങ്ങളുമായി കരക്കാർ പുരയുടെ അടുത്തെത്തിയത് ചാപ്പ കണ്ടു:
കള്ളനെ കയ്യോടെ പിടികൂടി തല്ലിച്ചതക്കാനുള്ള വരവാണ്. എസ്തപ്പാനൊരുക്കിയ ഈ കെണിയിൽ നിന്നും ഏതു വിധേനയും രക്ഷപെടണം.
അയാൾ ശരവേഗത്തിൽ ആഞ്ഞടുത്ത്   അവളുടെ കഴുത്ത് ഞെരിച്ചു.
“പറയെടി ആരാ നിന്നെ ഇങ്ങോട്ടയച്ചത് ....എന്താ നിന്റെ പേര്..? ”
അവൾ പ്രാണവേദനയിൽ പിടഞ്ഞു.
“പറയാം. കനകമെന്നാണെന്റെ പേര്. ഈ കടപ്പുത്തെ എസ്തപ്പാനെന്നൊരാളാ എന്നെ നിങ്ങളുടെ കൂടെ കിടക്കാൻ കയറ്റി വിട്ടത്. ”
“ നെന്നോട് ഞാനെന്തു തെറ്റ് ചെയ്തടീ മൂധേവി.”
ചാപ്പയുടെ മനസ്സ് തളർന്നുപോയിരുന്നു.
“കാശ് തരാമെന്നു പറഞ്ഞപ്പോ..! ”
പുരയുടെ മുറ്റത്ത് കരക്കാർ തടിച്ചു കൂടി ബഹളമുണ്ടാക്കി.
“എടാ ചാപ്പേ ,തെണ്ടി , പരനാറി ,ഇറക്കി വിടടാ ആ പെങ്കൊച്ചിനെ...”
എസ്തപ്പാന്റേയും ചൊക്കന്റേയും നേതൃത്വത്തിലുള്ള കരക്കാർ ആക്രോശിച്ചു.
എന്തു ചെയ്യനമെന്നറിയാതെ ചാപ്പ കനകത്തെ നോക്കി.
“പാവപ്പെട്ട പെങ്കുട്ട്യോളെ നശിപ്പിക്കാൻ നടക്കണ  ചെറ്റേ ഇറങ്ങിവാടാ, - അല്ലെങ്കി കതക് ഞങ്ങ ചവിട്ടിപ്പൊളിക്കും !“
എസ്തപ്പാനും ചൊക്കനും ചേർന്ന് വീടിന്റെ കതക് ചവിട്ടിപ്പൊളിക്കാനാഞ്ഞ മാത്രയിൽ കനകം കതക് തുറന്നു.
“ആരാടി നീ ..എന്തിനാ ബഹളമുണ്ടാക്കിയത്...?”
താൻ ഒരുക്കിയ കുരുക്കിൽ ചാപ്പപെട്ടുവെന്ന് ധരിച്ച് എസ്തപ്പാൻ കനകത്തിനെ കണ്ണിറുക്കികാട്ടി ഗൊരവം നടിചച്ച് ശബ്ദം ഖനപ്പിച്ചു.
“ചോദിച്ച  കേട്ടില്ലേ.എന്തിനാ  പെണ്ണേ  നേയ് അലറികരഞ്ഞേ..?”
അവൾ മറുപടി കൊടുക്കാതെ മുഖം കുനിച്ചു.
“ഇവളെന്റെ ഭാര്യയാ. ഭാര്യയും ഭർത്താക്കന്മാരും ആകുംബോ‍ ചെലപ്പോ അടീം പിടീം ഒക്കെയുണ്ടായെന്നു വരും. അതിന് നെങ്ങളാരാ ചോദിക്കാൻ.”
ചാപ്പ പുറത്തേക്കിറങ്ങി വന്ന് പറഞ്ഞു.
“അതിന് തന്റെ ഭാര്യ മരിച്ചു പോയില്ലേടോ..?”
ചുറ്റിനും കൂടി നിന്നവരിലൊരുവൻ ചോദിച്ചു.
“ആദ്യ ഭാര്യ മരിച്ചുപോയാൽ രണ്ടാ‍മതൊന്നുണ്ടായിക്കൂടെന്ന്  ഈ തോറേല് നിയമമുണ്ടോ..ഉണ്ടൊന്ന്..?”
കരക്കാർ തിരിച്ചടിയേറ്റപോലെ പരസ്പരം നോക്കി.
അതി ബുദ്ധിയിൽ ചാപ്പ മെനഞ്ഞെടുക്കുന്ന തന്ത്രങ്ങൾ ചിലവാകാത്ത നാണയങ്ങൾ മാത്രമാണ്.കനകത്തെ കൂട്ടികൊണ്ടു വന്നതും ചാപ്പയുടെ പുരയിലേക്ക് കയറ്റി വിട്ടതും താനാണ്.കനകമുള്ളപ്പോൾ വിജയം തന്റെ കൂടെയാണ്. എസ്തപ്പാൻ മനസ്സിലൊന്നൂറി ചിരിച്ച് കനകത്തെ നോക്കി.
“ഇവനീപറയണത് നേരാണോടി.നേയിവന്റെ കെട്യോളാണോ.? ”
ഉത്തരം മുട്ടി കനകം വിയർത്തു.
“ഛീ പറയെടി പറയാൻ...! ”
എസ്തപ്പാൻ ചീറികൊണ്ട്  അഡ്ജസ്റ്റ്മെന്റെന്ന വിധം കനകത്തെ നോക്കി വീണ്ടു കണ്ണിറുക്കി അടയാളം കൊടുത്തു.
കനകം അത് കണ്ടില്ലെന്നു നടിച്ചു. അവളിലെ മനുഷ്യ ഹൃദയം ഉണർന്നു.താൻ മൂലം  ഒരു നിരപരാധി  ക്രൂശിലേറരുത്.
“അധികം ചീറണ്ട .ഇതെന്റെ കെട്യോനാണ്.കുടിച്ച് ലക്കില്ലാണ്ട്  കിടന്നുറങ്ങിപ്പോയ ഇങ്ങേരെ കഞ്ഞി കുടിക്കാൻ വിളിച്ചതിന് ,ഇങ്ങേരെന്നെ ദേഷ്യം കേറി തല്ലിയപ്പോഴാ ഒച്ചയുണ്ടാണ്ടാക്കിയേ. അതിന്  കരക്കാർക്കെന്താ..”
ആത്മാവിന്റെ അമരബലത്തിൽ നിന്നും സംഭരിച്ച കരുത്തോടെ അത് പറഞ്ഞ് ഒരു ഭാര്യയുടെ അധികാരത്തോടെ   അവൾ അകത്തേക്കു കയറിപ്പോയി.
എസ്തപ്പാൻ വൈദ്യുതി പ്രവാഹമേറ്റവനെപ്പോലെ നിന്നു.
കരക്കാർ പിറുപിറുപ്പോടെ പിരിഞ്ഞു.
ചാപ്പ പരിഹാസത്തോടെ   എസ്തപ്പന്റെ അരികിലെത്തി.
“ഇന്നലെ വരെ നീ വിരിച്ച വലയിൽ വീണു    ചാപ്പ . എന്നാ ഇന്ന് നെന്റെ കണക്കു കൂട്ടലുകളൊക്കെ തെറ്റി. ചെവിയിൽ നുള്ളിക്കോ.ഈ  ചാപ്പ തിരിച്ചടിക്കാൻ തുടങ്ങിയിരിക്കുന്നു. നെന്റെ നാശം കണ്ടിട്ടേ ചാപ്പാക്കസ്തമയമുള്ളൂ. ഇറങ്ങി പോടാ ചെറ്റേ എന്റെ മുറ്റത്തൂന്ന്..!
അപ്രതീക്ഷിതമായാ പ്രത്യാക്രമണത്തിന്റെ സ്തബ്ധതയിൽ ആലോചനയോടെ എസ്തപ്പാൻ കടപ്പുറത്തേക്കു നടന്നു.
വാതിൽ കുറ്റിയിട്ട് തിരിഞ്ഞ ചാപ്പ , മുറി മൂലയിലിരുന്ന് കരയുന്ന കനകത്തെ ശ്രദ്ധിച്ചു.
“നേയെന്തിനാ കരയുന്നത് കൊച്ചേ.? “
സാന്ത്വനഭാവത്തോടെ ചാപ്പ ചോദിച്ചു.
“ഞാൻ കാരണമല്ലേ ? ”
വാക്കുകൾ മുഴിമിപ്പിക്കാനാകാതെ അവൾ വിങ്ങിപ്പൊട്ടി.
“ശരിയാ . നേയ് ചെയ്തത് തെറ്റാ. ന്നാലും  പ്പോ  നെന്റെ ഒരു വാക്കുകൊണ്ടല്ലേ അവന്മാരുടെ വായടക്കാൻ പറ്റീത്. അലെങ്കിൽ എന്താകുമായിരുന്നു സ്ഥിതി.”
“ന്നാലും നിങ്ങളെന്നോട് പൊറുക്കണം...!“
അവൾ ചാപ്പയുടെ കാൽക്കൽ വീണു തേങ്ങി.
ചാപ്പ ഒരിട നിശ്ചലനായി.
നീണ്ട ഇരുപത്തിയൊന്നു വർഷമായി താനൊരു സ്ത്രീയേയും സ്പർശിച്ചിട്ടില്ല: തിരിച്ചും.
ഇന്നിപ്പോൾ ഒരു സ്ത്രീ തന്റെ കാൽക്കൽ വീണ് മാപ്പിരക്കുന്നു. വിറയലോടെ അയാൾ കാലുകൾ പിൻ‌വലിക്കാൻ ശ്രമിച്ചു.
“നേയെന്തായീ കാണിക്കണേ എഴുന്നേൽക്ക്..”
അയാൾ സ്നേഹ വായ്പോടെ അവളുടെ ചുമലിൽ പിടിച്ചുയർത്തി.
“എഴുന്നേൽക്ക് എനിക്കൊരു പിണക്കവുമില്ല...!“
കനകം ആശ്വാസത്തോടെ കണ്ണീരൊപ്പി.
“നെന്റെ വീടെവിടെയാ ? ”
“വീടെന്നു പറയാൻ...വാടക്കക്കാരുന്നു ..!”
‘ഉടപ്പെറന്നോരൊന്നും..? ”
“ആകെയുണ്ടാരുന്ന അച്ഛൻ മരിച്ചിട്ട് രണ്ട് വർഷായി . ഒരു സ്ത്രീയേയും തനിയേ ജീവിക്കാൻ സമൂഹം അനുവദിക്കില്ലല്ലോ. അച്ഛനെ സംരക്ഷിക്കുവാനും രോഗം ഭേദമാക്കാനും എനിക്കെന്റെ  ഉടുതുണിയഴിക്കേണ്ടി വന്നു.ആലപ്പുഴയിലെ ഒരു തെരുവു വേശ്യ.”
ഗദ്ഗദത്തോടെ  അവൾ മുൻ‌വാതിലിനരികിലേക്ക് നടന്നു.
“നേയെങ്ങോട്ട് പോക്വാ ? ”
“ഞാൻ പോക്വാ. ഇവിടെ നിന്നാ എസ്തപ്പാൻ എന്നോടും നിങ്ങളോടും പ്രതികാരം ചെയ്യും.”
“ നേയെങ്ങോട്ടും പോകണ്ട...!“
“പിന്നെ”
സ്നേഹത്തിനും അംഗീകാരത്തിനും വേണ്ടി അവളൂടെ മനസ്സു തുടിക്കുന്നതു പോലെ മിഴികൾ തിളങ്ങുന്നതായി ചാപ്പക്കു തോന്നി.
ഇത്രയും നാളും താൻ തന്റെ മനസ്സും ശരീരവും അടക്കി , ത്യാഗത്തിന്റെ ജപമണിയുരുട്ടി ജീവിതം ഹോമിച്ചത് തന്റെ മകനു വേണ്ടിയായിരുന്നു. ചീതമ്മയല്ലാതൊരു സ്ത്രീയും തന്റെ സ്വപ്നത്തിൽ പോലും കടന്നു വന്നിട്ടില്ലിതുവരെ. പക്ഷേ ഇപ്പോൾ -
അയാൾ കനകത്തെ നോക്കി. മനസ്സിനെ മദിപ്പിക്കുന്ന സൊന്ദര്യം. ഇവളുടെ മനസ്സ് നന്മയും സ്നേഹം നിറഞ്ഞതുമാണ് .
തന്റെ വികാരങ്ങളും വിചാരങ്ങളും മകനു വേണ്ടി നഷ്ടപ്പെടുത്തിക്കൂടാ.
മനസ്സാക്ഷി പറയുന്നു :“നീ ചെയ്യുന്നതെല്ലാം ശരിയാണ്. ” പിന്നെന്തിനീ തപസ്സ് ?
കനകം മുടിയിൽ ചൂടിയിരുന്ന മുല്ലപ്പൂവിന്റെ മണം ചാപ്പയെ ഉന്മത്തനാക്കി.അവളുടെ അടുത്തെത്തി അയാൾ  ചുമലിൽ പിടിച്ചു.
“കനകം , വികാരങ്ങളടക്കി ഒരു ജഡം കണക്കെ ദിവസങ്ങൾ കൊഴിക്കുകയായിരുന്നു ഞാനിതുവരെ - എന്റെ മകനു വേണ്ടി. ഇപ്പോ മകന് അച്ഛനെ വേണ്ടാതായി. കരക്കാർക്ക് ചാപ്പ മേസ്തരി വെറും ഏഴാം കൂലിയായി. കനകം ,മുടിയിഴകളിൽ നരബാധിച്ചെങ്കിലും എന്റെ മനസ്സും ശരീരവും ഇന്നും ചെറുപ്പമാ. നേയാരാന്നറിഞ്ഞുകൊണ്ട് തന്നെ ചോദിക്കുവാ.നെനക്കെന്റെ ഭാര്യയായി കഴിഞ്ഞു കൂടേയിവിടെ.? ”
“ങ്ങളെപ്പോലൊരു പുരുഷന്റെ സ്നേഹവും കരുതലും എനിക്കു നേരത്തെ കിട്ടിയിരുന്നെങ്കിൽ ഞാൻ നശിക്കില്ലാരുന്നു.”
തേങ്ങലോടെയവൾ  മുഖം ഭിത്തിയിൽ ചേർത്ത് കരഞ്ഞു.
ചാപ്പ അണപൊട്ടിയ വികാരം നിയന്ത്രിച്ചു. ഒരു നിമിഷം അർഹിക്കാത്തതെന്തോ ആഗ്രഹിച്ചതു പോലെ അയാൾക്കു തോന്നി.
“പ്രായം മറന്ന് ഞാനെന്തൊക്കെയോ പറഞ്ഞു.. എന്റെ സ്വാർത്ഥത. പറഞ്ഞത് തെറ്റായെങ്കിൽ പൊറുക്കു കൊച്ചേ.”
കിനിഞ്ഞു വന്ന കണ്ണീരൊപ്പാൻ അയാൾ വൃഥശ്രമം നടത്തി.
ജീവിതത്തിൽ ആദ്യമായി സ്നേഹത്തിന്റെ ഹൃദ്യത കനകത്തിന് അനുഭവപ്പെട്ടു.
“ ഇന്നുവരെ ഞാൻ ചീത്തയായിരുന്നു. എല്ലാമറിഞ്ഞുകൊണ്ട് നിങ്ങൾക്കെന്നെ സ്വീകരിക്കാൻ പറ്റുമോ.?”
അതു കേട്ട് വികാരവായ്പോടെ ചാപ്പ കനകത്തിന്റെ കരതലം കവർന്ന് അവളെ നെഞ്ചോട് ചേർത്തു.
അയാളുടെ ബീഡിക്കറപുരണ്ട ചുണ്ടുകളും കരുത്തറ്റ കൈകളും അവളുടെ മേനിയെ ലളിച്ചു.
ജീവിതത്തിൽ ഒരിക്കലും ലഭിക്കാത്ത സ്നേഹം ,സുരക്ഷിതത്വം .മറ്റൊരു പുരുഷനിൽ നിന്നുമൂറാത്ത ഹൃദയ ഗന്ധം. തന്റെ പുരുഷനാണിവൻ.കനകം അയാളെ വാരിപ്പുണർന്നു.
ചാപ്പ സന്യാസത്തിന്റെ മേലങ്കിയഴിച്ചുവെച്ചു. ത്യാഗത്തിന്റെ ജപമണിമുത്തുകൾ ചിതറി വീണു.
അവരുടെ ആദ്യരാത്രിയെന്നു വിശേഷിപ്പിക്കാം.
കനകം ഉറക്കത്തിലേക്ക് വഴുതിയ ചാപ്പയോട് ചേർന്ന് കിടന്നു.
ഏതൊരു സ്ത്രീയേയും പോലെ തനിക്കുമിനി സ്വപ്നങ്ങൾ നെയ്യാം . സ്നേഹത്തിനാധാരം പ്രായമല്ല...!
ജീവിതം ധന്യമാക്കപ്പെട്ടതിന്റെ നിർവൃതിയിൽ കനകം പുലരുവോളം ഉറങ്ങാതെ ഓരോന്നോർത്തു കിടന്നു.
-“ആരുമില്ലേയിവിടെ.? ”
പുലർച്ചേ തന്നെ മുൻവാതിലിൽ  ആരോ തട്ടി വിളിക്കുന്നു.
തെല്ല് പരിഭ്രമത്തോടെ ,  സ്ഥാനം തെറ്റിയ വസ്ത്രങ്ങൾ ശരിയായി ധരിച്ച് കനകം ചാപ്പയെ ഉണർത്താതെ ജനാല തുറന്നു നോക്കി...!
മുറ്റത്ത് മൂന്ന് പോലീസുകാർ....!
കനകം ഭയത്തോടെ നെഞ്ചത്ത് കൈവെച്ചു.

12
ചാപ്പ മേസ്തരിയുടെ രണ്ടാം ഭാര്യയെക്കുറിച്ച് കടപ്പുറത്തിരുന്ന് ചർച്ച ആരംഭിച്ച തൊഴിലില്ലാത്ത കര പഞ്ചായത്തിന് രാവിലെ പത്തുമണിയോടടുത്ത് ഒരു വാർത്ത കിട്ടി ;
സേതുവിനെ പോലീസ് അറസ്റ്റു ചെയ്തു.!
ആലപ്പുഴ ബീച്ചിൽ കപ്പലണ്ടികച്ചവടം നടത്തുന്ന രമണനാണ് ന്യൂസ് ഫ്ലാഷ് ആക്കിയത്.
ബസിൽ വന്നിറങ്ങിയ രമണൻ കൂടുതൽ വിശദീകരണത്തിന് നിൽക്കാതെ കപ്പലണ്ടി വറുക്കനുള്ള ധൃതിയിൽ കുടിയിലേക്ക് പോകുന്നതിനു മുൻപ്   തറപ്പിച്ചു പറഞ്ഞു.
“കടപ്പാലത്തീ ചൂണ്ടയിടുന്ന പിള്ളാരുടെ കൂടെയിരുന്ന സേതുവിനെ പോലീസ് കൊണ്ട് പോകുന്നത് ഞാൻ കണ്ടതാ.”
സേതുവിനെ എന്തു കുറ്റത്തിനാണ് അറസ്റ്റ് ചെയ്തതെന്ന് ആർക്കും അറിയില്ലായിരുന്നു.
പൊടിപ്പും തൊങ്ങലും വെച്ച് ഓരോരുത്തരും തങ്ങളുടെ ഭാവനക്കനുസരിച്ച്  കഥകൾ ഉണ്ടാക്കി.
“ഏതായാലും സേതുവിനെ പോലീസ് അറസ്റ്റ് ചെയ്തെന്നുള്ള വാർത്ത സത്യമാണ്.അതിരാവിലെ സേതുവിന്റെ വീടു തിരക്കി മൂന്നു പോലീസുകാർ കടപ്പുറത്ത് വന്നതും ചാപ്പയുടെ വീട്ടിൽ കയറി ചെന്നതും കണ്ടവരുണ്ട്.”
പെട്ടിക്കടയുടെ അരികിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോയുടെ ഡ്രൈവർ പറഞ്ഞു.
“എന്നാൽ ഞാൻ പറയാം.”
പതിവില്ലാത്ത സന്തോഷത്തിൽ ബസ്സ്റ്റാൻഡിലെ പെട്ടിക്കടയിലിരുന്ന് ക്വാർട്ടർ പൊട്ടിച്ച് ഒരു തുള്ളി വെള്ളമില്ലാതെ വായിലേക്ക് കമഴ്ത്തി ചിറി തുടച്ച് എസ്തപ്പാൻ എഴുന്നേറ്റു.
തന്റെ വിശദീകരനം കാത്തു നിന്ന ചെറുപ്പക്കാരെ അയാൾ നോക്കി.
“കഞ്ചാവു കൈവശം വെച്ചതിനാ പോലീസ് സേതുവിനെ അറസ്റ്റു ചെയ്തത്.”
“അതിനവൻ കഞ്ചാവ് കൈവശം വെക്കാറില്ലല്ലോ , പുകച്ചു തിർക്കുകയല്ലേ പതിവ്.”
ബുൾഗാൻ  താടി വെച്ച ഒരു ചെരുപ്പക്കാരൻ സംശയിച്ചു.?
“നിനക്കെന്തറിയാമെടാ കൊച്ചനെ, ദേ ഇത്തിരി കഞ്ചാവ് കയ്യിലിരുന്നാ മതി, പോലീസ് പൊക്കും. താമസിയാതെ അവന്റെ തന്തേം അകത്താകും. ആലപ്പുഴ സ്റ്റാൻഡിൽ ആൾക്കാരെ പിഴപ്പിക്കാൻ നടന്നിരുന്ന് കഴുവേർടെ മോളെയാണ് ചാപ്പ ഇപ്പോ വെച്ചോണ്ടിരിക്കുന്നത്..അവളെത്ര മോഷണക്കേസിലെ പ്രതിയാണെന്നറിയോ?. പെറ്റിക്കേസുതന്നെ പത്താ.സൊത്തിൽ .“
മദ്യലഹരിയിൽ അയാൾ വെറുതെ തട്ടി വിട്ടു.
“അതൊക്കെ അച്ചായനെങ്ങിനെ അറിയാം.?”
യുവ തലമുറയുടെ സംശയം തീർത്തു കൊടുക്കണം ;
“ഈ ചെത്തീ കടപ്പുറം മാത്രമല്ല അച്ചായന്റെ ലോകംഅറിയാമാ .”
പൊട്ടി ചിരി പാസ്സാക്കി അയാൾ കടപ്പുറത്തേക്ക് നടന്നു.
താൻ വിരിച്ച വല മുറിച്ച് ചാപ്പ രക്ഷപെട്ടെങ്കിൽ ,ഇതാ തന്റെ ചൂണ്ടയിൽ മകൻ കുരുങ്ങിയിരിക്കുന്നു. സൂത്രധാരനായ  തന്നെ ആർക്കും സംശയമില്ല :  കരക്കാർക്കിടയിൽ. അയാൾക്ക് തന്റെ ബുദ്ധിയിലും  പ്രവൃത്തിയിലും അഭിമാനം തോന്നി.
സേതുവിനെ കുരുക്കാൻ കൊച്ചീക്ക തന്നെ വേണ്ടവിധം സഹായിച്ചു.
“എസ്തപ്പാനച്ചായ ,സേതുവിനെ എന്തിന പോലീസ് പൊക്കിയത്..?”
കരപഞ്ചായത്തിൽ കൂടിയിരുന്ന ചെറുപ്പക്കാരൻ എസ്തപ്പാന്റെ വരവ് കണ്ട് ചോദിച്ചു.
“ഞാൻ പറയാം.”
എസ്തപ്പാൻ ഉത്സാഹത്തോടെ അവർക്ക് നടുവിലിരുന്നു.
“സംഭവത്തിന്റെ തുടക്കം ഇങ്ങനെയാ. പതിവു പോലെ കഞ്ചാവും വാങ്ങി ബൊക്കോറയിൽ എറണാകുളത്തു നിന്നും വരുന്ന കൊച്ചീക്ക ചേർത്തലയിൽ ഇറങ്ങുന്നു.സ്റ്റേഷനിൽ സൈക്കിളുമായ് കാത്ത് നിന്ന സേതുവിന്റെ കൂടെ ഇങ്ങോട്ട് തിരിക്കുന്നു.”
സേതു കഞ്ചാവ് കച്ചോടം തുടങ്ങിയോ.?”
ഒരുത്തൻ ഇടക്കു കയറി.
“ഹാ.തോക്കിൽ കയറി വെടിവെക്കാതെട മകനെ..കാശുണ്ടാക്കാൻ അവൻ കഞ്ചാവ് കച്ചവടത്തിന് ഇറങ്ങിയതായിരിക്കും.?”
“എന്നിട്ട്:
“രാത്രി രണ്ടു മണിയോടടുത്ത് ചെത്തിയിലെത്തിയ അവരേയും കാത്ത് പോലീസുകാർ ഉണ്ടായിരുന്നു.
“പോലീസു കാരേ കണ്ട് കൊച്ചീക്ക കഞ്ചാവ് കൂട് സേതുവിന് കൈമാറി ഇരുട്ടിലേക്കോടി രക്ഷപെട്ടു. സേതുവും രക്ഷ തേടിയെങ്കിലും  പിറ്റേന്നു രാവിലെ ആലപ്പുഴ കടപ്പാലത്തീ  വെച്ച് പോലീസുകാർ അവനെ അറസ്റ്റു ചെയ്തു.അപ്പോഴവന്റെ കയ്യിൽ കഞ്ചാവുണ്ടായിരുന്നു. അരക്കിലോ. ജാമ്യമില്ലാത്ത കേസാ.”
ആലപ്പുഴയിൽ നിന്നും താൻ കനകത്തെ കൂട്ടി കൊണ്ടു വരുന്ന വഴി , കൊച്ചീക്കായെ വിളിക്കാൻ സേതുവിനെ റെയിൽ വേ സ്റ്റേഷനിലേക്ക് അയച്ചതും അവരുടെ വരവ് പോലീസിന്  വിവരം കൊടുത്തതും താനാണെന്ന സത്യം എസ്തപ്പാൻ അവരിൽ നിന്നും മറച്ചു വെച്ചു.

സേതുവിനെ തിരക്കി പോലീസുകാർ പുരയിലെത്തിയെന്ന് കനകം പറഞ്ഞപ്പോഴെ ചാപ്പക്കൊരു വശപിശക് തോന്നി.
സേതു അറസ്റ്റിലായെന്നറിഞ്ഞതോടെ ചാപ്പ മനസ്സ് തളർന്ന് അരപ്ലേസിലിരുന്നു.
“ഞാൻ വന്നു കയറിയതു കൊണ്ടാണോ ഇങ്ങനെയൊക്കെ സംഭവിക്കുന്നത്.”
കനകം ആശങ്കയോടെ അർദ്ധവിരാമമിട്ടു.
“അവനവൻ ചെയ്യുന്നതിന്റെ ഫലം അവനവൻ അനുഭവിക്കണം.
ഭാര്യയുടെ സ്വാതന്ത്രത്തോടെ  കനകം ചാപ്പയുടെ ചുമലിൽ കൈവെച്ചു.
“സ്റ്റേഷനിൽ വരെ ഒന്നു പോകാമായിരുന്നു. എത്രയായാലും മകനല്ലേ എന്തെങ്കിലും പഴുതുണ്ടെങ്കിൽ സ്റ്റേഷനിൽ നിന്നും ഇറക്കാനുള്ള മാർഗ്ഗം നോക്ക്.”
“ഉം നീയാ ജുബ്ബയെടുത്തേ..”
അവൾ വേഗം ജുബ്ബായെടുത്ത് കൊടുത്തു.
ചാപ്പ  ജുബ്ബയിട്ടുകൊണ്ട് ഐസുകാരൻ അവറാച്ചന്റെ മണിമാളികയിലേക്ക് നടന്നു.
“വല്ല അടിപിടി കേസാരുന്നെങ്കിൽ , കുഴപ്പമില്ലായിരുന്നു. ഇത് മയക്കു മരുന്നു കേസാ.ഒത്താശ പറയാൻ ചെന്നാൽ പറയുന്നവനെ പിടിച്ച് അകത്താക്കും.”
അവറാച്ചൻ അയാളെ കയ്യൊഴിഞ്ഞു.
“ജാമ്യമില്ലാ കേസാ.കുറഞ്ഞത് 8 വർഷമെങ്കിലും അകത്ത് കിടക്കേണ്ടിവരും.”
ഇടത് പാർട്ടിയുടെ എൽ .സി  സെക്രട്ടറി ദിനേശ് ബീഡി കത്തിച്ച് തന്റെ നിസ്സഹായ അവസ്ഥ വ്യകതമാക്കി.
പാർട്ടി പ്രമുഖരുടെ ,മുതലാളിമാരുടെ –ഒടുവിൽ കണിച്ചു കുളങ്ങരയിലെ മദ്യ രാജാവിന്റേയും സഹായം ചാപ്പ തേടി.
അയാളെ ആരും സഹായിക്കാതെ ഒരേ അഭിപ്രായത്തിൽ സമന്വയിച്ച് നിന്നു.
അടുത്ത ദിവസം , കോടതി സേതുവിനെ 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
നാർക്കോടിക് സെല്ലിൽ നിന്നും കോടതിയിലേക്ക്. കോടതിയിൽ നിന്നും  നാർക്കോട്ടിക് സെല്ലിലേക്ക്.!
വിലങ്ങണിഞ്ഞ് പോലീസ് കാവലിൽ ജീപ്പിൽ നിന്നും ഇറങ്ങി വരുന്ന മകനെ കണ്ട് ചാപ്പ പലവട്ടം  കോടതി  വരാന്തയിൽ തളർന്നിരുന്ന് തേങ്ങി.
കേസിന്റെ വിധി ദിവസം.
തളർന്ന മനസ്സോടെ ചാപ്പ ജീപ്പിൽ നിന്നും ഇറങ്ങി വരുന്ന മകനരികിലേക്ക് ഓടി ചെന്നു, കോടതി വളപ്പിൽ.
‌ക്രൂരമായ ഒരു നോട്ടം പതിപ്പിച്ച് സേതു ചാപ്പയുടെ മുഖത്ത് കാർക്കിച്ച് തുപ്പി.
“എന്നെയിന്നീ നിലയിലാക്കിയത് താനൊറ്റൊരുത്തനാ.”
നെഞ്ചുരുകുന്നതുപോലെ ചാപ്പക്ക് തോന്നി.
മകന്റെ നല്ല ഭാവി സ്വപ്നം കണ്ട് ചെറിയ പ്രതീക്ഷയോടെ വിധി കേൾക്കാൻ കാത്ത് നിന്ന ചാപ്പ വിധികേട്ട്  കുഴഞ്ഞു വീണു...!

13
ഐ.പി.സി. യുടെ പലവകുപ്പുകൾ സേതുവിനെതിരായി.
-മയക്കു മരുന്ന് കൈവശം വെച്ചതിന്
‌-വിൽക്കാൻ ശ്രമിച്ചതിന്
കൈവശം വെച്ചിരുന്ന കഞ്ചാവിന്റെ തൂക്കവും സേതുവിന്റെ പ്രായവും കനക്കിലെടുത്ത് കോടതി ശിക്ഷ വിധിച്ചു.
-  നാലു വർഷം കടിനതടവ് .
അച്ഛൻ കോടതി വിധി കേട്ട് കുഴഞ്ഞു വീണ്  തലപൊട്ടി മെഡിക്കലിൽ അഡ്മിറ്റായി.
മകൻ ജയിലിലും.
ഒരു വെടിക്കു രണ്ടു പക്ഷി.!
എസ്തപ്പാൻ ഏറെ സന്തോഷിച്ചു. ആ സന്തോഷം തിമിർത്താഘോഷിക്കാൻ അയാൾ ചൊക്കനേയും സുഹൃത്തുക്കളേയും മാത്തന്റെ ഷാപ്പിലേക്ക് ക്ഷണിച്ചു.
-  കള്ള് ,കപ്പ , സ്രാവു കറി.
ഓസിന് കിട്ടിയത് മതി മറന്നു കഴിക്കുവാൻ ചൊക്കനും സുഹൃത്തുക്കളും മത്സരിച്ചു.
രാവിലെ തന്നെ കച്ചവടത്തിന്റെ  ഗ്രാഫ് ഇരച്ചു കയറുന്നത് കണ്ട്   മാത്തൻ ആഹ്ലാദം കൊണ്ടു.
കള്ളും കപ്പയും കറിയും വിളംബി കൊടുത്ത്  ചായ്പ്പിനോട്  ചേർന്നു നിന്ന ലൈജക്ക് എസ്തപ്പാന്റെ ഭാവം പിടിച്ചില്ല. മറ്റൊരാളുടെ നാശത്തിൽ ഇത്രയധികം സന്തോഷിക്കുന്ന എസ്തപ്പാനച്ച്ചായൻ ഹൃദയ ശ്യൂനനാണോയെന്നു പോലും അവൾ ചിന്തിച്ചു പോയി.
“നേയെന്താടി പെണ്ണേ കടന്നല് കുത്തിയതു പോലെ മുഖം വീർപ്പിച്ച് നിക്കണേ.”
ലൈജയുടെ നിൽ‌പ്പും ഭാവവും കണ്ട് എസ്തപ്പാൻ നെറ്റി ചുളിച്ചു.
അവൾ ഇഷ്ടമില്ലായ്മയോടെ മുഖം കോട്ടി.
“കുന്തം വിഴുങ്ങിയ പോലെ നിയ്ക്കാണ്ട് കള്ളെടുത്തു കൊടുക്കെടീ.”
കാൽ കഴപ്പിന് തെല്ലു ശമനമുണ്ടാകാൻ കൊണ്ടറിലിരുന്ന മാത്തൻ മകളെ ശാസിച്ചു.
അവൾ പ്രസരിപ്പ് നടിച്ച് തന്റെ ജോലിയിൽ കടന്നു.
ഒരു മണിക്കൂർ കൂടി കഴിഞ്ഞപ്പോൾ ചൊക്കനും സുഹൃത്തുക്കളും നിലത്ത് കാലുറക്കാതെ കരക്കാരെ തെറീം പറഞ്ഞ് പള്ളി മുക്കിലെ മണൽക്കൂനക്കരികിലേക്ക് നടന്നു.ആഞ്ഞിലി മരത്തിന്റെ തണലേറ്റു കിടക്കുന്ന മണൽകൂനയിൽ കിടന്നുറങ്ങാൻ മദ്യപാനികളുടെ ഒരു സംഘം തന്നെ എത്താറുണ്ട്.
ഷാപ്പിൽ നിന്നിറങ്ങിയ എസ്തപ്പാൻ നേരെ നടന്നത് ചാപ്പയുടെ പുരയിലേക്കാണ്.
മണി പന്ത്രണ്ടായിക്കാണും.
ഉച്ചയാഹാരവുമായി ആശുപത്രിയിലേക്കു പോകാനുള്ള ധൃതിയിൽ സാരി ചുറ്റുകയായിരുന്നു കനകം.
ജനാലക്കരികിൽ ആരുടെയോ കാല്പെരുമാറ്റം ശ്രദ്ധിച്ച് തിരിഞ്ഞ കനകം , ജനലഴികളിലൂടെ തന്നെ ഉഴിഞ്ഞു നോക്കുന്ന എസ്തപ്പാനെ കണ്ടു..അവളുടെ ഉള്ളൊന്നു പിടഞ്ഞു.
തത്രപ്പാടിൽ സാരിത്തലപ്പുകൊണ്ട് അവൾ മാറു മറച്ചു.
“ഞാൻ നെന്നെയൊന്നു കാണാൻ വന്നതാ.പൊറത്തേക്കിറങ്ങി വാ.”
വേച്ചു വീഴാതിരിക്കാൻ അയാൾ ജനലഴിയിൽ പിടി മുറുക്കി.
എന്തായിരിക്കും എസ്തപ്പാന്റെ ഉദ്ദേശ്യം.?
കനകം ധൈര്യം സംഭരിച്ച് പുറത്തേക്കു വന്നു.
“നിങ്ങക്ക് എന്താ വേണ്ടത്.?’
“ഓ അതായിപ്പ നന്നായത്.നെന്നെ സഹായിക്കാൻ വേണ്ടിയാ നെന്നെ ഞാനീ കടപ്പുറത്ത് കൊണ്ടു വന്നത്.അവസാനം നേയെനിക്കാപ്പടിച്ചു.ഇപ്പോ നേയവന്റെ ഭാര്യയല്ലേ.ആലപ്പുഴ സ്റ്റാൻഡിൽ ആണുങ്ങടെ  പൊറകേ  ഈയാം പാറ്റയെപ്പോലെ നടന്ന നെനക്ക് ഈ എസ്തപ്പാൻ കാരണം ഒരു ജീവിതം കിട്ടിയില്ലേ. അതിനൊരു പ്രത്യുപകാരം വേണം...”
അയാൾ ആടിയാടി കുഴഞ്ഞ ശബ്ദത്തിൽ പറഞ്ഞു. അപ്പോഴും അയാളുടെ ചുവന്ന കണ്ണുകൾ അവളുടെ മേനിയഴകിൽ പരതി നടന്നു.
“ഇരു നിറമാണെങ്കിലും നെനക്ക്  ഏഴഴകാ. തൊടുത്ത കവിള് , ചന്തിയൊപ്പം മുട്ടി നിക്കണ മുടി , പെടക്കണ ചുണ്ട്, രാശിയൊത്ത അരക്കെട്ട്  ,  വിങ്ങി പൊട്ടി നിയ്ക്കണ നെഞ്ച് . കണ്ടവന്റെയൊക്കെ വിഴുപ്പാണെങ്കിലും ഉളുപ്പില്ലതെ അലക്കി തേച്ച് നെന്നയവൻ കൊഴുപ്പിച്ചിട്ടുണ്ടല്ലോടി..”
അയാൾ കനകത്തിന്റെ അരക്കെട്ടിൽ കടന്നു പിടിച്ചു.
“നേയവന്റെ ഭാര്യയായതിൽ പിന്നെ എനിക്കൊരു പൂതി.”
“ഛീ എടുക്കടാ പട്ടീ കയ്യ്...”
“നീയെന്താ ചീലാവതി ചമയുവാണോ ..കാശുതരാമെടി..പെടക്കണ കാശ്.”
ക്ഷമ കെട്ടവൾ പരിസരം നോക്കി. തന്റെ രക്ഷക്കാരുമില്ല.
“നിങ്ങളിവിടുന്ന് ഇറങ്ങിപ്പോകുന്നോ അതോ ഞാൻ വിളിച്ച് കൂവണോ.“
“നീ വിളിച്ച് കൂവണ്ട. ഞാൻ പൊയ്ക്കോളാം. പക്ഷേങ്കി  , രാത്രീല് ഞാൻ വരും.എസ്തപ്പാൻ ഇര തേടുന്നത് .രാത്രീലാ.”
വേച്ച് വേച്ച് എസ്തപ്പാൻ ഇടവഴിയിലേക്കിറങ്ങി.
നിനച്ചിരിക്കാത്ത നേരത്ത് വീണു കിട്ടിയ നിധിയാണ് തന്റെ ജീവിതം. അത് തല്ലിയുടക്കാനാണൊ എസ്തപ്പാൻ ലക്ഷ്യ മിടുന്നത്..?
ബസിലിരിക്കുംബോഴും കനകത്തിന്റെ ഭീതിയതായിരുന്നു.എസ്തപ്പാൻ രാത്രിയിൽ തന്നെ ത്തേടി വരും. ആക്രമിക്കും. ചെറുത്ത് തോൽ‌പ്പിക്കുവാൻ തനിക്കാകില്ല. ഇന്ന് ആസ്പത്രിയിൽ  തങ്ങണം അയാളിൽ നിന്നും രക്ഷനേടാൻ അതേ ഒരു മാർഗ്ഗമുള്ളൂ. അല്ലെങ്കിൽ താനയാൾക്ക് കീഴ്പ്പെട്ട് പോകും. ആ ഒരവ്സ്ഥ തനിക്കിനി ചിന്തിക്കാനാകില്ല.
താലി ചാർത്തിയില്ലെങ്കിലും താനിന്ന് ചാപ്പ മേസ്തരിക്ക് ഭാര്യാണ് .ഭർത്താവിനല്ലാതെ മറ്റൊരാൾക്കും ശരീരം പങ്കുവെക്കുവാൻ തനിക്കു കഴിയില്ല.അങ്ങനെ സംഭവിച്ചാൽ.?
സ്റ്റാൻഡിലും ,ആസ്പത്രി സ്റ്റോപ്പിലും ബീച്ചിലുമൊക്കെ കറങ്ങി നടക്കുന്ന തന്റെ പഴയ പരിചയക്കാർ തിരിച്ചറിയാതിരിക്കാൻ കനകം സാരിത്തലപ്പു കൊണ്ട്  മുഖം മറച്ച്  ബസിറങ്ങി
– ഒരു വേശ്യയേയും കുടുംബ ജീവിതം നയിക്കുവാൻ സമൂഹം അനുവദിക്കില്ലല്ലോ.
മെഡിക്കലിൽ സന്ദർശന സമയമായിരുന്നതിനാൽ ഐ.ജി.യുടെ പവറിൽ നിൽക്കുന്ന സെക്യൂരിറ്റിക്കാരന്റെ ഗർവ്വ് കാണേണ്ടി വന്നില്ല.
കനകത്തെ കാത്തിരിക്കുകയായിരുന്നു ചാപ്പ. മനസ്സ് തളരുംബോൾ ഒരാശ്വാസത്തിനായ് ചായുവാൻ ഇന്നയാൾക്ക് കനകത്തിന്റെ തണൽ ആവശ്യമാണ്.
“ഞാൻ വരാൻ വൈകിയോ.?”
ചെറിയ അലമാരക്കുള്ളിൽ ആഹാര പാത്രം വെച്ച് അവൾ അയാൾക്കരികിൽ ഇരുന്നു.
“രണ്ട് ദിവസം കഴിഞ്ഞു പോകാമെന്ന് ഡോട്ടറ് പറഞ്ഞു. ചെന്നിട്ട് ഒരുപാട് കണക്കുകൾ തീർക്കാനുണ്ട്. ആ എസ്തപ്പാനെ.”
അയാൾ തലയിൽ കെട്ടിയ ബൻഡേജിൽ തലോടി മനസ്സുറപ്പോടെ പറഞ്ഞു.
“നിങ്ങക്ക് വല്ലതും പറ്റ്യാ പിന്നെയെനിക്കാരാണുള്ളത്.”
അയാളുടെ കരതലം കവർന്ന് അവൾ തേങ്ങി.
ശരിയാണ്. ജീവനു തുല്യം തന്നെ സ്നേഹിക്കുന്നവളാണിവൾ.തനിക്കെന്തെങ്കിലും സംഭവിച്ചാൽ പിന്നെ ഇവൾകാരുണ്ട്. പിറന്നു വീഴാൻ പോകുന്ന കുഞ്ഞിനാരുണ്ട്. സ്നേഹ ബന്ധങ്ങളുടെ കരുത്തുറ്റ ചങ്ങല തന്നെ വീണ്ടും ബന്ധനസ്ഥനാകുകയാണ്.......!

അന്ന് കണിച്ചു കുളങ്ങര ക്ഷേത്രത്തിലെ പ്രധാന ഉത്സവമായിരുന്നതിനാൽ ആരും തന്നെ വള്ളമിറക്കിയിരുന്നില്ല.
വർഷത്തിലൊരിക്കൽ മാത്രം കാണാൻ കഴിയുന്ന അടിപൊളി വെടിക്കെട്ട് കണ്ടാസ്വദിക്കാൻ ചെറുപ്പക്കാരും മദ്ധ്യവയസ്കരും സ്ത്രീകളും കുട്ടികളും വൃദ്ധന്മാരും അടങ്ങുന്ന സംഘം പല ഭാഗങ്ങളിൽ നിന്നും ക്ഷേത്രപറംബിലേക്ക് മാർച്ച് ചെയ്തു തുടങ്ങി.
ഇര തേടാൻ പറ്റിയ അവസരമാണ്.
കടപ്പുറത്തെ കുടിലുകൾ മിക്കതും ശ്യൂന്യമാണ്.
ഇരുട്ടിലൂടെ ടോർച്ച് തെളിച്ച് എസ്തപ്പാൻ ചാപ്പയുടെ പുരയുടെ മുന്നിലെത്തി.
മുറ്റത്ത് വെളിച്ചമില്ല.
അയാൾ മുൻ വാതിലിൽ ടോർച്ചടിച്ചു.
വാതിൽ പാളികൾ താഴിട്ട് പൂട്ടിയിരിക്കുന്നു.!
കനകം തന്നെ ഭയന്ന് അകത്ത് ഒളിച്ചിരുപ്പുണ്ടാകുമെന്ന സംശയത്തിൽ  അയാൾ ജനലിൽ തട്ടി .
പ്രതികരണമില്ല.
ഒന്നാലോചിച്ച് നിരാശയോടെ  അയാൾ ലൈജയുടെ ചായ്പ്പിനരികിലേക്ക് നടന്നു.
ഏത് രാത്രിയിലാണെങ്കിലും ലൈജ തനിക്ക് ചായ്പ്പ് തുറന്ന് തരും.
ചാപ്പ പതിയെ മെടലയിൽ ശബ്ദമുണ്ടാക്കി.
ഉറക്കം നഷ്ടപ്പെട്റ്റതിന്റെ ഈർഷ്യതയിൽ എസ്തപ്പാനാനെന്ന് മനസ്സിലാക്കി ലൈജ ശബ്ദമുണ്ടാക്കാതെ മെടല മാറ്റി.
കനകത്തെ പ്രാപിക്കാൻ കഴിയാത്ത്തിന്റെ നിരാശയിൽ ശൊര്യത്തോടെ അയാൾ തന്റെ കരങ്ങളിൽ ഒതുക്കി ലൈജയെ .പതിവില്ലാത്ത സ്നേഹം നടിച്ച് അയാൾ അവളെ ചുംബിച്ചു.
കുതിപ്പും കിതപ്പും കേട്ട് അപ്പനുണരുമെന്ന ചിന്തയായിരുന്നു ലൈജക്ക്. അയാളുടെ ചെയ്തികൾ  അവൾ ഒരു യന്ത്രം കണക്കെ നേരിട്ടു. - സത്യത്തിൽ എസ്തപ്പനച്ചയനോട് തനിക്കു ഇപ്പോൾ  വെറുപ്പാണോ ഉള്ളിൽ...?
കുരുക്ഷേത്രയുദ്ധം കഴിഞ്ഞ പ്രതീതിയിൽ എസ്തപ്പാൻ രണ്ട് മണിയോടടുത്ത്  ചായ്പ്പിൽ നിന്നും ഇറങ്ങി.
എസ്തപ്പാനെ യാത്രയാക്കി തിരിഞ്ഞ  ലൈജ തന്റെ മുന്നിൽ നില്ല്ക്കുന്ന മനുഷ്യരുപം  കണ്ട് ഞെട്ടി.!

14
മനുഷ്യർ പലതരത്തിലുള്ളവരാണ്.
ചിലർ പച്ച മനുഷ്യർ. മറ്റുചിലർ കാളത്തോടണിയുന്ന പകൽ മാന്യർ.
ജീവിത കളരിയിൽ മുഖം മൂടിയണിഞ്ഞ്  ഉറഞ്ഞുതുള്ളുന്ന അവർ ആരേയും ചതിയിൽ വീഴ്ത്തും.അങ്ങനെയുള്ളവരിൽ ഒരാളണ്  എസ്തപ്പാനുമെന്ന്  മാത്തനു തോന്നി.
കാരാണം അയാൾ കണ്ടത് സത്യം.
മകൾക്ക് ഒരു തെറ്റ് പറ്റി.ആ തെറ്റ് തിരുത്താൻ അവൾ തയ്യാറാണങ്കിൽ അവൾക്ക് ശോഭനമായ ഭാവി ഉണ്ടാകും.!
“മഹളെ.. ലൈജാ”
പതിഞ്ഞ ശബ്ദത്തിൽ അപ്പൻ മകളെ വിളിച്ചു.
അപ്പന്റെ മുഖത്ത് നോക്കുവാനുള്ള ശക്തിയില്ലാതെ പനമ്പായയിൽ കുത്തിയിരുന്ന് അടക്കികരയുകയായിരുന്ന ലൈജ അപ്പന്റെ വിളി കേട്ടു.
കണ്ണുകൾ തുടച്ചെണീറ്റ് അവൾ ചായ്പിന്റെ വാതിലോരം പ്രത്യക്ഷപ്പെട്ടു.
മക്കൾ തെറ്റു ചെയ്താൽ സ്നേഹ രൂപേണ ഉപദേശിച്ച് നേർവഴിക്കു നടത്തേണ്ടവരാണ്  മാതാ പിതാക്കൾ.
അയാൾ മകൾക്കരികിലെത്തി വാത്സല്യ  പൂർവ്വം തലോടി.
“മഹളെ, തെറ്റ് അപ്പന്റേയാ. പൊര നെറഞ്ഞ് നെക്കണ നേക്കട മനസ്സറിയാതെ പൊര പണി ഞാൻ തൊടങ്ങി.അതുകൊണ്ടാ നെന്റെ നല്ല പ്രായത്തിൽ കല്യാണം നടക്കാണ്ട് പോയേ..ഇപ്പോ അപ്പനേതായാലും ഒന്നുറപ്പിച്ചു. നെന്റെ കല്യാണം കഴിഞ്ഞിട്ടു മതി  പൊര പണീം....കച്ചോടോം ഒക്കെ.!“
ലൈജ മൂകയായി തേങ്ങലൊതുക്കി നിന്നു.
“നേയ് തന്നെ പരൂക്ഷിക്കി. ആ എസ്തപ്പാൻ നെനക്ക്  ചേരുന്നവനാണോ.? ”
മാത്തൻ അവളെ നോക്കി
“ എസ്തപ്പാനച്ചയനെ എനിക്കിഷ്ടാ...”
“ നെന്നയവൻ കല്യാണം  കഴിക്കുമോ...അവനു സമ്മതമാണോ.?”
എസ്തപ്പാനച്ചയൻ തന്നെ ഒരിക്കലും കല്യാണം  കഴിക്കാൻ തയ്യാറാവില്ല.അത് തനിക്കറിയാം.എന്നാൽ അത്  അപ്പനോട്  തനിക്കു തുറന്നു പറയാനുള്ള കരുത്തില്ല.അവൾ ധർമ്മ സങ്കടത്തിലായി.
അവളുടെ മൊനത്തിൽ നിന്നും അയാൾ പലതും ഗ്രഹിച്ചു.
“എനിക്കുറപ്പുണ്ട്. അവൻ നെന്നെ കല്യാണം  കഴിക്കൂല്ലാ. ഒറ്റയനയി അലഞ്ഞു തിരിയാനാണവനിഷ്ടം.!“
ആലോചനയിൽ മാത്തൻ കൊണ്ടറിൽ ചെന്നിരുന്നു.
അയാൾ മനസ്സിലൊന്നുറപ്പിച്ചു. എത്രയും വേഗം ലൈജയുടെ  വിവാഹം നടത്തണം .
രാവിലെ പതിനൊന്നുമണിയൊടെ മാത്തൻ ലൈജയെ ഉമ്മച്ചന്റെ വീട്ടിലേക്ക് കയറ്റി വിട്ടു.
ഉമ്മച്ചൻ മാത്തന്റെ ഇളയ അനുജനാണ്.
മാരാരിക്കുളത്ത് സ്വന്തമായി അറക്കമില്ല്  നടത്തുന്ന  ഉമ്മച്ചന്  ആകെയുള്ളത് ഒരു മകനാണുനാലാം കളസ്സുകാരൻ നെത്സൺ. ലൈജയെ അവന്  ജീവനു തുല്യം സ്നേഹമാണ്. അവൾക്കവിടെ ഒരു കുറവും ഉണ്ടാകില്ല.ഏതായാലും ഉടൻ തന്നെ ഉമ്മച്ചനെ  ഒന്നു കാണണം.അവർക്കു സമ്മതമാണെങ്കിൽ അവിടെ  വെച്ചു തന്നെ ലൈജയുടെ വിവാഹം നടത്തണം.
ലൈജയെ വണ്ടി കയറ്റി വിട്ട് വരുന്ന വഴി മാത്തൻ കല്യാണ ബ്രോക്കർ പൂപ്പ തങ്കച്ച്ന്റെ വീട്ടിൽ കയറി.
“ന്റെ മഹള്  ലൈജ കൊച്ചിനു ഒരുത്തനെ കണ്ടു പിടിക്കണം.“
“ വയസ്സ് പത്ത് നുപ്പതയില്ലേ അവൾക്ക്..?”
ഡയറി തുറന്ന് വിവരങ്ങൾ കോറിയിടുന്നതിനിടയിൽ തങ്കച്ചൻ മുഖം കോട്ടി.
“മേടത്തില്  30 തികയും.അധികം വല്യേടത്തൊന്നും ആലോചനക്ക് പോകണ്ട.നെമ്മറ്റെ കൊക്കേ കൊള്ളണമതി.“
“ ഉം.. ഞാൻ നാളയങ്ങോട്ട്  വരാം..!“
പൂപ്പ തന്റെ പതിവു ജാഡയിൽ ഷർട്ടിന്റെ കോളർ പിന്നോട്ട്  വലിച്ചിട്ട് കർച്ചീഫ് കൊണ്ട് മുഖവും കഴുത്തും തുടച്ചു.
“ ദാ...ഇതിരിക്കട്ടെ  വണ്ടിച്ചെലവിന്.“
മാത്തൻ അമ്പതു രൂപാ അയാളുടെ പോക്കറ്റിൽ വെച്ചു.
“എന്നാ  ഞാനിറങ്ങട്ടെ .ഷാപ്പിലെ  പണിക്ക് കത്രീനച്ചേടത്തിയെ ഒന്നു വിളിക്കണം.“

ലൈജയില്ലെങ്കിലും മാത്തൻ ഷാപ്പു തുറന്നു.
“കപ്പയും കറിയും ഇന്നിത്തിരി താമസിക്കും.“
സ്ഥിരം പാർട്ടികൾക്ക് റേഷൻ കൊടുത്ത് മാത്തൻ മുൻകൂർ  ജാമ്യമെടുത്തു.
ഉച്ചയോടടുത്ത്  എസ്തപ്പാൻ ഷാപ്പിലേക്ക് കയ്യറി വന്നു
ഷാപ്പിൽ കള്ളുകൂടിയന്മാർ ആരും തന്നെയില്ലായിരുന്നു.
“ മാത്തൻ ചേട്ടാ  ഒരു കുപ്പി കള്ളിങ്ങെട്..”
കറിവെച്ച് കൊണ്ട് നിന്ന കത്രീന ചേടത്തി കുന്നായമയോടെ  ചായ്പിൽ നിന്നെത്തി നോക്കി.
“ ങാ നേയാരുന്നോടാ  എസ്തപ്പാനേ.?”
“അല്ല ചേടത്തിയാണോ പുതിയ ചെറമക്കാരി.?”
അയാൾ അവരെ കണ്ടു ചോദിച്ചു.
“കറിക്ക്  എരീം പുളിം കൂടുമെന്ന പേടിയുണ്ടോ നെനക്ക്.?”
“ഒരു പേടിയുമില്ല... മാത്തൻ ചേട്ടാ... ഒരു കുപ്പി കള്ള്  ..”
 അടക്കിയ ക്ഷോഭത്തോടും അമർഷത്തോടും   ഒരു കുപ്പി കള്ളും ഗ്ലാസ്സുമായി ചായ്പിൽ നിന്നും ഇറങ്ങി വന്നു മാത്തൻ.
കള്ള് ഗ്ലാസ്സിൽ  പകർത്തുന്നതിനിടയിൽ എസ്തപ്പാൻ കൊണ്ടറിൽ ചെന്ന് ഇരുന്ന മാത്തനെ ഇടം കണ്ണിട്ട് നോക്കി.
“ലൈജയെ  നെങ്ങളു നാടുകടത്തിയല്ലേ...?”
“അവളെ ഉമ്മച്ചന്റെ വീട്ടിലേക്കു വിട്ടു. അവിടെ ലിസമ്മക്കെന്തോ സുഖക്കേട്.“
“ലൈജക്കു എന്തോ കല്യാണ  ആലോചന തുടങ്ങീന്നു കേട്ടു.”
എസ്തപ്പാൻ വിടാൻ കൂടാക്കിയില്ല.
“നേയെങ്ങനെ അറിഞ്ഞു..?”
“ കവലേ വച്ച്  പൂപ്പ തങ്കച്ചൻ പറയണത് കേട്ടതാ..മാത്തൻ ചേട്ടാ  അവൾക്കൊത്തിരി വയസ്സായില്ലേ  ഇനിയെന്തിനാ ഒരു കല്യാണം .
എസ്തപ്പാനു ചുട്ട മറുപടികൊടുക്കണമെന്ന് മാത്തനു തോന്നി.എസ്തപ്പാനെ പിണക്കിയാൽ തന്റെ മകളുടെ കല്യാണം മുടങ്ങും. അയാൾ മന:ചിത്തത കൈവരിക്കാൻ ശ്രമിച്ചു.
“ഏതയാലും അവളും ഒരു പെണ്ണല്ലേ.ഏതെങ്കിലും ഒരുത്തന്റെ കൂടെ സമാധനാമായി കഴിയാൻൻ അവൾക്കു ആശയില്ലേ.“
“അതു ന്യായമാ പക്ഷേ അതിനവൾ കല്യാണത്തിനു സമ്മതിച്ചോ?“
“നൂറുവട്ടം സമ്മതാമാണവൾക്ക്.“
മാത്തൻ കൊണ്ടറിൽ നിന്നും എണിറ്റു.
ഒരു ക്ഷോഭവും എസ്തപ്പാനുണ്ടയില്ല. ലൈജ തനിക്കൊരു യന്ത്രമാ.താനനുഭവിക്കാൻ ആഗ്രഹിക്കുംബോൾ ചലിക്കുന്ന യന്ത്രം.തന്റെ ഗന്ധം തിരിച്ചറിഞ്ഞാൽ  അവൾ ഏതു ഇരുംബറയും തുറന്നു തരും..!

ആസ്പത്രിയിൽ നിന്നും മടങ്ങിയെത്തിയതിനു ശേഷം  തന്റെ മനസ്സിനും ശരീരത്തിനും പുതു ജീവൻ  കിട്ടിയതു പോലെ ചാപ്പക്കു തോന്നി. കനകം കടന്നു വന്നതിനു ശേഷം ജീവിതത്തിനു പുതിയ അർഥമുണ്ടായതുലെ എല്ല വിധത്തിലും..
സത്യങ്ങളെ സത്യങ്ങളായിട്ടു കാണാനുളള കഴിവു തനിക്കിന്നുണ്ട്. സേതു ജയിലിലാണ് . പിന്നീട് ഒരു പുതിയ മനുഷ്യനായിട്ട് അവൻ തിരിച്ചു വരും,അതുറപ്പാണ്.അവനു വേണ്ടി ഏതോ ഒരു സ്ത്രീ വരാനിരിക്കുന്നു  മനസ്സു പറയുന്നു.
കനകം ഉണ്ടാക്കി കൊടുത്ത പുട്ടും കടലയും കഴിച്ച്  ചാപ്പ പണിക്ക് പോകാനിറങ്ങി.
“അതേ ഒരു കാര്യം പരയാനുണ്ടായിരുന്നു.“
കനകം പുറത്തേക്കു വന്നു
“എന്താ.പറഞ്ഞോ...”
ചോദ്യാർഥത്തിൽ ചാപ്പ അവളെ  നോക്കി.
”ഇനി കള്ളു കുടീം ബഹളൊന്നും ഇല്ലാണ്ട് നേരത്തെ വരണേ .“
പരുങ്ങലോടെ അവൾ ഭർത്താവിനെ ഓർമ്മപ്പെടുത്തി
കനകം തന്റെ ഭാര്യയാണു.ഒരു ഭാര്യയുടെ എല്ല കടമയും  അവൾ നിർവ്വഹിക്കുന്നു. അവളെ അംഗീകരിക്കുന്നതു കൊണ്ടും അനുസരിക്കുന്നതു കൊണ്ടും ഒരു തെറ്റുമില്ല.
“ നോക്കട്ടെ..”
ഊറിച്ചിരിയോടെ അയാൾ പുറത്തേക്കിറങ്ങി.
ചാപ്പ കണ്ണെത്തും ദൂരം മറയും വരെ അവൾ  നോക്കി നിന്നു.
പൂഴി നിരത്ത്  കടന്ന്  ബസ്സ്റ്റോപ്പിലേക്ക് നടന്ന ചാപ്പ യാദൃശ്ചികമായാണ് ,  കർഷകന്റെ പറംബിൽ നിന്നും വേലി ചാടി കടന്നു വന്ന കൊച്ചീക്കായെ കണ്ടത്.
ഒരു പാട്  നാളായി തിരക്കി നടന്ന ഇരയിലൊരുവൻ.
ക്ഷണവേഗത്തിലോടിചെന്ന്  ചാപ്പ ചൊക്കന്റെ കോളറിൽ പിടിമുറുക്കി.
“നിക്കടാ  അവിടെ..”
“അയ്യോ ഞമ്മളെ ഒന്നും ചെയ്യല്ലേ കുറുംതോട്ടി നോക്കി കേറിതാ..“
കോച്ചീക്ക വെപ്രാലം കൊണ്ടു.
“എന്റെ മോന്   കഞ്ചാവും കള്ളും  കൊടുത്ത് നശിപ്പിച്ച് അവസ്സാനം  അവനെ കഞ്ചാവ്  കേസിൽ ക്കുടുക്കിയത് നേയല്ലെ..?”
ചാപ്പയുടെ ബലവത്തായ കരങ്ങളിൽ കൊച്ചീക്ക ഈർക്കിലി കണക്കെ ഒതുങ്ങി
“അയ്യോ ഞാനല്ല.ഞമ്മളെ ബിടിൻ.”
“ഛീ പറയടാ.എങ്ങനെയാ എന്റെ മോൻ പോലീസ് പിടിയിലയത്..?”
ചാപ്പ കൊച്ചീക്കായുടെ ചെപ്പകുറ്റിയിലൊന്നു പൊട്ടിച്ചു.
“അയ്യോ.!“
അടിയുടെ ആഘാതത്തിൽ കൊച്ചീക്ക നിലത്തു വീണു .
നിശ്ചലമായ ശരീരം.
ചലനമില്ലെന്നു കണ്ട് ചാപ്പ കൊച്ചീക്കയെ പരിഭ്രമത്തോടെ തട്ടി വിളിച്ചു
അയാൾക്ക് പ്രതികരണമില്ല.!
എന്തു ചെയ്യണമെന്നറിയാതെ ചാപ്പ  നാലുപാടും നോക്കി....!


14
അടിയുടെ ആഘാതത്തിൽ കൊച്ചീക്കാക്ക്  ഒരു ചെറിയ  ബോധക്ഷയം.
ചായക്കടയിൽ നിന്നും പാപ്പുവും ചെല്ലപ്പനും ഓടി  വന്നു.
അവർ കൊച്ചീക്കയുടെ മുഖത്ത് വെള്ളം തളിച്ചു.
ബോധം വീണ്ടെടുത്ത കൊച്ചീക്ക കണ്ണുകൾ തുറന്നു.
- മുന്നിൽ മൂന്ന് പരിചിത മുഖങ്ങൾ.
ചെല്ലപ്പൻ , പാപ്പു ചാപ്പ മേസ്തരി.
ഒരു വെളിപാടുണ്ടായതുപോലെ ചാടിയെണിറ്റ്  പൊട്ടി കരഞ്ഞ് അയാൾ  ചാപ്പയുടെ കാൽക്കൽ വീണു “ചാപ്പേ . പടച്ചോനെ ഓർത്ത്  ഞമ്മളെ ഒന്നും ശെയ്യല്ലേ.”
കാര്യമറിയാതെ ചെല്ലപ്പനും പാപ്പുവും മുഖാമുഖം നോക്കി.
“എഴുന്നേൽക്ക്പറ യെങ്ങനാണെന്റെ  മഹൻ പോലീസ് പിടിയിലായത്. ? ”
ശാന്തതയോടെ കൊച്ചീക്കായെ ചാപ്പ മേസ്തരി പിടിച്ചെഴുന്നേൽ‌പ്പിച്ചു.
കുംബസാരക്കൂട്ടിലിരിക്കുന്ന വൈദികനോട് മുട്ടുകുത്തി നിന്ന് പാപങ്ങൾ ഏറ്റു പറയുന്ന അത്മായനെപോലെ ചെല്ലപ്പ്നേയും പാപ്പുവിനേയും സാക്ഷി നിർത്തി താൻ ചെയ്ത് ചതി ചാപ്പയോട് ഏറ്റു പറഞ്ഞു കൊച്ചീക്ക.
‌“ഞമ്മളു പറഞ്ഞതൊന്നും എസ്തപ്പാന്റെ കാതേ  ചെല്ലല്ലേ. ഹിമാറു ഞമ്മളെ ബാക്കി വെച്ചേക്കില്ല. ബീവീം മൂന്നു പെങ്കുഞ്ഞുങ്ങളുമുള്ളതാ‍ണേ! ”
പാപ നാശിനിയിൽ മുങ്ങിക്കുളിച്ച് മോക്ഷം നേടിയതു പോലെ കൊച്ചീക്ക ചാപ്പയോട് കേണു.
“ഇല്ല.ഞാൻ പറയില്ല.കൊചീക്കാ ധൈര്യമായിട്ട് പൊയ്ക്കൊ.”
തന്റെ പ്രതികാരം നിസ്സാരനായ കൊച്ചീക്കായോട് അല്ലെന്ന്  അയാൾക്കറിയാമായിരുന്നു.
കൊച്ചീക്ക അവശനായി ബസ്സ്റ്റോപ്പിലേക്ക് നടന്നു.
ചെല്ലപ്പനും പാപ്പുവിനും ഒരു കാര്യം വ്യക്തമായി -
സേതുവിനെ ജയിലിലാക്കിയത് എസ്തപ്പാനാണ്.!
“ന്റെ സേതുവിനെ ജയിലീക്കേറ്റിയവനെ ഞാൻ വിടില്ല.കടലമ്മയാണേ സത്യം! ”
പുലംബി കൊണ്ട് നടക്കൻ തുടങ്ങിയ ചാപ്പയെ ചെല്ലപ്പൻ തടഞ്ഞു.
“ചാപ്പേ നീയിപ്പോ പോകണ്ട. ആ എസ്തപ്പാന്റെ വാക്കു കേട്ട് ഞങ്ങനെന്നെ തെറ്റിദ്ധരിച്ചു.ഞങ്ങളോട് ക്ഷമിക്ക് നീ. ഇപ്പോ എനിക്കു സംശയം തുടങ്ങീരിക്കുന്നു. നമ്മൂടെ ശാന്തമ്മേടെ മോൾ സീതയെ കൊന്നത് അവൻ തന്നെയായിരിക്കും.“
അവൻ തന്നെയാ.സീതയേയുമീ തൊറേ വ്വന്ന വരത്തനേയും കൊന്നത്  അവൻ തന്നേയാ!.ഞാനത് തെളിയിക്കും.! ”
ചാപ്പ തറപ്പിച്ചു പറഞ്ഞു.
“ നെന്റൊപ്പം  ഞങ്ങളുണ്ട്. ഈ കരയുണ്ട് . നേ ധൈര്യായിട്ട് നീങ്ങ്. ”
പാപ്പുവും ചെല്ലപ്പനും ചാപ്പക്കുറപ്പു കൊടുത്തു.
ആകാശത്ത്  മേഘങ്ങൾക്കിടയിൽ മറഞ്ഞിരിക്കുന്ന താരങ്ങൾ പോലെയാണു സത്യം. ഒരിക്കൽ അതു തെളിഞ്ഞു വരും  :  മിഥ്യയുടെ മൂടു പടലങ്ങൾ മാറ്റി തഥ്യയും.
സത്യങ്ങൾ ബോദ്ധ്യപ്പെട്ട ചെല്ലപ്പനും പാപ്പുവും തന്നോടൊപ്പമുണ്ട്. അതിനർത്ഥം തന്നെ തള്ളിപ്പറഞ്ഞ ഈ തൊറ ഒന്നടങ്കം തന്നോടൊപ്പം നിൽക്കും. എസ്തപ്പനെതിരെ പൊരുതാനുള്ള കരുത്തും ആത്മവിശ്വാസവും അതോടെ കൂടും.
പണിസ്ഥലത്തെത്തി കൂട്ടാശാരിമാരേ പണിയേൽ‌പ്പിച്ച് ചാപ്പ  വണ്ടി കയറി.
ബസ്റ്റോപ്പിൽ നിൽക്കുന്ന പാരലൽ കോളേജ് വിദ്യാർത്ഥിനികടെ മേനിയഴക് ആസ്വദിച്ച്  ബഷീറിന്റെ പെട്ടിക്കടയിൽ ഇരുന്ന എസ്തപ്പാൻ ബസ്സിൽ വന്നിറങ്ങിയ സ്ത്രീയെ തിരിച്ചറിഞ്ഞു.
ജലജ. ചൊക്കന്റെ പെങ്ങൾ. അവളാകെ തുടുത്തിരിക്കുന്നു.
കൈക്കുജ്ഞുമായി നിരത്തിലേക്കു നടന്നു തുടങ്ങിയ ജലജയുടെ പിന്നാലെ കുശലമന്വേഷിക്കാനെന്നപോലെ  എസ്തപ്പാനും കൂടി
“അല്ല ഇതാര്  ജലജയോ?”
ജലജ എസ്താപ്പാനെ കണ്ടത് അപ്പോൾ മാത്രമായിരുന്നു.
“എസ്തപ്പാനച്ചായനോ?”
എസ്തപ്പാൻ ജലജക്ക് ദൈവ തുല്യനാണ്. അറ്റ് പോയേക്കുമായിരുന്ന അവളുടെ ദാംബത്യ ജീവിതം വിളക്കി ചേർത്ത എസ്തപ്പാനോട് അവൾക്കു നന്ദിയും കടപ്പാടും ഉണ്ട്.
അഞ്ചു പവനും അയ്യായിരം രൂപയും വാങ്ങിയാണ് കൈനകരിക്കാരൻ കരുണൻ ജലജയെ വിവാഹം കഴിച്ചത്. കരുണൻ കൂലിപ്പണിക്കാരനാണ്. സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ ജലജക്ക് കരുണന്റെ ശാരീരിക പീഡങ്ങൾ ഏൽക്കേണ്ടി വന്നിട്ടുണ്ട്.
കരുൺനന്റെ പീഡനം സഹിക്കാനാവതെ പെങ്ങൾ കുടിലില്ലേക്കു തിരിച്ചു വരുന്നത് പതിവായതോടെ  ചൊക്കൻ സഹികെട്ട് ആശാനായാ എസ്തപ്പാനോട്  സഹായം അഭ്യർത്ഥിച്ചു.
എസ്തപ്പാൻ കരുണനുമായി സംസാരിച്ചു.
കരുണൻ മാനസാന്തരത്തിനു തയ്യാറായില്ല.
ഒടുവിൽ എസ്തപ്പാൻ തന്ത്രപൂർവ്വം കരുണനെ കടപ്പുറത്തു വിളിച്ചു വരുത്തി  ഇരുട്ടടി കൊടുത്തു.
അതോടെ കരുണൻ  നല്ലവനായി. ഭാര്യയേയും കുഞ്ഞിനേയും അന്വേഷിക്കുന്ന നല്ല ഭർത്താവായി.
“ഇപ്പോ എങ്ങനെയുണ്ട് പ്രശനം വല്ലതും ഉണ്ടോ? ”
എസ്തപ്പാൻ കരുണനെപ്പറ്റി ചോദിച്ചു.
“ഈപ്പോ ഒരു കുഴപ്പോം ഇല്ല.എന്നേം കുഞ്ഞിനേ നല്ല ഇഷ്റ്റാ.”
“കിട്ടേണ്ടത് കിട്ടുംബോ  ആരായാലും നന്നായിക്കോളും , അല്ലേ.ഹ.ഹ.ഹ.”
ജലജയും അറിയാതെ ചിരിച്ചു പോയി.
ജലജയുടെ എളിയിലിരുന്ന കുഞ്ഞിനെ നോക്കി
എസ്താപൻ ചിരിയോടെ ചോദിച്ചു:
“ചിഞ്ചിരിക്കുട്ടന്റെ പേരെനന്താ?”
ലാളിക്കും വിധം അയാൾ കുഞ്ഞിന്റെ കവിളിൽ പതിയെ നുള്ളി.
“അച്ചൂന്നാ പേര്”
“ആണോടാ കുട്ടാ വാ.”
കഞ്ഞിനെ ജലജയുടെ എളിയിൽ നിന്നും എടുക്കുന്നതിനിടെ എസ്തപ്പാൻ അവളുടെ പള്ളയിൽ മൃദുവായി നുള്ളി.
അത് മനസ്സിലാക്കി മറ്റാരെങ്കിലും ശ്രദ്ധിച്ചോയെന്ന വിധം ജലജ ചുറ്റിനും കണ്ണോടിച്ച്   ചെറു ചിരിയോടെ ചുണ്ടു കടിച്ചു.
കുഞ്ഞിനെ ലാളിക്കുന്നതിനിടയിൽ അയാൾ അവളൂടെ മുഖഭാവം വായിച്ചെടുത്തു.
“മുഖ സ്തുതി പറയാന്നു വിചാരിക്കണ്ട. നിന്റത്രേം  സൊന്ദര്യം ഈ കുഞ്ഞിനുമുണ്ട്.! ”
അതു പറഞ്ഞ് അയാൾ കുഞ്ഞിന്റെ കവിളിൽ ഒരു ഉമ്മ കൊടുത്തു : ജലജക്കെന്ന വിധം.
അവളിൽ നാണം വന്നു മൂടി.
എസ്തപ്പാൻ ചേട്ടൻ  പറഞ്ഞതിനർഥം താൻ സുന്ദരിയാണെന്ന് .അങ്ങനെ കരുണേട്ടൻ പോലും പറഞ്ഞിട്ടില്ലിതുവരെ.
അവൾക്ക് സന്തോഷം തോന്നി.
“ചൊക്കൻ ആലുവായിലെ ഓട്ടു കംബനിയിൽ പണിക്കു പോയിരിക്കുവാ. ഇന്നേതായാലും വരില്ല ”
സംസാരത്തിനിടയിൽ അയാൾ തന്റെ മനസ്സിലിരുപ്പ് പരോക്ഷമായി പ്രകടിപ്പിച്ചു.”
“അൺനനവിടെയില്ലേ.ശ്ശോ.?”
“നടക്കാൻ മേലാത്ത തള്ള മത്രേയുള്ളൂ ”
അയാൾ കാമത്തോടെ അവളുടെ കണ്ണുകളിൽ നോക്കി.
മനസ്സു ചഞ്ചലമാകുമെന്ന് തോന്നിയപ്പോൾ അവൾ കുഞ്ഞിനെ എസ്തപാനിൽ നിന്നും തിരികെ വാങ്ങി.വീട്ടിലേക്കുള്ള വഴിയും അടുത്തിരുന്നു.
“എന്നാൽ ഞാനങ്ങോട്ടു നടക്കട്ടെ.”
“ ഉം ശരി!“
നടന്നകലുന്ന ജലജയുടെ നിതംബതാളം ആസ്വദിച്ച് കുറച്ചു നേരം നോക്കി നിന്ന്  അയാൾ തിരികെ ബഷീറിന്റെ കടയിലേക്ക് നടന്നു.
ബഷീറിന്റെ കടയുടെ മുന്നിൽ ബീഡി കത്തിച്ചുകൊണ്ട്  തന്നെ നോക്കി നിന്ന ചാപ്പയെ  എസ്തപ്പാൻ   കണ്ടിരുന്നു.
“കൊത്തി കൊത്തി മുറത്തീക്കേറി കൊത്താൻ തുടങ്ങിയല്ലോ ബഷീറേ.? ”
ചാപ്പ ബഷീറിനോട് പരിഹാസത്തോടെ പറഞ്ഞു.
“അതേടാ . കൊത്താൻ തന്നെയാ ഭാവം . അതിനു നെനക്കെന്തു വേണമെടാ ചെറ്റേ.?”
“ എനിക്കു നെന്റെ ചോരവേണം.”
ചുണ്ടിൽ പുകഞ്ഞ ബീഡി വലിച്ചെറിഞ്ഞ് ശൊര്യത്തോടെ ചാപ്പ എസ്താപ്പന്റെ കുത്തിനു പിടിച്ചു.
“എടുക്കടാ കൈ.!”
എസ്തപ്പാനും ചാപ്പയുടെ കുത്തിന് പിടിച്ചു.
അവർ പരസ്പരം പിടിവിടാൻ കൂട്ടാക്കതെ ശരീരം ശക്തിയോടെ ഉലച്ചു.
നിമിഷ നേരത്തെ മല്പിടുത്തം സംഘർഷമായി പരിണമിച്ചപ്പോൾ  ഓട്ടോ ഡ്രൈവേഴ്സ് അവരെ പിടിച്ചു മാറ്റി.തുല്യ ശക്തികളെ പോലെ അവര പരസ്പരം ചീറി.
“കാണാം” എസ്തപ്പാൻ ചീറി
“കാണിച്ചു തരാമെടാ പത്തേ പത്തു ദിവസം. അതിനുള്ളിൽ നെന്റെ ഈ മുഖംമൂടി ഞാൻ അഴിച്ചിരിക്കും.നീയാരാണെന്ന സത്യം  ഞാനീകരക്കാർക്ക് വെളിപ്പെടുത്തും.
തന്നെ തടഞ്ഞവരെ ഉലച്ചു മാറ്റി ചാപ്പ വീട്ടിലേക്കു നടന്നു.

എസ്തപ്പാനുമായി ചാപ്പ മേസ്തരി വഴക്കുണ്ടാക്കിയെന്നറിഞ്ഞ കനകം അയാളെ ഉപദേശിക്കാൻ ശ്രമിച്ചു.
“എന്തിനാ ആ പരിഷയോട് കോർക്കാൻ പോയേ.? അവനൊറ്റയാനാ.നെങ്ങളങ്ങനെയാണോ.?”
“വേണമെന്നു വെച്ചിട്ടല്ലെടി ”
അയാൾ കനകത്തെ ചേർത്തിരുത്തി.
“നെനക്കറിയാമോ. ഇപ്പോ ഈ കരക്കാർ എന്റെ കൂടെയാ. എല്ലാം നേയീ പൊരേ വന്നു കയറിയതിന്റെ ഗുണമാ.”
“എല്ലാം ശരിയാവും”
അവൾ സ്നേഹഭരിതയായി ചാപ്പയുടെ ചുമലിൽ ചാഞ്ഞു.

രാത്രിയുടെ വരവിനായി കാത്തു നിൽക്കുകയായിരുന്നു എസ്തപ്പാൻ.
ജലജയുടെ മുഖം അയാളുടെ മനസ്സിനെ ഇക്കിളിപ്പെടുത്തികോണ്ടേയിരുന്നു.
ചൊക്കന്റെ വീടു വരെയൊന്നു പോകണം.അവളുടെ പ്രതികരണം എന്തായിരിക്കുമെന്നറിയില്ല.
ചാപ്പയുമായി മൽ‌പ്പിടുത്തം നടത്തിയതിനു ശേഷം മനസ്സൊന്നു തണുപ്പിക്കാൻ കഴിഞ്ഞത് ജലജയെ ഓർത്തതു കൊണ്ട് മാത്രമാണ്.

കിണറ്റിൻ കരയിൽ വെള്ള കോരികൊണ്ട് നിന്ന ജലജ ആരുടേയോ മുരടനക്കം കേട്ടു.
”ആരാ? ”
അവളൊന്നു ഭയന്നു
“ഞാനാ മോളെ . എസ്തപ്പാനച്ചായൻ ”
അടക്കിയ സ്വർത്തിൽ അയാൾ പറഞ്ഞു.
ഭയം വിട്ടുമാറിയെങ്കിലും അവളുടെ മനസ്സൊന്നു വിറച്ചു.
“എന്തേ ? ഈ നേരത്ത് ”
“ വെറുതേ ഒന്നു കാ‍ണാൻ . ചൊക്കൻ വന്നില്ലേ.? ”
“ ഇല്ല ”
“തള്ളയെന്ത്യേ ?”
“ ഉറങ്ങി ”
“അച്ചുവും ഉറക്കം പിടിച്ചിരിക്കുമല്ലേ..?”
ഉത്തരം കൊടുക്കാതെ അവൾ മുഖം കുനിച്ചു.
എസ്തപ്പാൻ പ്രതീക്ഷിച്ചതു പോലെ കറണ്ടു പോയി.
ചുറ്റിനും കൂരിരുട്ട്.
“ ഞാൻ തിരി തെളിക്കട്ടെ.“
“ഇരുട്ടിനെ പേടിയാണോ നെനക്ക് ?”
അവൾ ഒന്നു മിണ്ടിയില്ല.
“ജലജേ..”
അവൾക്കരികിലെത്തി അയാൾ അവളൂടെ മുഖം തന്റെ കൈക്കുംബിളിലാക്കി. ജലജ ആലിലപോലെ വിറച്ചു.
അച്ചായൻ തന്റെ കാന്ണപ്പെട്ട ദൈവമാണ് . ആ നന്ദിയും കടപ്പാടും  ഇങ്ങനെയൊക്കെയാണോ തീർക്കേണ്ടത്.?
വീണ്ടും ശൃംഗാരം കൊണ്ട വിളി.
“ജലജേ ”
“ഉം..”
അറിയാതെ അവൾ മനസ്സ്  കൈവിട്ടു. നെറുകയിൽ ചൂടുള്ള നിശ്വാസം അനുഭവപ്പെടുന്നത് അവളറിഞ്ഞു. പൊടുന്നനെ കരുണന്റെ മുഖം അവൾ മനസ്സിൽ കണ്ടു.
താൻ ഒരു ഭാര്യയാണെന്ന്  മനസ്സിലാക്കി അവൾ ധൃതിയിൽ അയാളിൽ നിന്നും സ്വതന്ത്രയായി.
“വേണ്ട .തെറ്റാണച്ചയാ
അവൾ അടുക്കളയിൽ കയറി വാതിലടച്ചു.
എസ്തപ്പാൻ അടക്കിയ സ്വരത്തിൽ  ജലജയെ വാതിലിൽ തട്ടി വിളിച്ചു.
ഇരുട്ടിലൂടെ തപ്പിതടഞ്ഞ് വീട്ടിലേക്കു വന്ന ചൊക്കൻ പരിചിതമായ ശബ്ദം കേട്ടാണു പിന്നാംബുറത്തേക്കു വന്നത് -
ജലജ തനിക്ക് വഴങ്ങില്ലെന്നു മനസ്സിലാക്കി നിരാശയോടെ തിരിച്ചു നടന്ന എസ്തപ്പാനെ ചൊക്കൻ ഒരു വാഴയുടെ മറവിൽ നിന്നും കണ്ടു.
ഒരിട അവൻ പതറിപ്പോയി .

പിറ്റേന്നു രാവിലെ തന്നെ ചൊക്കൻ ജലജേയേയും കുഞ്ഞിനേയും കൈനകരിലേക്ക് പാക്കു ചെയ്തു.
എസ്തപ്പാൻ കുറുക്കനാണ് . അതുകൊണ്ട്  ജലജയോട് കൂടുതലൊന്നും ചോദിച്ചിട്ടും പറഞ്ഞിട്ടും കാര്യമില്ലെന്ന്  ചൊക്കനറിയാമായിരുന്നു.
ജലജയെ യാത്രയാക്കി , ചെല്ലപ്പന്റെ ചായക്കടയിൽ ചായ കുടിക്കാനിരുന്ന ചൊക്കനോട് ചെല്ലപ്പനും പാപ്പുവും എസ്തപ്പാന്റെ യഥാർത്ഥ സ്വഭാവം പറഞ്ഞ്  കൊടുത്തു. അവർ ചൊക്കനെ ഉപദേശിച്ചു.
എസ്തപ്പാനുമായി ഇനിയധികം ചങ്ങാത്തം വേണ്ടായെന്നു മനസ്സിലുറപ്പിച്ച് ചായക്കാശും കൊടുത്ത് ചൊക്കനെഴുന്നേറ്റു -
ആ സമയം ചായക്കടയുടെ മുന്നിൽ ഒരു കറുത്ത സാണ്ട്രോ ഹുണ്ടായ്  വന്നു നിന്നു. കാറിൽ നിന്നും ജീൻസും റ്റീ ഷർട്ടും ഇട്ടിറങ്ങിയ മോഡേൺ പെൺകുട്ടിയെ തെല്ലഭുദത്തോടെ ചൊക്കനും ചെല്ലപ്പനും പാപ്പുവും നോക്കി.
അവൾ അവരെ നോക്കി.
“ വൺ മിസ്റ്റർ അവറാച്ചന്റെ വീടേതാ..?”
ഷേഡ്  നെറ്റിയിലേക്ക്  ഉയർത്തി വെച്ച് അവൾ അവരോട്  ചോദിച്ചു.
“ദാ. ആ കാണുന്നതാ. ”
ചൊക്കൻ ഒരു ദിശയിലേക്ക്  കൈ ചൂണ്ടിപ്പറഞ്ഞു.
അപ്പോൾ ആ ദിശയിൽ നിന്നും നടന്നു വരുന്ന എസ്തപ്പാനെ കണ്ടവൾ ഞെട്ടി.
മനസ്സിൽ പിറുപിറുത്തു. ഇസ്രായേൽ.? അതേ രൂപം . അതേ ഭാവം.
അവൾ ക്ഷണവേഗത്തിൽ സാൺട്രോയിൽ  കടന്നിരുന്ന്    റിവേഴ്സെടുത്തു.!
    
15
ചെത്തീ കടപ്പുറത്ത് മാർക്കറ്റ് പണിക്ക് അനുവാദം നൽകി സർക്കാർ ഉത്തരവിറക്കിയ വിവരം കരക്കാർ പത്രത്തിൽ നിന്നാണറിഞ്ഞത്.
വാർത്തയുടെ സത്യാവസ്ഥയറിയാൻ കരക്കാർ ഐസുകാരൻ അവറാച്ചന്റെ മാളിക മുറ്റത്ത് തടിച്ചു കൂടി.
“അതേ. നിങ്ങളറിഞ്ഞത് ശരിയാണ് .ഈ കരക്കാർ വർഷങ്ങളായി ഉന്നയിച്ച ആവശ്യം സർക്കാർ അംഗീകരിച്ചു. എന്നിട്ടും സംശയമുണ്ടോ ? .ദാ ചോദിച്ച്  നോക്ക്. ..! ”
ഐസുകാരൻ അവറാച്ചൻ മെറീനയെ ചൂണ്ടിക്കാട്ടി.
കരക്കാരുടെ കണ്ണുകൾ മെറീനയിൽ ഫോക്കസ് ചെയ്തു.
ചെല്ലപ്പനും പാപ്പുവും ചൊക്കനും മെറീനയെ തിരിച്ചറിഞ്ഞു.
ഇന്നലെ ഉച്ചക്ക് ചായക്കടയുടെ മുൻപിൽ കാറിൽ വന്നിറങ്ങി  അവറാച്ചന്റെ വീടുതിരക്കിയ പരിഷ്കാരി പെൺകുട്ടി. പാപ്പുവും ചെല്ലപ്പനും മുഖാമുഖം നോക്കി.
അനുസരണയില്ലാതെ നെറ്റിയിലേക്ക് വഴുതിക്കിടന്ന മുടിയിഴകൾ ഒതുക്കി മെറീന കൂളിം ഗ്ലാസ്സ് മാറ്റി മന്ദസ്മിതത്തോടെ അവരെ നോക്കി.
“നിങ്ങളറിഞ്ഞ വാർത്ത ശരിയാണ് .കൃത്യം രണ്ടുമാസത്തിനകം മാർക്കറ്റിന്റെ നിർമ്മാണം ഞങ്ങൾ പൂർത്തിയാക്കും . മാർക്കറ്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി ഗവണ്മെന്റ് ചുമതലപ്പെടുത്തിയിട്ടുള്ള എഞ്ചിനിയറാണ് ഞാൻ. എന്റെ പേര് ,മെറീന! ”
സിനിമാ സ്റ്റൈലിൽ സ്വയം പരിചയപ്പെടുത്തി മെറീന ഷേഡ് തിരികെ ഫിറ്റ് ചെയ്തു.
മെറീനയുടെ മോഡേൺ സ്റ്റൈലു കണ്ട കരക്കാർ ഒരിട മിഴിച്ചു നിന്നു.
“മറ്റൊരു സന്തോഷ വാർത്ത കൂടിയുണ്ട്. എന്റെ മകൻ ഫീലിലിപ്പോച്ചനാണ് മാർക്കറ്റിന്റെ പണി ഏറ്റെടുത്തിരിക്കുന്നത്. ആദ്യം മുതൽ അന്ത്യം വരെ ഈ തൊറക്കാരായ നിങ്ങളുടെയൊക്കെ സഹകരണം ഉണ്ടാകണം!”
ക്ലൊസപ്പ് ചിരിയോടെ അവറാച്ചൻ കൈകൾ നെറ്റിയൊപ്പം ഉയർത്തി കൂപ്പി .
“കോണ്ട്രാക്റ്റ് എടുത്തിരിക്കുന്നത് ഫീലിപ്പോച്ചനാനെങ്കിൽ പണി തീരില്ലെന്നുറപ്പാ .”
അവിടെ കൂടി നിന്നവരിലാരൊ വിളിച്ചു പറഞ്ഞു.
“ അതാരാടാ ഞക്കിട്ട്  ഒന്നു ചൊറിഞ്ഞത്. ? ”
“ അവറാച്ചൻ മൊതലാളി ചൂടാകേണ്ട. കാട്ടൂരിലേയും മാരാരിക്കുളത്തേയും റോഡു പണി എത്ര ദിവസം കൊണ്ടാ തീർത്തേ.? കുഞ്ഞിനറിയാമോ വർഷം  രണ്ടെടുത്തു .”
പാപ്പു മെറീനയോടെന്നവണ്ണം പറഞ്ഞു..
“അത് ഒരിക്കൽ ചക്ക വീണു മൊയൽ ചത്തെന്നു വെച്ചു  എപ്പോഴും മുയല് ചാകണമെന്നില്ലല്ലോ.? ”
അവറാച്ചൻ പരുങ്ങലോടെ തലചൊറിഞ്ഞു.
മെറീനക്ക് ചിരി വന്നു.
“നിങ്ങളു നോക്കിക്കോ. കൃത്യം രണ്ടു മാസത്തിനകം ഫീലിപ്പോച്ചൻ മാർക്കറ്റിന്റെ പണി തീർത്തിരിക്കും.അർത്തുങ്ക പുണ്യാളച്ചനാണേ സത്യം.”
തുറക്കർക്കയാളുടെ വാക്കിൽ വിശ്വാസം തോന്നിയില്ല.
“സത്യാണോ അവറാച്ചൻ മൊതലാളി.? ”
“സത്യം.അർത്തുങ്ക പുണ്യാളച്ച്നാണേ സത്യം!“
“ഹേയ്  ടപടപ
 ഹേയ്  ടപടപ
കാത്ത് കാത്തിരുന്നൊരു  മാർക്കറ്റ്
അവറാച്ചൻ കൊത്തി തന്നേ
ഫീലിപ്പോച്ചൻ കൊത്തി തന്നേ
ജനം ആമോദത്തിൽ പാട്ടും പാടി മുറ്റം കടന്നു.
അവരുടെ സന്തോഷ തിരതല്ലൽ മെറീനയുടെ കർണ്ണപുടങ്ങളിൽ നേർത്ത് നേർത്ത് വന്നു.

ഇവിടുത്തെ മനുഷ്യർ നിഷ്കളങ്കരാണ്.
നാഗരിക്കർക്കിടയിലെ ഗൃഹാതുരത്വവും ,ആധുനിക ജീവിത രീതികളുടെ വൈകല്യങ്ങളും ഈ കരക്കാർക്ക് അജ്ഞാതമാണ്.
കോൺക്രീറ്റ് കെട്ടിടങ്ങൾ
ഏ.സി കാറുകൾ
ഡിജിറ്റൽ തീയറ്ററുകൾ
ക്ലബ്ബുകൾ
പകലിൽ ആഭിജാത്യത്തിന്റെ വേഷമണിഞ്ഞ് രാത്രിയെ നഗ്നയാക്കി അപഹസിക്കുന്ന നഗരവാസികളുടെ കപടത ഇവിടെ ദർശിക്കാനവില്ല.
ഗ്രാമ വാസികൾ പചമനുഷ്യരാണ്.
പച്ചിരുംബിന്റെ കരുത്തോടെ ദിനരാത്രങ്ങളോട് പൊരുതി രാഷ്ട്ര  നിരമ്മാണത്തിന് പങ്കാളികലാകുന്ന അടിസ്ഥന വർഗ്ഗം, ഇന്തയുടെ യഥാർത്ഥ മക്കൾ.
ആധുനികതയുടെ മുഖം മൂടിയില്ലതെ അവർ തെറ്റിലും ശരിയിലും പ്രതികരിക്കും.
ഏ.സി റൂമുകളിൽ മുറിയടച്ചിരിക്കാതെ ആവശ്യങ്ങൾക്കു വേണ്ടി പോരാടും.
മുഖം മൂടിയണിയുന്ന മുഖങ്ങൾ ഈ ഗ്രാമത്തിൽ ഇല്ലെന്നല്ല.
താനീ നാട്ടിൽ ആദ്യം തിരിച്ചറിഞ്ഞ രൂപം വികൃതമായ മുഖമൂടിയണിഞ്ഞ മനുഷ്യന്റെ തെളിവാണ്. ചതിയുടെ വഞ്ചനയുടെ നിർസ്നേഹത്തിനെറ്റെ പ്രതിരൂപമാണയാൾ. ഒരു പക്ഷേ അയാൾ ഈ ഗ്രാമവാസികൾക്ക് തീരാനഷ്ടങ്ങളും വേദനകളും നൽകിക്കൊണ്ടിരിക്കുകയാവാം.
വൃണം കൊത്തുന്ന പ്രാണിയാകട്ടെ,
ജീർ‌ണ്ണവസ്തുക്കളിൽ അരിച്ചിറങ്ങുന്ന ട്ടെ,
ശവം തീനി കഴുകനാകട്ടെ എന്തായിരുന്നാലും അയാൾ……!
“ ങ്ങനെ ആലോചിച്ച് നിന്നാ മതിയോ.നമ്മുക്ക് സഥലം നോക്കാൻ പോകണ്ടേ.?”
ആലോലോചനയിൽ ആഴ്ന്ന് നിന്ന മെറീനയെ അവറാച്ചൻ ഓർമ്മപ്പെടുത്തി.
“ഉം പോകാം”
അവൾ അവറാച്ചന്  മറുപടികൊടുത്തു.
അധികം വൈകാതെ അവറാച്ചൻ മെറീനയെ  പഞ്ചായത്ത് മാർക്കറ്റ് പണിക്കായി ഏറ്റെടുത്തിരുന്ന സ്ഥലം കാണിച്ചു കൊടുത്തു.
മനസ്സിൽ ഭരിതമായിരുന്ന സംഘർഷങ്ങൾ മാറ്റി വെച്ച് മെറീന കർമ്മ നിരതയായി.
മെഷർമെന്റെടുത്തു.
പ്ലാൻ വരച്ചു.
എസ്റ്റിമേറ്റ് തയ്യാറാക്കി.7 ലക്ഷം രൂപാ.ആലപ്പുഴ ജില്ലയിൽ മറ്റൊരു കടപ്പുറത്തും പണിതുയർത്താത്ത രീതിയിലുള്ള  മാർക്കറ്റ്.
അവറാച്ചനും പഞ്ചായത്ത് കമ്മറ്റിയും ചേർന്ന് ശിലാ സ്ഥപന കർമ്മത്തിനുള്ള തിയതി നിശ്ചയിച്ചു. മാർക്കറ്റ് നിർമ്മാണം അതി വേഗതയിൽ നടക്കുമെന്ന് മനസ്സിലാക്കിയ കരക്കാർ ആദ്യം പ്രശംസിച്ചത് മെറീനയേയാണ്.
മെറീനയുറ്റെ സ്മാർട്ട്നെസ്സും വസ്ത്രധാരണ രിതിയും പെരുമാറ്റവും കരക്കാരിൽ കൊതുകമുണർത്തിയിരുന്നു. മെലിഞ്ഞ ശരീരത്തിനിണങ്ങുന്ന ടൈറ്റ് ജീൻസ് അതിന് യോജിച്ച തരത്തിലുള്ള ഷർട്ടോ റ്റീ ഷർട്ടോ.ക്യാൻ വാസ്  ഷൂ. തലയിൽ ക്യാപ്. അരയിൽ സാദാ സമയം ടൈറ്റ് ചെയ്തിരിക്കുന്ന ഹിപ്പോച്ച്. സത്യത്തിൽ മെറീനക്ക്  സിനിമാ സംവിധായികയുടെ ലുക്കാണ്. ഇന്നാവൾ അവൾ കരക്കാരെ വിസ്മയിപ്പിക്കുന്ന  കഥപാത്രമാണ്.

ചെല്ലപ്പന്റെ ചായക്കടയിൽ എത്തുന്നവർ മെറീനയയെക്കുറിച്ച് രണ്ടുവാക്കെങ്കിലും പറയാതെ പോകാറില്ല.
“എവിടുന്നോ വന്ന പെണ്ണിനെ നെങ്ങളൊക്കെ വാനോളം പുക്ഴ്ത്തുന്നതെന്തിനാ.?”
ചായ കുടിച്ചുകൊണ്ടിരുന്ന എസ്തപ്പാൻ   പാപ്പുവിനു നേരേ ചൊടിച്ചു.
“പുകഴ്ത്തേണ്ടവരെ പുകഴ്ത്താനും താഴ്ത്തേണ്ടവരെ താഴ്ത്താനും ഈ പാപ്പുവിനു നന്നായിട്ടറിയാം”
പാപ്പു തിരിച്ചടിച്ചു.
“ആ പെണ്ണ് കാരണമാ മാർക്കറ്റിന്റെ പണി വേഗം തുടങ്ങാൻ പോണേ.പണിത്തീർത്താൽ നേട്ടം ഇവിടുത്തെ പകൽ മാന്യന്മാർക്കാ .മുഹമ്മേന്നും മണ്ണഞ്ചേരീന്നും കായിപ്പുറത്തുന്നുമൊക്കെ പെണ്ണുങ്ങ ഇവിടെ മീനെടുക്കൻ വരും. വളയുന്നതിനെയൊക്കെ വളച്ചൊടിക്കാമല്ലോ.”
ചെല്ലപ്പൻ പരോക്ഷമായി എസ്തപ്പനെ കൊട്ടി.
എസ്തപ്പാൻ തോറ്റു കൊടുക്കൻ തയ്യാറായില്ല.
“വളക്കാനും വളച്ചൊടിക്കാനും പറ്റിയ പെണ്ണുങ്ങ ഈ കടപ്പുറത്ത് തന്നെയുണ്ടല്ലോ.”
“കടപ്പുറത്തുണ്ടായിരുന്നതിനെ ചണ്ടിയാക്കി കടലീതള്ളിയില്ലേ , ഏതോ തന്തക്കു പിറക്കാത്തവൻ”
ചെല്ലപ്പൻ മറയില്ലാതെ തുറന്നടിച്ചു.
“എന്താ ചെല്ലപ്പാ ഒരു കൊള്ളിവെയ്പ്.”
എസ്തപ്പാൻ ചെല്ലപ്പനെ രൂക്ഷമായി നോക്കി.
“ഏയ് ഒന്നുമില്ല.”
ചെല്ലപ്പൻ വാദമുഖങ്ങളിൽ നിന്നും ഒഴിഞ്ഞു മാറി.
എസ്തപ്പാന്റെ മുഖത്ത് ചോരമയം വാർന്നു പോയിരുന്നു.ഉള്ളിലൊരു ഭയം ഉടലെടുത്തു.വരിഞ്ഞു കെട്ടിയ വലക്കണ്ണികൾ അയയുന്നതു പോലെ.
സീതയുടെ തിരോധാനത്തിന്റേയും സേതുവിന്റെ അറസ്റ്റിന്റേയും പിന്നിൽ തന്റെ ബുദ്ധിയും കരങ്ങളുമാണെന്ന് ആരൊക്കെയോ മനസിലാക്കിയിരിക്കുന്നു.
മുനവെച്ച് നോട്ടവും അരം വെച്ച സംസാരവും അതിന്റെ സൂചനകളാണ്.
സഹവാസികളായിരുന്ന ചൊക്കനും സുഹൃത്തുക്കളും തന്നോട് അകലം സൂക്ഷിക്കുന്നു.
താൻ ജലജയെ തേടി ചെന്നത് ചൊക്കൻ അറിഞ്ഞോ?
ലൈജയുമായിട്ടുള്ള രഹസ്യബന്ധം മാത്തൻ മനസ്സിലാക്കിയോ?
പഴയതു പോലെയുള്ള അടുപ്പം മാത്തൻ ചേട്ടൻ തന്നോട് കാട്ടുന്നില്ല. തന്റെ നാശത്തിന്റെ  വിളംബരം മുഴക്കിയാണോ ചാപ്പ ഉയിർത്തെഴുന്നേൽക്കുന്നത്?”
സംശയാധീതങ്ങളായ ചിന്തകളുടെ തുരുത്തിൽ അകപ്പെട്ട് എസ്തപ്പാൻ അരകിലോ മീറ്റർ അകലെയുള്ള പൊടിയന്റെ ഷാപ്പിലേക്ക് ന്നടന്നു.
“ആശാനേ.”
പിന്നീന്നൊരു വിളി
അവറാച്ചന്റെ വേലക്കാരൻ അയാൾക്കരികിൽ ഓടിയെത്തി നിന്നു.
“ആശാൻ വേഗം മാളികയിലേക്ക് ചെല്ലാൻ മൊതലാളി പറഞ്ഞു .”
“എന്തിനാടാ? ”
“അറിഞ്ഞു കൂടാ ”
സന്ദേശം കൈമാറി വേലക്കാരൻ പള്ളിമുക്കിലേക്ക് നടന്നു.
പൊടിയന്റെ ഷാപ്പിൽ കയറി ഒരു കുപ്പി വിട്ട് എസ്തപ്പാൻ അവറാച്ചന്റെ മാളിക ലക്ഷ്യമാക്കി നടന്നു.
അവറാച്ചായൻ തന്നെ എന്തിനായിരിക്കും വിളിപ്പിച്ചത് ?
ഒരു പക്ഷേ അവൾ അവിടെ ഉണ്ടാകും.കരക്കാർ പാടിപുക്ഴ്ത്തുന്ന എഞ്ചിനിയർ ദേവിയെ താനിതുവരെ അടുത്ത് കണ്ടിട്ടില്ല.അവളുടെ ശരീര സൊന്ദര്യം തനിക്കിന്ന് മനസ്സിൽ കൊത്തിവെക്കണം.
പ്രതീക്ഷിച്ചതു പോലെ എസ്തപ്പാൻ , മാളിക മുറ്റത്തെ ലോണിൽ മെറീനയുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞു.
ലോണിലെ തണലിൽ കസേരയിട്ടിരുന്ന് അവറാച്ചനും മെറീനയും ഗൊരവമായ് എന്തോ ചർച്ചയിലായിരുന്നു.
അവർക്കു പ്രത്യക്ഷപ്പെടാതെ എസ്താപ്പാൻ ഒരു ചെറുമരത്തിന്  മറവിൽ നിന്ന് മെറിനയെ സൂക്ഷിച്ച് നോക്കി.
മെറീനയുടെ മുഖം കണ്ട് എന്തോ തിരിച്ചറിവുണ്ടയതുപോലെ അയാൾ സംഭ്രമിച്ചു.
ശരീരത്തിലൂടെ ആദ്യമായി ഒരു വിറയൽ അരിച്ച് കയറി.
മറവിയുടെ പുകപടലം കൊണ്ട് ഓർമ്മയുടെ തലത്തിൽ ഇപ്പോഴും മൂടാതെ കിടക്കുന്ന അതേ മുഖം.അതേ ഭാവം.
ചക്രവാളം കീഴ്മേൽ മറിയുന്നതുപോലെ എസ്തപ്പനു തോന്നി.

16
ചെറിയ സ്തബ്ധതയിൽ താൻ ചിന്തിച്ചതൊക്കെ തെറ്റാണെന്ന് എസ്തപ്പാനു തോന്നി.
ഒരാളെപ്പോലെ ഒൻപതു പേർ ലോകത്തുണ്ടെന്നാണ്  കേട്ടുകേൾവി.മെറീന തനിക്കറിയാവുന്ന ഒരു സ്ത്രീയുടെ ഛായയിലുള്ള പെൺകുട്ടി മാത്രമാണ്.
സംശയിക്കേണ്ടതില്ല . പേടിക്കേണ്ടതില്ല.
മണിക്കൂറുകൾക്കിടയിൽ മെറീന താനുമായി ഒരുപാട് ഇഴകിച്ചേർന്നിരിക്കുന്നു.പോരാഞ്ഞിട്ട് മെറീനയുടെ സംരക്ഷണ ചുമതല അവറാച്ചൻ  മുതലാളി തന്നെയാണു ഏൽപ്പിച്ചിരിക്കുന്നത്. സംരക്ഷകന്റെ റോളാണ്  തനിക്കെങ്കിലും മെറീനയുടെ സൊന്ദര്യം തന്നെ പലപ്പോഴും ത്രസിപ്പിക്കുന്നു. എഞ്ചിനിയർ ദേവിയെ അനുഭവിക്കാനുള്ള യോഗം തന്റെ ജാതകത്തിൽ ഉണ്ടാകാം.
സ്പർശനത്തിലൂടേയും നോട്ടത്തിലൂടേയും എസ്തപ്പ്പാൻ മെറീനയെ കൊത്താൻ നോക്കി.
ഓരോവട്ടവും അവൾ വരാനിലെപോലെ വഴുതിമാറി. അപ്പോഴൊക്കെ കത്തിക്കയറുന്ന കാമാവേശം അയവിറക്കി അയാൾ അവളുമായുള്ള സംഗമ രാത്രി സ്വപ്നം കണ്ടു.
“ഈ വീടെനിക്കിഷ്റ്ടായി.ഇതിന്റെ വാടകയെത്രയാ ? ”
വാടക വീട് നോക്കികാണുന്നതിനിടയിൽ എസ്തപ്പാനോട് മെറീന അരാഞ്ഞു.
“ആയിരം രൂപ വരും.നമ്മുടെ പോസ്റ്റ് മിട്ട്രസ് തങ്കമ്മണിയക്കന്റേയാ. നല്ല മനുഷ്യത്തോള്ള സ്ത്രീയാ. കുഞ്ഞിനാന്നു പറഞ്ഞാൽ 100 രൂപായെങ്കിലും കുറച്ചു കിട്ടാതിരിക്കില്ല.”
ആലപ്പുഴ ഗസ്റ്റ് ഹൊസിൽ നിന്ന് ദിവസവും വരാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് ചെത്തിയിൽ തന്നെ ഒരു വാടക വീടെടുക്കാൻ മെറീന തീരുമാനിച്ചത്.
ആ തീരുമാനം ശരിയാണെന്ന് എസ്തപ്പാന് തോന്നി. തന്റെ സൊകര്യത്തിനിണങ്ങും വിധം അയാൾ മെറീനയെ പലവീടുകൾ കാണിച്ചു.
എന്നാൽ മെറീനക്ക് ഇഷ്ടമായത് അവസാനത്തേതും.
റോഡ് സൈഡ്
മതിൽക്കെട്ട്
കോൺക്രീറ്റഡ്
പ്ലമ്പ്ഡ്
രണ്ട് ബെഡ് റൂം
കിച്ചൺ
ഹാൾ
കാർപോർച്ച്
“എനിക്കും അമ്മക്കും താമസിക്കാൻ ഈ സൊകര്യം തന്നെ ധാരാളം”
മുറിയുടെ ചുവരുകളിൽ കണ്ണോടിച്ച് മെറീന പറഞ്ഞു.
“അപ്പ , അമ്മയും വരുമോ?”
എസ്തപ്പാൻ സംശയിച്ചു.
“സംശയമെന്താ.! ”
ആരു വന്നാലും മെറീനക്ക് സമ്മതമാണെങ്കിൽ പേടിക്കാനൊന്നുമില്ല.രാത്രിയിൽ ഗേറ്റടച്ചാൽ മതില് ചാടികടക്കുന്ന പ്രശ്നമേയുള്ളൂ.
പട്ടിയില്ല.
പുറത്തേക്കുള്ള വാതിലുകൾ മൂന്നാണ്.
അടുക്കള വാതിൽ തുറന്ന് തന്നാൽ മതി . ആരും അറിയില്ല.!
എസ്തപ്പാൻ മനക്കോട്ട കെട്ടി പുറത്തേക്കു വന്നു.
അയാളുടെ നോ‍ട്ടത്തിന്റെയും പ്രവൃത്തിയുടേയും   മെറീന മനസ്സിൽ  വായിച്ചറിഞ്ഞിരുന്നു.
ചിലന്തി വല കെട്ടുന്നതുപോലെ എസ്തപ്പാൻ തന്നെ കുരുക്കാൻ വലയൊരുക്കുകയാണ്.
ആ വലയിൽ അയാൾ സ്വയം കുരുങ്ങാൻ പോവുകയാണെന്ന് ഓർത്തപ്പോൾ അവൾക്ക് പുശ്ചം തോന്നി.
“എങ്കിൽ നമ്മുക്കീവീട് തന്നെയെടുക്കാം അല്ലേ കുഞ്ഞേ?”
മനസ്സിന്റെ വികലത മറക്കാൻ ശ്രമിച്ച് എസ്തപാൻ തിടുക്കം കാട്ടി.
അയാളുടെ ഭാവാഭിനയം തിരിച്ചറിയാൻ അവൾക്ക് രണ്ടാമതൊരു നിമിഷം വേണ്ടി വന്നില്ല.

പിറ്റേന്നു രവിലെ തന്നെ തങ്കമണിയുമായി അവറാച്ചൻ എഗ്രിമെന്റുണ്ടാക്കി  വീടിന്റെ താക്കോൽ മെറീനക്ക് കൈമാറി.
ഗൃഹപ്രവേശന ചടങ്ങുകളൊന്നുമില്ലാതെ മെറീന വാടക വീട്ടിലേക്ക് താമസം മാറി.
അത്യാവശ്യം ഒരു കോട്ട് , മേശ, രണ്ടു കസേര, ഗ്യാസും സ്റ്റൊവും.പിന്നെ പാത്രങ്ങൾ.
തൽക്കാല ഉപയോഗത്തിനയി സ്പെയറുണ്ടായിരുന്ന ഫ്രിഡ്ജും റ്റീ.വി യും അവറാച്ചൻ മെറിനക്ക് നൽകി. മാർക്കറ്റിന്റെ നിർമ്മാണത്തിൽ നിന്നും കുറഞ്ഞത് മൂന്നു ലക്ഷം രൂപായെങ്കിലും ലാഭ നേടണമെന്ന് പ്രതീക്ഷിച്ചുള്ള സഹായം.
അമ്മയെ കൂടാതെ അഞ്ചാറു രാത്രി തനിയെ താമസിക്കണമെന്ന ചിന്തയാൽ ഭയമോ സംഭ്രമമോയൊന്നും അവൾക്കുണ്ടയിരുന്നില്ല. നഗരത്തിൽ ജനിച്ചു വളർന്ന പെൺകുട്ടിയാണ് മെറീന. അത്യാവശ്യം കായികഭ്യാസങ്ങളൊക്കെ അവൾ സ്വായത്തമാക്കിയിട്ടുണ്ട്.പിന്നെന്തിന് പേടിക്കണം.അതായിരുന്നു മെറീനയുടെ ഭാവം.
അമ്മയുടെ അസാന്നിധ്യം ഒരനുഗ്രഹമായി എസ്തപ്പാൻ കരുതി.ഒരുപാട് കണക്കു കൂട്ടലുകൾ അയാൾ മനസ്സിൽ നടത്തിക്കൊണ്ടിരുന്നു.

പഞ്ചായത്ത് കമ്മറ്റി തീരുമാനിച്ച ദിവസം തന്നെ മാർക്കറ്റിന്റെ ശിലാസ്ഥാപന കർമ്മം നടത്തുവാനുള്ള ചിട്ടവട്ടങ്ങൾ ഒരുങ്ങി. ആ ദിവസം വന്നെത്തി. നിശ്ചയിക്കപ്പെട്ട  സമയത് തന്നെ ആ മഹത് കർമ്മത്തിന് സാക്ഷ്യം വഹിക്കുവാൻ കരക്കാർ സൈറ്റിൽ ഒത്തുകൂടി.
മെറീനയുടേയും അവറാച്ചന്റേയും ഫീലിപ്പോച്ചന്റേയും സാന്നിദ്ധ്യത്തിൽ പഞ്ചായത്ത് പ്രസിഡന്റ് കോര കറിയാച്ചൻ തറക്കല്ലിട്ടു.
വാചാലനായ കോര മാർക്കെറ്റെന്ന മഹാസംരഭത്തെക്കുറിച്ച് വാതോരാതെ സംസാരിച്ചു.
പ്രസംഗ മദ്ധ്യേ  റോഡിൽ തമിഴ് ഖലാസികൾ തൂംബായും  മമ്മട്ടിയും കുത്തിരുംബും കുട്ടകളുമായി പെട്ടി ഓട്ടോയിൽ വന്നിറങ്ങി. അവറാച്ചന്റെ നിർദ്ദേശ പ്രകാരം വന്നവരാണവർ.
ഖലാസികൾ അദ്ധ്വാന ശീലരാണ്. കുറഞ്ഞ വേതനം. ഫീലിപ്പോച്ചനും അവറാച്ചനും ബുദ്ധിപൂർവ്വം ചെയ്തതാണ്.
കരക്കാർ ഖലാസികളെ കണ്ട് അംബരന്നു.
വേലയും കൂലിയുമില്ലാതെ നട്ടം തിരിയുന്ന  കടലിൽ ഇറങ്ങാത്ത  ചെറുപ്പക്കാർക്ക് മാർക്കറ്റിന്റെ നിർമ്മാണം തുടങ്ങിയാൽ ജോലി കിട്ടുമെന്നായിരുന്നു ധാരണ.
സൈറ്റിലേക്ക് പണിയായ്ധങ്ങളുമായിറങ്ങിയ ഖലാസികളെ ചെറുപ്പക്കാർ തടഞ്ഞു..
“അവറാച്ചൻ മൊതലാളി. ഈ ചതി വേലയും കൂലിയുമില്ലാത്ത ഞങ്ങളോട് വേണ്ടായിരുന്നു .ഇവിടുത്തെ പണി ഞങ്ങക്ക് ചെയ്യണം. ”
അവറാച്ചന്റെ കുടില ബുദ്ധി മെറീന വൈകിയാണ് മനസ്സിലാക്കിയത്.
“മാറി നിക്കടാ.ആരു പണിചെയ്യും ചെയ്യണ്ടാന്നൊക്കെ ഞങ്ങൾ തീരുമാനിക്കും.”
അവറാച്ചൻ വീര വാദം മുഴക്കി.
“പോരാല്ലോ മൊതലാളി.നെങ്ങളങ്ങനെ തീരുമാനിച്ചാ പാവങ്ങളെങ്ങനെ ജീവിക്കും?”
കരക്കാരുടെ ഇടയിൽ നിന്നും ചാപ്പ ഒരു കുറു വടിയുമായിട്ട്  മുന്നോട്ടടുത്തു.
അവറാച്ചന്റെ വലം കയ്യായി നിന്നിരുന്ന എസ്തപ്പാൻ ചാപ്പയെ തടഞ്ഞു.
“ചാപ്പേ നേ വെറുതെ പ്രശ്നമുണ്ടാക്കരുത് കേട്ടാ . ആരു പണിക്കിറങ്ങണമെന്ന് മൊതലാളി തീരുമാനിക്കും.”
“മാറി നെക്കട പട്ടീ .ഈ തൊറേലെ പിള്ളാരു പണിക്കിറങ്ങാതെ വേറൊരുത്തനും പണിക്കിറങ്ങില്ല.
അതികായനായ ചാപയുടെ  മുഖഭാവം  മെറീന തിരിച്ചറിഞ്ഞു.കണ്ണുകളിൽ തെളിഞ്ഞ് നിൽക്കുന്ന കർക്കശത്യും ക്രൊര്യവും.
അയാൾ എസ്തപ്പാന്റെ ശത്രുവാണ്.
പേര്  ചാപ്പ!
ചാപ്പയുടേയും എസ്തപ്പാന്റെയും മുഖം കൊണ്ടവൾ പകിട കളിച്ച് മനസ്സിൽ ഒന്നട്ടഹസിച്ചു.!

17
പെണ്ണിന്റെ മനസ്സും പുരുഷന്റെ ഭാഗ്യവും ക്ഷിപ്രരൂപമാണ്.
തകർന്നു പോയ തന്റെ ജീവിതത്തിന്റെ വഴിത്തിരിവിന് ഹേതുവായത്  ഒരു സ്തീയാണ് - കനകം.
തെറ്റിദ്ധരിക്കപ്പെട്ട തന്റെ ജീവിതത്തിലെ കറുത്ത അടയാളങ്ങൾ മാറ്റാൻ മറ്റൊരു സ്ത്രീ കൂടി അവതരിച്ചിരിക്കുന്നു- . എഞ്ചിനിയർ മറീന.
ചെറിയൊരു പരിചയത്തിന്റെ നീർപ്പോളയിൽ നിന്ന്  മെറീന വർഷങ്ങളായി  നെഞ്ചിലൊതുക്കുന്ന കാര്യങ്ങളാണ് ഇപ്പോൾ വെളിപ്പെടുത്തിപ്പോയത്.
ഒരു മൂത്തസഹോദരന്റെ സ്നേഹവും സംരക്ഷണവും അവൾ തന്നിൽ നിന്നും പ്രതീക്ഷിക്കുന്നു.
അപരിചിതയെങ്കിലും പരിചിതയെപോലെ  മെറീന കനകത്തെ സാക്ഷി നിർത്തി പറഞ്ഞതൊക്കെ മനസ്സിൽ പ്രതിധ്വനിക്കുന്നു: ആ രംഗവും.
“വിഴിഞ്ഞത്ത് ഒരു സർക്കാർ ആശുപത്രിയിലായിരുന്നു എന്നെ പ്രസവിച്ചത്. അമ്മയുടെ പേര് സോഫി ഈസോ വർഗീസ് . കുടി വിറ്റ് ചീട്ടു കളിച്ചും  കള്ള് കുടിച്ചും നടന്ന എന്റെ അപ്പൻ ഒരു വട്ടം പോലും - ഡിസ്ചാർജ് ദിവസമല്ലാതെ ഹോസ്പിറ്റലിൽ വന്നില്ല . അയൽ ബെഡ്ഡുകാരുടെ പരിചരണത്തിൽ  അമ്മയും ഞാനും നാളുകൾ കഴിച്ചു കൂട്ടി. ഡിസ്ചാർജ്ജ് ദിവസം അപ്പൻ വന്നു. ഒരു കുഞ്ഞുടുപ്പു പോലും മാറാനില്ലാതെ എന്നെ തോളത്ത് കിടത്തി അമ്മ , അപ്പൻ നയിച്ച വഴിയേ നടന്നു. ലക്ഷ്യമറിയാതെ. അപ്പൻ ഷാപ്പുകൾ തോറും കയറിയിറങ്ങി. അവസാനം അമ്മയുടെ താലിയും വിറ്റ് ചീട്ടു കളിച്ചു. ചീട്ടു കളിയിൽ തോറ്റ അപ്പൻ എങ്ങോട്ടോ പോയി മറഞ്ഞു. അമ്മയേയും എന്നേയും അപ്പൻ ചീട്ടുകളി സംഘത്തിന് പണയപ്പെടുത്തിയിട്ടാണ് പോയതെന്ന് അമ്മ പിന്നീടാണറിഞ്ഞത്. ചീട്ടുകളി സംഘം അമ്മയെ ഉപദ്രവിക്കുവാൻ  അരികിലെത്തിയെപ്പോൾ  അമ്മ എന്നെ നെഞ്ചോട് ചേർത്ത്  അവരോട് കേണപേക്ഷിച്ചു .അപ്പോൾ അപ്പന്റെ അടുത്ത കൂട്ടുകാരനായ നാസർ അബ്ദുൾ റഹീം എന്ന നാസറിപ്പാ അമ്മയുടെ രക്ഷക്കെത്തി .എസ്തപ്പാനെന്ന ,  ഈസോ വർഗ്ഗീസെന്ന , ഇസ്രായേലെന്ന  തന്റെ സുഹൃത്ത് സ്വന്തം ഭാര്യയേയും കുഞ്ഞിനേയും മന:പ്പൂർവ്വം ഉപേക്ഷിച്ചതാണെന്ന് നാസറിപ്പാക്ക്  തിരിച്ചറിയാൻ അധിക സമയം വേണ്ടിവന്നില്ല. നാസറിപ്പാ അപ്പനെ തിരഞ്ഞു :ഫലമുണ്ടായില്ല. ഞാനും അമ്മയും പിന്നീട് നാസറിപ്പായുടെ സംരക്ഷണയിലായിരുന്നു ആറു വർഷക്കാലം .നാസറിപ്പാ പിന്നീട് ഞങ്ങളെ മണക്കാട്ടുള്ള ഓർഫ്നേജിൽ ആക്കി . ഞാൻ പടിച്ചതും ജോലി നേടിയതുമൊക്കെ അവിടെ നിന്നാണ് .അപ്പനെ തേടി നടന്ന  നാസറിപ്പാ കൊല്ലപ്പെട്ടന്നറിഞ്ഞത് എവിടുന്നോ കിട്ടിയ ഒരു പത്രത്താളിലൂടെയാണ് .
മെറീന  തന്റെ കയ്യിൽ കരുതിയിരുന്ന പത്രത്താളിൽ  ഒരു കോളം ചൂണ്ടിക്കാട്ടി.
- അജ്ഞാതൻ കൊല്ലപ്പെട്ട നിലയിൽ.
ആ ഫോട്ടോ ചാപ്പ പെട്ടന്ന് തിരിച്ചറിഞ്ഞു.
ചെത്തീകടപ്പുറത്ത് കൊല്ലപ്പെട്ട വരത്തൻ.
‘’ഈ വരത്തനെ കൊന്നത് എസ്തപ്പാനാ. ഇസ്രായേലെന്ന എസ്തപ്പാൻ. ഞാൻ കണ്ടതാ!”
ആവേശത്തിൽ ചാപ്പ പറഞ്ഞു .
കനകം കാര്യങ്ങൾ മുഴുവൻ ഉൾക്കൊള്ളനാകാതെ നിന്നു.
“എസ്തപ്പാനെന്ന ഇസ്രായേൽ ആണെന്റെ അപ്പൻ! ”
മെറീന അല്പം ഇടർച്ചയോടെ പറഞ്ഞു.
കനകവും ചാപ്പയും സ്തംഭിച്ചു പോയി.
“എനിക്കൊരപ്പൻ തരേണ്ട സ്നേഹവും വാത്സല്യവും തന്ന , അപ്പനെ അന്വേഷിച്ചിറങ്ങിയ നാസറിപ്പായെയാ അയാൾ കൊന്നത്. അയാൾ എന്റെ അപ്പനല്ല! ശത്രുവാ..ശത്രുരണ്ട് ജന്മങ്ങളെ അനാഥമാക്കിയ -“
“ രണ്ടല്ല. നാലല്ല. അനേകം ജന്മങ്ങളെ അയാൾ അനാഥമാക്കിയിട്ടുണ്ട്. അവൻ ചെയ്ത തെറ്റുകൾക്കൊക്കെ മാപ്പിരക്കേണ്ട സമയം ആഗതമായിരിക്കുന്നു. മോളുടെ കൂടെ ഞാനുണ്ട് , ഈ കരയുണ്ട്. മോളു ധൈര്യമായിരിക്ക്.! ”
ചാപ്പ മെറീനയെ ആശ്വസിപ്പിച്ചു.
പാവം.
മെറീന കണ്ണീരൊപ്പിയാണ് തന്റെ മുന്നിൽ നിന്നും പോയത്.
ചാപ്പ  ചിന്തിച്ചു :
 ദാരിദ്ര്യ ദു:ഖമാണ് ഏറ്റവും വലിയ ദു:ഖമെന്ന് ചിന്തിച്ച നാളുകളുണ്ടായിരുന്നു.
ഇപ്പോൾ തോന്നുന്നു പലദു:ഖങ്ങളും അതിനു മേലേയാണെന്ന്.
അച്ഛനമ്മമാരെ  നഷ്ടപ്പെടുന്ന മക്കളുടെ ദു:ഖം.
ഭർത്താവിനെ നഷ്ടപ്പെടുന്ന ഭാര്യയുടെ ദു:ഖം : തിരിച്ചും
ദു:ഖങ്ങൾ അങ്ങനെ പലതാണ്. ഒന്ന് ഒന്നിനോട് തുലനം ചെയ്യാൻ കഴിയില്ല.
അവിശ്വസ്നീയമായ സംഭവങ്ങൾ ആരുടേയും ജീവിതത്തിലുണ്ടാകും. ചിലത് നല്ലതാകും. മറ്റ് ചിലത് മോശവും.എന്തായാലും മനസ്സിന്റെ മഹാസീമകൾക്കുള്ളിൽ അതിന്റെ പ്രതിഫലനം ഉണ്ടാകും പലപ്പോഴും.!
ജീവിതമെന്ന തപസ്യയെ സ്വന്തം വരുതിയിൽ നിർത്തുവാൻ കഴിയുന്നവർ എന്തു പ്രശ്നങ്ങളെയും സമചിത്തതയോടെ നേരിടും.മറിച്ചുള്ളവർ പ്രശ്നങ്ങൾക്ക് കീഴ്പ്പെട്ട്  മദ്യത്തിനു മയക്കുമരുന്നിനും മറ്റും അടിമപ്പെടും.
മെറീന ആദ്യ ഗണത്തിൽ‌പ്പെടുന്നു.!
വേദനകളുടെ തീച്ചൂളയിൽ കുരുത്ത് ദുരിതങ്ങളുടെ നടുവിലൂടെ ജീവിച്ച് അവൾ നല്ലൊരു പദവിയിലെത്തി നിൽക്കുന്നു.
ഇത്രയും മാനസിക സംഘർഷങ്ങൾ പേറി നടക്കുന്ന ഒരു പെൺകുട്ടി തീർത്തും ഉല്ലാസവതിയായി കാണപ്പെടുന്നതിന്റെ പിന്നിലെ രഹസ്യമെന്താണ്?
ഭാര്യയേയും കുഞ്ഞിനേയും പണയപ്പെടുത്തി നാടുവിട്ടുകളഞ്ഞ ഇസ്രായേലിനെ കണ്ടെത്താനുള്ള വാഞ്ജയാണോ.?
ചെല്ലപ്പനും പാപ്പുവും മെറീനയുടെ കഥകേട്ട്  മുഖാമുഖം അംബരപ്പോടെ നോക്കി പിന്നീട് ചാപ്പയേയും.
“ ഇസ്രായേലിനെ കുടുക്കുന്നതുവരെ ഇക്കാര്യം മറ്റാരുമറിയരുത്! ”
ചാപ്പ അവർക്ക് താക്കീത് കൊടുത്തു.
“എത്രയായാലും ആ കൊച്ചിന്  എസ്തപ്പാൻ തന്തയല്ലേ. ആ കൊച്ച് നമ്മുടെ കൂടെ നിക്കുമോ.?”
“മെറീനകൊച്ച് നമ്മുടെ കൂടെ നിയ്ക്കും. കാരണം വളർത്തച്ഛനായ നാസറിപ്പായുടെ കൊലപാതകിയെ കണ്ടു പിടിക്കാൻ കൂടിയാ  മെറീന ഈ കരയിലെത്തിയത് .എസ്തപ്പാനാണു നാസറിനെ കൊന്നതെന്ന് ആ കൊച്ച് തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുന്നു. ഇവിടെ കണക്കുകൾ തീർക്കേണ്ടത് ആ കൊച്ചല്ല. നമ്മളാണ് .. ഈ തൊറക്കാർ.ഒരു കരയെ മുഴുവൻ കാർന്നു തിന്നുകൊണ്ടിരിക്കുന്ന അവനെ വെറുതെ വിടാൻ പാടില്ല!“
“അപ്പോ .. ”
ചെല്ലപ്പൻ എന്തോ പറയാൻ ഭാവിച്ചതായിരുന്നു.
“ഇനി ഒരു ചോദ്യമേ ബാക്കിയുള്ളൂ. സീതയെവിടെ? ..അതിനുത്തരം പറയേണ്ടത് അവനാണ്.എസ്തപ്പാൻ.”
ഒരു മൂന്നാം ലോക മഹായുദ്ധം ഉണ്ടാകുമെന്ന ഭീതിയാണ്  ചെല്ലപ്പനും പാപ്പുവിനും ഉണ്ടായത്.
പിന്നീട് കാര്യങ്ങൾ വസ്തു നിഷ്ടമായി ചിന്തിച്ചപ്പോൾ അവർക്ക് ഒരു കാര്യം മനസ്സിലായി.
ചാപ്പയും എസ്തപ്പാനും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണ്.
ചാപ്പ നന്മയുടെ മൂർത്തീഭാവം
എസ്തപ്പാൻ തിന്മയുടെ അസുരഭാവം
കലിയുഗമാണെങ്കിലും തിന്മ നൻമയെ ജയിക്കില്ല.
ആസന്നമായ വിധി ദിവസം ഒരു തൂക്കു കയറാണ് കരക്കാർ എസ്താപ്പാനൊരുക്കേണ്ടത്.

“മാത്തനിതെങ്ങോട്ടാ ..? ലൈജയുടെ കല്യാണമാണെന്ന് കേട്ടല്ലോ.? ”
പുതിയ മുണ്ടും ഷർട്ടും അണിഞ്ഞ് പതിവില്ലാതെ ബസ്സ്റ്റോപ്പിലേക്ക് നീങ്ങുന്ന മാത്തനെകണ്ട്  പാപ്പു ആരാഞ്ഞു.
“ഇന്നവക്കടെ മനസ്സമ്മതമാ. ഈ കരേല് അവളെ  നിർത്തിയാ നമ്മടെ ശാന്തമ്മേടെ മോൾടെ ഗതിയാവും ഓൾക്കും.”
ഒരു പിതാവിന്റെ ഉത്തരവാദിത്തം വൈകിയാണെങ്കിലും തനിക്കു നിറവേറ്റാൻ കഴിഞ്ഞുവെന്ന ചിന്തയായിരുന്നു മാത്തന്. ആപത്തിൽ ബന്ധു ബലം തനിക്ക് തുണയായി. രണ്ടാം കെട്ടുകാരനെങ്കിലും സത്സ്വഭാവിയായ ഒരുത്തനെ തന്റെ മകൾക്ക് കിട്ടി .മുഹമ്മ -  കുമരകം ബോട്ടിലെ സ്രാങ്ക് , തങ്കച്ചൻ. അവളെ നന്നായി പോറ്റും. ഉമ്മച്ചന്റെ വീട്ടുകാർകൊണ്ടുവന്ന ആലോചനയായതുകാരണം പേടിക്കാനൊന്നുമില്ല. അതായിരുന്നു മാത്തന്റെ മനസ്സിൽ .
ചെല്ലപ്പനും പാപ്പുവും നടന്നകലുന്ന മാത്തനെ നോക്കി ഇരുന്നു.
ലൈജയും എസ്തപ്പാനുമായിട്ടുള്ള രഹസ്യ ബന്ധം ചാപ്പ പറഞ്ഞ് അവർക്കറിവുണ്ട്.
“എന്തുമാകട്ടെ , ഒരു പെണ്ണിന്റെ ജീവിതമല്ലേ.? നടക്കട്ടെ ”
കുടിലതയില്ലാതെ പാപ്പു പറഞ്ഞു
ചെല്ലപ്പൻ പിന്താങ്ങി.

ചെത്തീ  കടപ്പറം കണ്ടിട്ട് രണ്ട് പകലുകൾ കഴിഞ്ഞു. ചാപ്പയുടെ മുന്നിൽ അടിയറവു പറഞ്ഞ തന്നെ കരക്കാർ പരിഹസിക്കും.ചാപ്പ തന്റെ കണക്കു കൂട്ടലുകൾക്കപ്പുറം ശക്തനായി. അവന്റെ പിന്നിൽ തന്നെ പരാജയപ്പെടുത്തുവാൻ കരക്കാർ അണിനിരക്കും.
ഇല്ല താൻ തോൽക്കില്ല. തന്റെ ജീവിതാദ്ധ്യായത്തിൽ തോൽവിയെന്ന സംഭവമില്ല. എസ്തപ്പാന്റെ പരാജയം കാണാനിരിക്കുന്നവർ “ഇസ്രായേലിന്റെ “ കുതന്ത്രങ്ങളെക്കുറിച്ച് അജ്ഞരാണ്.
ആരൊക്കെയാണ് തന്റെ ശത്രു നിരയിൽ?
മാത്തൻ
ചൊക്കൻ
ചെല്ലപ്പൻ
പാപ്പു
കൊച്ചീക്ക
കനകം
ചാപ്പ
എല്ലാവരേയും തീർക്കണം.!
പകൽ സമയങ്ങളിൽ ഷട്ടിലടിക്കുന്ന എറണകുളം പാസഞ്ചർ ട്രെയിനും രാത്രികാലങ്ങളിൽ മാരാരിക്കുളം റെയിൽവേസ്റ്റേഷനും ആയിരുന്നു അയാളുടെ  ഒളിത്താവളം.സദാ സമയവും ശത്രുക്കളെ നേരിടാനുള്ള തന്ത്രങ്ങൾ എസ്തപ്പാൻ മെനഞ്ഞു .  കണക്കുകൾ തീർക്കും മുൻപ് ലൈജയെ കാണണം.അവളോടൊത്തുള്ള ഒരു രാത്രി തനിക്ക് കൂടുതൽ കരുത്ത് പകരും!
മാരാരിക്കുളം പള്ളിയുടെ പടിഞ്ഞാറുഭാഗത്താണ് ഉമ്മച്ചന്റെ വീടു.വീടും പരിസരവും കണ്ടുവെക്കുവാൻ  എസ്തപ്പാൻ പള്ളിയുടെ ഭാഗത്തേക്ക്  നടന്നു.
പള്ളിമുറ്റത്ത് നിരത്തിൽ കിടക്കുന്ന കാറിലേക്ക് കയറുന്ന ലൈജയെ അയാൾ യാദൃശ്ചികമായി കണ്ടു.
അവളാകെ ഉടുത്തൊരുങ്ങി , ഒരു ചടങ്ങിന്റെ മട്ട് .മറ്റൊരു കാറിൽ മാത്തനും ഉമ്മച്ചനും കയറുന്നു .
ലൈജയുടെ വിവാഹമോ?
തന്റെ ഗന്ധം മാത്രം ഇഷ്ടപ്പെട്ടിരുന്ന അവൾ മറ്റൊരു പുരുഷന്റെ ഗന്ധം തേടുമോ ?
സ്വന്തം മുതൽ കൈവിട്ട് പോകുന്ന ഒരു മുതലാളിയുടെ നിരാശയാണ് അയാളിൽ പൊടുന്നനെ ഉണ്ടായത് .
സ്നേഹത്തിന്റെ മൃദുഭാവങ്ങളൊന്നും ആ ഹൃദയത്തിൽ ഉണ്ടായിരുന്നില്ല .
ഉമ്മച്ചന്റെ സഹോദരൻ മാത്തന്റെ മകളുടെ മനസമ്മതമാണെന്ന് മാടക്കടക്കാരനിൽ നിന്നും എസ്തപ്പാൻ മനസ്സിലാക്കി.
കാറുകൾ ഒന്നിനു പിറകെ ഒന്നായി ഉമ്മച്ചന്റെ വീട്ടിലേക്ക് നീങ്ങി. ആരും തിരിച്ചറിയാത്ത വിധം അയാൾ  മാടക്കടയുടെ മറവിൽ ബീഡിപുകച്ച് നിന്നു.
ലൈജയെ നേരിൽ കാണണം , തന്റെ ശബ്ദം തിരിച്ചറിഞ്ഞാൽ അവൾ വാതിൽ തുറന്നു തരും.
രാത്രി വരവിനായി അയാൾ കാത്തിരുന്നു……!
മനസമ്മത വീട്ടിലെ തിരക്കുകൾ ഒഴിഞ്ഞു.
പത്ത് മണിയോടടുത്ത് എസ്തപ്പാൻ മതിലുചാടി ഉമ്മച്ചന്റെ കോംബോണ്ടിൽ കയറി.
വളരെ ചുരുങ്ങിയ സമയം കൊണ്ട് അയാൾ ലൈജയുടെ കിടപ്പുമുറി കണ്ടെത്തി.
മുറിയിൽ വെളിച്ചം വീണു.ഇരുട്ടിൽ നിന്നും അയാൾ മുറിയോരമെത്തി നിന്നു.
പാതിതുറന്നു കിടന്നജനാലയിലൂടെ അയാൾ മുറിലേക്ക് നോക്കി. ലൈജ സാരി മാറുകയാണ്.

വൈദ്യുതി വെളിച്ചത്തിലോ പകൽ വെളിച്ചത്തിലോ കാണാൻ കഴിഞ്ഞിട്ടില്ലാത്ത ലൈജയുടെ മാദക സൊന്ദര്യം അയാളെ കോരിത്തരിപ്പിച്ചു.
പാടില്ല...ലൈജയെ മറ്റാർക്കും വിട്ടുകൊടുക്കാൻ പാടില്ല.
“ ലൈജേ ”
നൈറ്റി മാറിയ ലൈജ പരിചിത ശബ്ദം തിരിച്ചറിഞ്ഞു തിരിഞ്ഞു.
ജനലരികിൽ എസ്തപ്പാൻ തന്റെ നഗ്നത ആസ്വദിച്ച് നിൽക്കുകകായിരുന്നുവെന്ന് മനസ്സിലാക്കിയ അവൾക്ക് അയാളോട്  വെറുപ്പ് തോന്നി.
“ഉം എന്താ? ” അവൾ ശബ്ദം ഖനപ്പിച്ചു.
“എനിക്കൊരു രാത്രി...വാതിൽ തുറക്ക് ”
“താൻ ആവശ്യപ്പെടുംബോൾ വാതിൽ തുറന്ന് തരാൻ ഞാൻ  തന്റെ ഭാര്യയോ വെപ്പാട്ടിയോ.? “
അവൾ പരുഷമായി അയാളെ നോക്കി ശക്തിയോടെ ജനലടച്ച്  കൊളുത്തിട്ടു.
എസ്തപ്പാനതു  പ്രതീക്ഷിച്ചിരുന്നില്ല.
പുറത്തെവിടേയോ പട്ടികുരക്കുന്നു. അയാൾ അമർഷത്തോടേയും നിരാശയോടേയും മതിൽ ചാടി കടന്നു.

എസ്തപ്പാൻ നല്ലവനാണെന്നു ഇന്നലെ വരെ കരുതി. പക്ഷേ തെറ്റി. എസ്തപ്പാനു പല തൊറകളിലുമുള്ള സ്ത്രീകളുമായിട്ട് ബന്ധമുണ്ടെന്ന് കത്രീന ച്ചേടത്തിയിൽ നിന്നുമിന്നാണറിഞ്ഞത്.
മറവി മനുഷ്യനാവശ്യമാണ്. താൻ മറ്റൊരാളുടെ ഭാര്യയാകാൻ പോകുന്നവളാണ്.
എസ്തപ്പാന്റെ മുഖം തന്റെ ഹൃദയത്തിലിനി ഉണ്ടാകാൻ പാടില്ല.മറക്കണം: ഒപ്പം ചെയ്തു പോയതെറ്റുകളും . നിശ്വാസത്തോടെ അവൾ ബഡ്ലാമ്പ് ഓഫാക്കി.

ലൈജ തന്നെ ഉപേക്ഷിച്ചെങ്കിൽ താൻ മറ്റൊരാളെ വീഴ്ത്തും  – മെറീനയെ.
മെറീനയുടെ മുഖവും ശരീരസൊന്ദര്യവും അയാളിൽ തെളിഞ്ഞു വന്നു .ഏതു വിധേനയും അവളെ ഈ രാത്രി തന്നെ പ്രാപിക്കണം.
പതിനൊന്നു മണിയോടടുത്ത് അയാൾ ചെത്തീ സ്റ്റോപ്പിൽ ഓട്ടോയിൽ വന്നിറങ്ങി.
പരിസരം വീക്ഷിച്ച് ശബ്ദമുണ്ടാക്കതെ മെറീനയുടെ വീടിന്റെ ഗേറ്റു തുറന്ന് അയാൾ വാതിലിൽ തട്ടി വിളിച്ച്  ഇരുട്ടിൽ മറഞ്ഞ് നിന്നു. മെറീനയുടെ വരവിനായി.
വാതിൽ തുറക്കപ്പെട്ടു. വാതിൽക്കൽ പ്രത്യക്ഷപ്പെട്ട സ്ത്രീയെക്കണ്ട്  അയാൾ ഉൾക്കിടലത്തോടെ നെഞ്ചത്ത് കൈവെച്ചു പോയി.

18
സോഫി ഈസോ വർഗീസ്.
തന്റെ ഭാര്യ.
വേളീ കടപ്പുറത്ത് മനപ്പൂർവ്വം താൻ പണയപ്പെടുത്തിയ തന്റെ ഭാര്യയും കുഞ്ഞും.
അയാൾക്കൊരു കാര്യം ഉറപ്പായി.
മെറീന തന്റെ മകളാണ്.
മകളെ  പ്രാപിക്കാൻ ആഗ്രഹിച്ച അയാളുടെ മനസ്സ് പശ്ചാത്തപിച്ചില്ല.
പശ്ചാത്താപമില്ലാത്ത മനസ്സാണ് എസ്തപ്പാനുള്ളത് .  താൻ ചെയ്യുന്ന പ്രവൃത്തികൾ തന്റെ  മാത്രം ശരിയെന്നു വിശ്വസിക്കുന്ന ഏകാധിപതി. അല്ലെങ്കിൽ ഈ നീണ്ട ഇടവേളയിൽ സ്വന്തം ഭാര്യേയും കുഞ്ഞിനേയും അന്വേഷിച്ച് അയാൾ പോകാതിരിക്കുമായിരുന്നോ.
സ്വന്തം നിലനിൽ‌പ്പ്. അതിനു വേണ്ടി താൻ എന്തും ചെയ്യും.തന്നെ അന്വേഷിച്ചു വന്ന നാസറിനെ താൻ കൊലപ്പെടുത്തി.തന്റെ ഇംഗിതത്തിന് വഴങ്ങതിരുന്ന് സീതയെ താൻ കൊലപ്പെടുത്തി - ഒരു മനുഷ്യനുമറിയാതെ തെളിവുകൾ നൽകാതെ .
ദാ ഇന്നിപ്പോൾ ഭാര്യയും മകളും തന്റെ കണ്മുൻപിൽ എത്തപ്പെട്ടിരിക്കുന്നു . അവർ തന്നെ തിരിച്ചറിയപ്പെടുന്നതിന് മുൻപ് –
“ താനിവിടെ വന്നിരിക്കുവാരുന്നോ പള്ളി മുക്കിലെ മണൽക്കൂനയെടുക്കുവാൻ ചാപ്പയും അവറാച്ചനും ഖലാസികളും കൂടിയിരുക്കുവാമാർക്കറ്റ് പണിക്ക്.കടലമ്മ തന്ന മണ്ണു കാക്കണം മഹനെ.”
നര ബാധിച്ച ഒരു വൃദ്ധൻ  ആയാളോട് കെഞ്ചി.
എസ്താപ്പാന്റെ ചങ്കൊന്നിടറി .പാടില്ല.ആരും മണൽക്കൂന നീക്കാൻ പാടില്ല.
അയാൾ പള്ളിമുക്കിലേക്ക് ഓടി. ബദ്ധപ്പെട്ട് വൃദ്ധനും.
“ ആരെടാ.. .നിർത്തെടാ.”
ഖലാസികളുടെ നടുവിലേക്ക് എസ്തപ്പാൻ ചാടി വീണു.
ഖലാസികൾ ഞെട്ടി പിൻമാറി.
“മണ്ണു നെന്റെ തന്തയുടെ വകയാണോ? ..നിറക്കെടാ ലോറീല്  ””
മണ്ണടിക്ക് നേതൃത്വം കൊടുത്ത ചാപ്പ എസ്തപ്പാനു നേരെ തിരിഞ്ഞു.
“മണ്ണു കടലമ്മയുടെ വകയാ.അതെടുക്കാൻ ഞാൻ സമ്മതിക്കില്ല.”
അയാൾ അലറി.
പൊടുന്നനെ മണ്ണു മറ്റി കൊണ്ടിരുന്ന ഖലാസികൾ എന്തോ കണ്ടെന്നവിധം ബഹളമുണ്ടാക്കി .
എല്ലാവരുടേയും ശ്രദ്ധ അങ്ങോട്ടായി.
മൺകൂനക്കിടയിൽ ഒരസ്ഥികൂടം .അതിനുമേലേ  റോസ് നിറത്തിലുള്ള ദ്രവിച്ചു തുടങ്ങിയ പാവാടയും ബ്ലൊസ്സും.
ആ വേഷമിട്ട് ഓടി വരുന്ന സീതയുടെ ചിത്രം ചാപ്പയുടെ മനസ്സിൽ മിന്നി.
കരക്കാരും ഖലാസികളും അംബരന്നിരുന്നു.
”ഇതു സീതയുടേയാ! ”
ചാപ്പ മനസ്സിടറി പറഞ്ഞു . കരക്കാർക്കും അതു തന്നെയായിരുന്നു അഭിപ്രായം .
എസ്തപ്പാൻ പരുങ്ങി.
ചാപ്പയുടെ കണ്ണുകൾ ചുവന്ന് എസ്തപ്പാനിൽ പതിഞ്ഞു.
“മൺകൂന മാറ്റിയാൽ അസ്ഥികൂടം പൊന്തി വരും.അതായിരുന്നു നെന്റെ പ്രശ്നം അല്ലേ .എടാ ഇസ്രായേലെ ,സ്വന്തം ഭാര്യേയും കുഞ്ഞിനേയും പണയംവെച്ച് ഉപേക്ഷിച്ച് പരമ നാറി ,നേയെന്റെ മോളെ കാര്യ സാധ്യത്തിനു വേണ്ടി കൊന്നുവല്ലേ .അതെനിക്കറിയാമായിരുന്നു. നിന്നെത്തേടി വന്ന വരത്തനെ – മെറീന കൊച്ചിന്റെ നാസറിപ്പായെ  കൊന്നതും നീയാന്ന് എനിക്കറിയാമായിരുന്നു. നേയെന്റെ മഹനെ ജയിലിലാക്കി . ഒരുപാടു പാവം പെണ്ണുങ്ങളെ നീ നശിപ്പിച്ചു കണ്ണീരിലാഴ്ത്തി. എന്റെ പാവം ചീതമ്മയിലും നെനക്ക് കണ്ണുണ്ടായിരുന്നു.എല്ലാ മറിഞ്ഞിട്ടും ഒന്നും അറിയാത്തവനെപ്പോലെ ഞാൻ നിശ്ശബ്ദനായത് ഈ ഒരു നിമിഷത്തിനു വേണ്ടിയാ.കരക്കാരുടെ സ മക്ഷം നെന്റെ മുഖം മൂടി പിച്ചി ചീന്താൻ.”
ഉളി സഞ്ചിയിൽ നിന്നും വീതുളിയെടുത്ത്  സഞ്ചി ചൊക്കന്റെ കയ്യിൽ കൊടുത്ത് മനസ്സിലെന്തോ ഉറപ്പിച്ചതുപോലെ മുഖം രൊദ്രമാക്കി ചാപ്പ മുന്നോട്ടടുത്തു.
എസ്തപ്പാനു വിറയൽ അനുഭവപ്പെട്ടു .തൊണ്ട വരളുന്നതുപോലെ .സത്യങ്ങൾ കരക്കാർ അറിഞ്ഞിരിക്കുന്നു .രക്ഷപെടാൻ മാർഗ്ഗമില്ല.
“പറയടാ സീതയെ എങ്ങനെയാ കൊന്നത്? ”
ചാപ്പയുടെ  ഉരുക്കു കൈകൾ എസ്തപ്പാന്റെ ശരീരത്ത് ആഞ്ഞ് ആഞ്ഞ് പതിച്ചു.
എസ്തപ്പാന്  പ്രതിരോധിക്കാൻ കഴിഞ്ഞില്ല.
കാറിൽ വന്നിറങ്ങിയ  അവറാച്ചനും മെറീനയും സോഫി ഈസോ വർഗീസും  , തമ്മിൽ പോരാടുന്ന തുല്യ ശക്തികളെ കണ്ടു. സീതയുടെ അസ്ഥികൂടം കണ്ടു.
സംഭവ ഗതികൾ ചെല്ലപ്പൻ അവർക്ക്  വിവരിച്ചു.
“ഇനിയെന്നെ തല്ലരുത് . ഞാൻ പറയാം. ഞാനാ സീതയെ കൊന്നത്.ഞാൻ നാസറിനെ കൊന്നത്. ഞാനാ സേതുവിനെ ജയിലിലാക്കീത്. ”
കരക്കാർ അയാളുടെ വെളിപ്പെടുത്തൽ കേട്ട് സ്തംഭിച്ചു .
ചാപ്പയുടെ ശ്രദ്ധ തിരിഞ്ഞ നേരം എസ്തപ്പാൻ വീതുളി തട്ടിപ്പറിച്ച് ഏവരേയും ഭീതിമുനയിൽ നിർത്തി.
“ഞാൻ നാറിയാ.പരമ നാറി.ഞാൻ എന്നേക്കുറിച്ച് മാത്രമേചിന്തിച്ചിട്ടുള്ളൂ അതുകൊണ്ട് എനിക്ക് നെന്റേന്നും മുന്നിൽ തോൽക്കാൻ മനസ്സില്ല. ”
സ്വന്തം കഴുത്തിന്റെ ഞരംബുകളിൽക്കൂടി അയാൾ വീതുളി ഓടിച്ചു.
അറക്കപ്പെട്ട ഞരംബിലൂടെ ചോര വാർന്നു പോയികൊണ്ടിരുന്നു.
സോഫിയുടെ മനസ്സു പിടഞ്ഞു . തന്റെ ഭർത്തവു വീണ്ടും തന്നെ തോൽ‌പ്പിക്കുന്നു. ആ സ്നേഹത്തിന്റെ നിറകുടം വിതുംബി. അവർ എസ്തപ്പാനരികിലേക്കോടി.
“വേണ്ട അടുക്കരുത് .ആരും എന്റെ മനസ്സിലില്ല. ആരേയും ഞാൻ സ്നേഹിച്ചിട്ടില്ല. ഇതാണെന്റെ അവസാനം..ഹ.ഹ.”
അയാൾ കാലുകൾ കുഴഞ്ഞ് പഞ്ചാരമണലിൽ വീണു ചലനമറ്റു.
സോഫി ഒന്നു വിങ്ങിപ്പൊട്ടി.മെറീനയുടെ കണ്ണുകൾ അറിയാതെ കുതിർന്നു.
ഒരുഭാരം മനസ്സിൽ നിന്നൊഴിഞ്ഞതു പോലെ ചാപ്പക്കു തോന്നി.
കരക്കാർ ചെല്ലപ്പനിൽ നിന്നും പപ്പുവിൽ നിന്നും സത്യങ്ങൾ മനസ്സിലാക്കി. എസ്തപ്പാന്റെ ക്രൂര കൃത്യങ്ങൾ അറിഞ്ഞ അവറാച്ചൻ മുതലാളി അന്തിച്ചു നിന്നു.
വർഷം മൂന്നു കഴിഞ്ഞു.
ചെത്തീ കടപ്പൂറത്ത് ഒരു പാടു മാറ്റങ്ങൾ.
മാർക്കറ്റ്.കോൺക്രീറ്റ് കെട്ടിടങ്ങൾ.
മാത്തന്റെ ഷാപ്പ് റോഡ് സൈഡിലേക്ക് മാറ്റി.
അയാൾക്ക് ആരോഗ്യത്തിന് കുറവൊന്നുമില്ല . മാസത്തിലൊരിക്കൽ ലൈജ തങ്കച്ചനും കുഞ്ഞുമായി അപ്പനെ കാണാനെത്തും -പുതിയ ജീവിതം കിട്ടിയ സന്തോഷത്തിൽ.
നന്മയുടെ രൂപമായ ചാപ്പ ചെത്തീ കടപ്പുറത്തിന്റെ കാവൽക്കാരനായി ഭാര്യ കനകത്തോടൊപ്പം താമസിക്കുന്നു. അവർക്കൊരു മകളുണ്ട് .പേര് ... സീത.
ചെത്തീ കടപ്പുറം വിട്ടുപോകാതെ കരക്കാരുടെ അഥിതികളായി മെറീനയും അമ്മയും  എസ്തപ്പാൻ ചെയ്ത പാങ്ങൾക്ക് പരിഹാരങ്ങൾ ചെയ്ത്  ജിവിതം തുടരുന്നു.
പുതിയ കാലത്തിന്റെ വിളംബരംകേട്ട് സത്യങ്ങൾ തിരിച്ചറിഞ്ഞ്  ജയിൽ മോചിതനായി എത്തുന്ന ഒരിക്കലും കണ്ടിട്ടില്ലാത്ത സേതുവിനേയും കാത്ത്  മെറീന ദിവസങ്ങൾ തള്ളി നീക്കി - സീതക്ക് പകരമാകുവാൻ.
അപ്പോഴും രാത്രിയാമങ്ങളിൽ ചെത്തീക്കരയിലെ സ്ത്രീകളുടെ സ്വപ്നങ്ങളിൽ ഭീതിയുണർത്തി  തിന്മയുടെ അവതാരമായ എസ്തപ്പാനെന്ന ഇസ്രായേൽ കടന്നുവന്നുകൊണ്ടിരുന്നു.അതേ ആർക്കും കീഴടങ്ങാത്ത ഇസ്രായേൽ………….!!!





                                                                                                   ജോമോൻ ആന്റണി





5 comments:

  1. ഉദ്വേഗഭരിതമായ നോവല്‍. കൊള്ളാം. 'ക്രിസ്ത്യന്‍ സഹോദരന്മാര്‍' എന്ന പ്രയോഗം ഇഷ്ടപ്പെട്ടു.
    ആശംസകള്‍.

    ReplyDelete
  2. super novelആശംസകള്‍.
    www.hrdyam.blogspot.com
    SHAMSUDEEN THOPPIL

    ReplyDelete
  3. ഇത് ഒന്ന് വായിക്കാൻ ഇരിക്കണം

    ReplyDelete
  4. Thanks to let your valuable time to read this novel dn your comments dhvani,minnaminni,shamsudheen...Shaju I hope you would read this novel...

    ReplyDelete